ഇരിപ്പുറക്കാതെ കോൺഗ്രസ്സ് ഓഗസ്റ്റ് 10 നിർണായക ദിനം ; വീണ്ടും പ്രവർത്തക സമിതി യോഗം വിളിച്ച് കോൺഗ്രസ്; സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് യോഗവിവരം അറിയിച്ചത്

വീണ്ടും പ്രവർത്തക സമിതി യോഗം വിളിച്ച് കോൺഗ്രസ്. അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുൽ ഗാന്ധി ഒഴിഞ്ഞ് എട്ടാഴ്ച പിന്നിട്ടിട്ടും അധ്യക്ഷനെ കണ്ടെത്താനാവാത്തതിൽ പാർട്ടിയിൽത്തന്നെ അസംതൃപ്തി പുകയുന്നതിനിടെയാണ് ഓഗസ്റ്റ് 10-ന് എഐസിസി ആസ്ഥാനത്താണ് യോഗം. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് യോഗവിവരം അറിയിച്ചത്.
നേതൃത്വമില്ലാത്തത് പാർട്ടിയിൽ കടുത്ത പ്രതിസന്ധിയുണ്ടാക്കുന്നുവെന്ന് ശശി തരൂർ എംപി പറഞ്ഞത് വലിയ വിവാദങ്ങളുയർത്തി വിട്ടിരുന്നു. അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുൽ ഗാന്ധി ഒഴിഞ്ഞ് എട്ടാഴ്ച പിന്നിട്ടിട്ടും അധ്യക്ഷനെ കണ്ടെത്താനാവാത്തതിൽ കടുത്ത നിരാശയുണ്ടെന്നും ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ പാര്‍ട്ടി വാതിലുകള്‍ തുറന്നിടണമെന്നും തരൂര്‍ വ്യക്തമാക്കിയിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് രാഹുല്‍ പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് കത്തില്‍ പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞതോടെ ഉടനെങ്ങും അധികാരത്തില്‍ തിരിച്ചുവരാന്‍ കഴിയില്ലെന്ന നിരാശയിലാണ് കോണ്‍ഗ്രസ് നേതൃത്വവും അണികളും. തുടര്‍ച്ചയായി രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പിലും അമ്പേ പരാജയപ്പെടുകയും പ്രധാന പ്രതിപക്ഷ പദവി പോലും നഷ്ടപ്പെടുകയും ചെയ്ത കോണ്‍ഗ്രസിന് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധികൂടി പിന്മാറിയതോടെ ഇനി പ്രതീക്ഷയ്ക്ക് വകയില്ലെന്ന നിലയിലേക്കെത്തിയിരിക്കുകയാണ് നേതാക്കള്‍ പലരും.
നഹ്‌റു കുടുംബത്തില്‍ നിന്ന് ആരെയും കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് കൊണ്ടുവരരുതെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് രാഹുൽ. ഇതോടെ പ്രിയങ്കാഗാന്ധിയെ പ്രസിഡന്റാക്കാനുള്ള ചില നേതാക്കളുടെ നീക്കം അസ്തമിക്കുമെന്ന് ഉറപ്പായി. കുറേനാളായി ചില നേതാക്കളും മാധ്യമങ്ങളും നെഹ്‌റു കുടുംബത്തിന് അധ്യക്ഷപദവി നല്‍കുന്നതിനെതിരെ വിമര്‍ശനം ഉന്നയിച്ചതും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കള്‍ തന്നെ ധിക്കരിച്ച് ഏകപക്ഷീയമായി പ്രവര്‍ത്തിച്ചതും നിലപാടെടുത്തതും രാഹുലിനെ ചൊടിപ്പിച്ചു. അതുകൊണ്ടാണ് സോണിയാ ഗാന്ധിയെ വീണ്ടും പ്രസിഡന്റ് ആക്കാനുള്ള നീക്കത്തിന് രാഹുല്‍ ആദ്യമേ തടസ്സം നിന്നത്. രാഹുല്‍ രാജിവെച്ചിട്ട് രണ്ട് മാസം പിന്നിടുമ്പോള്‍ ഇടക്കാല പ്രസിഡന്റിനെ കണ്ടെത്താന്‍ പോലും നേതൃത്വത്തിനായില്ല.
പ്രവര്‍ത്തകസമിതി യോഗത്തില്‍ രാഹുല്‍ പങ്കെടുക്കുമെങ്കിലും ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്നാണ് അറിയുന്നത്. മുതിര്‍ന്ന നേതാക്കളെ ആരെയെങ്കിലും പ്രസിഡന്റ് ആക്കിയാലും ചരട് നെഹ്‌റു കുടുംബത്തിന്റെ കയ്യിലായിരിക്കണം എന്നാണ് ചിലര്‍ ആഗ്രഹിക്കുന്നത്. അല്ലെങ്കില്‍ തമ്മിലടിയില്‍ പാര്‍ട്ടി തകര്‍ന്ന് പോകുമെന്ന് ഇവര്‍ കണക്ക് കൂട്ടുന്നു. ചില നേതാക്കളുടെ പ്രതികരണങ്ങളില്‍ നിന്ന് ഇക്കാര്യം വ്യക്തമാണ്. മോദിയേയും ബി.ജെ.പിയേയും ശക്തമായ എതിര്‍ക്കുന്ന നേതൃത്വം ഉണ്ടാകണമെന്നാണ് സാധാരണ പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത്. രാഹുല്‍ അക്കാര്യത്തില്‍ പരാജയപ്പെട്ടിരുന്നു. കോണ്‍ഗ്രസ് സ്വീകരിച്ച് പോരുന്ന മൃദുഹിന്ദുത്വ സമീപനം പാര്‍ട്ടിയെ വെട്ടിലാക്കിയിരിക്കുകയാണ്. രാജ്യസഭയില്‍ പ്രതിപക്ഷത്തിന് ഭൂരിപക്ഷം ഉണ്ടായിട്ടും മുത്തലാക്ക് ബില്ല് മോദി സര്‍ക്കാര്‍ പാസ്സാക്കിയത് കോണ്‍ഗ്രസിന്റെ നേതൃത്വ പരാജയത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്.
പല സംസ്ഥാനങ്ങളിലെയും നേതാക്കളും എം.എല്‍.എമാരും ബി.ജെ.പിയിലേക്ക് ചേക്കേറുന്നത് പിടിച്ച് നിര്‍ത്താന്‍ പോലും കോണ്‍ഗ്രസിനാകുന്നില്ല. കര്‍ണാടകയില്‍ പാര്‍ട്ടിയിലെ വിമതര്‍ തലപൊക്കിയതോടെയാണ് ഭരണം താഴെ പോയത്. വിമതരെ അനുനയിപ്പിക്കാന്‍ പോലും നേതൃത്വത്തിന് കഴിഞ്ഞില്ല. പഴയപോലെ പാര്‍ട്ടി ഫണ്ടില്ലാത്തതും കോണ്‍ഗ്രസിനെ കുഴയ്ക്കുന്നു. രാഹുല്‍ഗാന്ധിക്കെതിരെ അടുത്തിടെ ഉണ്ടായ മാനനഷ്ടക്കേസുകളുടെ നടത്തിപ്പിന് മാത്രം ലക്ഷങ്ങളാണ് ചെലവായത്. മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരിനെ താഴെയിടാനുള്ള ശ്രമത്തിലാണ് അമിത്ഷായും കൂട്ടരും. അത് കൂടി പോയാല്‍ പിന്നെ എല്ലാം ശൂന്യം എന്ന അവസ്ഥയിലാകും. മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് രണ്ട് മാസത്തിനുള്ളില്‍ ഉണ്ടാകും. കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭകളിലെ മേയര്‍മാര്‍ക്ക് ബി.ജെ.പി എം.എല്‍.എ സീറ്റ് വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവിടെയും കോണ്‍ഗ്രസ് തിരിച്ചുവരുമെന്ന് യാതൊരു പ്രതീക്ഷയുമില്ല.
https://www.facebook.com/Malayalivartha
























