പി എസ് സിക്ക് പിന്നാലെ സർവകലാശാല പരീക്ഷകളും സംശയനിഴലിൽ; സർവകലാശാല പരീക്ഷകളിലും ക്രമക്കേട് നടത്തിയതായി പോലീസ് കണ്ടെത്തൽ

പി എസ് സിക്ക് പിന്നാലെ സർവകലാശാല പരീക്ഷകളും സംശയത്തിന്റെ നിഴലിൽ. യൂണിവേഴ്സിറ്റി കോളേജിലെ സഖാക്കൾ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പി എസ് സി പരീക്ഷ എഴുതിയെന്ന ഞെട്ടിക്കുന്ന വിവരത്തിന് പിന്നാലെ സർവകലാശാല പരീക്ഷകളിലും ക്രമക്കേട് നടത്തിയതായി പോലീസ് കണ്ടെത്തി.
യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ചോദ്യപേപ്പർ ചോർന്ന സംഭവത്തിലെ അന്വേഷണം മുൻ അദ്ധ്യാപകരിലേക്കും പരീക്ഷാചുമതലയുള്ള ഉദ്യോഗസ്ഥരിലേക്കും വ്യാപിപ്പിക്കാൻ നീക്കം തുടങ്ങിയത് അങ്ങനെയാണ് . ഇതിന്റെ ഭാഗമായി മുൻ പ്രിൻസിപ്പലുമാരെയും അദ്ധ്യാപകരെയും കേസിന്റെ അന്വേഷണ ചുമതലയുള്ള കന്റോൺമെന്റ് പൊലീസ് ചോദ്യം ചെയ്‌തു.സർവകലാശാല പരീക്ഷ നടത്തിപ്പിന്റെ രീതിയും ചോദ്യപേപ്പർ സൂക്ഷിക്കുന്നത് എങ്ങനെയാണെന്നുമൊക്കെയുള്ള കാര്യങ്ങളാണ് പ്രധാനമായും അന്വേഷിച്ചത്. കേസിൽ എസ്.എഫ്.ഐ നേതാക്കളായ പ്രണവിനെയും നസീമിനെയും ഉൾപ്പെടുത്താനും അന്വേഷണ സംഘം തീരുമാനിച്ചു.
സർവകലാശാല പരീക്ഷകളുടെ നടത്തിപ്പിൽ യൂണിവേഴ്സിറ്റി കോളേജിൽ നടക്കുന്നത് അതി ഗുരുതരമായ കൃത്യ വിലോപമാണെന്നാണ് പോലീസ് സംശയിക്കുന്നത്. പരീക്ഷ നടത്തിപ്പിലും ഉത്തര കടലാസ് പരിശോധിക്കുന്നതിലും ക്രമക്കേട് നടക്കുന്നുണ്ട്. പരീക്ഷക്ക് മുമ്പ് തന്നെ ചോദ്യ കടലാസ് എസ് എഫ് ഐ നേതാക്കൾക്ക് ചോർന്നുകിട്ടുന്നു എന്ന സംശയത്തിലാണ് പോലീസ്. ചോദ്യപേപ്പർ പരീക്ഷക്ക് മുമ്പ് കിട്ടിയാൽ തന്നെ ഉത്തരം എഴുതാൻ കഴിയാത്തവരാണ് എസ് എഫ് ഐ നേതാക്കൾ. അതായത് നോക്കി എഴുതാൻ പോലും എസ് എഫ് ഐ നേതാക്കൾക്ക് അറിയില്ല.
പി എസ് സിയുടെ വിശ്വാസ്യത ഇടിഞ്ഞതിന് പിന്നാലെയാണ് സർവകലാശാല പരീക്ഷയുടെ വിശ്വാസ്യതയും ഇടഞ്ഞത്. പിണറായി ഭരണത്തിന്റെ ഏറ്റവും വലിയ നേട്ടം ആയി ഇതിനെ ഭാവി തലമുറ ചരിത്രത്തിൽ എഴുതി ചേർക്കും. പി എസ് സിയാകട്ടെ പരീക്ഷ നടത്തിപ്പ് പരിശോധിക്കാനെങ്കിലും തീരുമാനിച്ചു. എന്നാൽ സർവകലാശാല ഇതൊന്നും അറിഞ്ഞമട്ടേയില്ല. പി എസ് സിയുടെ സാമാന്യ ബോധം പോലും സർവകലാശാലക്ക് ഇല്ല എന്നതാണ് സത്യം. ഇത്തരം കാര്യങ്ങളിൽ അന്വേഷണത്തിന് നിന്നാൽ കൂടുതൽ ഗുലുമാലാകുമെന്ന് സർവകലാശാലക്ക് അറിയാം.
മുമ്പും എസ് എഫ് ഐ നേതാക്കൾ ഇങ്ങനെയൊക്കെ തന്നെയായിരുന്നു. യൂണിവേഴ്സിറ്റി കോളേജിലെ ഇടത് അധ്യാപക സംഘടനകൾ തന്നെയാണ് എസ് എഫ് ഐ നേതാക്കൾക്ക് കുടപിടിക്കുന്നത്. അതുകൊണ്ടാണ് അന്വേഷണം മുൻ അധ്യാപകരിലേക്ക് ചെന്നു നിൽക്കുന്നത്. എന്നാൽ ഇത്തരം അന്വേഷണങ്ങൾക്കൊന്നും അധികം ആയുസുണ്ടാകുമെന്ന് തോന്നുന്നില്ല. കാരണം ഭരിക്കുന്നത് ഇടതു പക്ഷമാണ്. അവർക്ക് പഴങ്കഥകളിലേക്ക് കടന്നു ചെന്ന് പേരു ചീത്തയാക്കാൻ നേരമില്ല. അതുകൊണ്ട് തന്നെ കേസ് അന്വേഷിക്കുന്ന കന്റോൺമെന്റ് സി ഐ ഉടൻ സ്ഥലം മാറ്റപ്പെടാം.
എസ് എഫ് ഐയിലെ പല നേതാക്കൾക്കും യൂണിവേഴ്സിറ്റി കോളേജ് ഒരു അഭയ കേന്ദ്രമാണ്. അവർ ഇവിടെയായതു കൊണ്ട് മാത്രമാണ് പരീക്ഷ ജയിക്കുന്നത്. പുസ്തകം തുറന്നും കണ്ടുമാണ് പഴയ കാല നേതാക്കൾ പരീക്ഷ എഴുതിയതെങ്കിൽ പുതിയ കാല എസ് എഫ് ഐ നേതാക്കൾ ഹൈടെക്കായി പരീക്ഷ എഴുതുന്നത്. സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും ഒന്നും സംഭവിക്കില്ല എന്ന് ഉറപ്പാണ്.
https://www.facebook.com/Malayalivartha

























