മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിച്ചെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി

മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിച്ചെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശ്രീറാമിന് ജാമ്യം ലഭിച്ചത് സി.പി.എമ്മും പോലീസും മുഖ്യമന്ത്രിയുടെ ഓഫീസും തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ്. ഉന്നതര്‍ തയ്യാറാക്കിയ തിരക്കഥയാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ അവതരിപ്പിച്ചത്. മദ്യപിച്ചിരുന്നു എന്നത് ഉള്‍പ്പെടെയുള്ള ആവശ്യമായ തെളിവുകളില്ലാതിരുന്നാല്‍ ഏത് കോടതിക്കും ഇത്തരമൊരു വിധിയെ പ്രസ്താവിക്കാനാവൂ. സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചാലും അത്ഭുതമൊന്നും സംഭവിക്കാന്‍ പോകുന്നില്ല. പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലും ഇതേ നാടകം തന്നെ നടത്തുമെന്നും മുല്ലപ്പള്ളി പരിഹസിച്ചു.
സംഭവം നടന്നപ്പോള്‍ മുതല്‍ പ്രതിയെ സംരക്ഷിക്കാനുള്ള രക്ഷാപ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തിയത്. തെളിവുശേഖരിക്കുന്നതില്‍ പോലീസിന് ഗുരുതരമായ വീഴ്ചപറ്റി. ശ്രീറാമിന് ജാമ്യം കിട്ടിയത് പിന്നില്‍ ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണ്. മുഖ്യമന്ത്രിയുടെ വാക്ക് പഴയ ചാക്കായി. അദ്ദേഹത്തിന്റെ വാക്കിന് ഒരു പ്രസക്തിയുമില്ല. മുഖ്യമന്ത്രി നിസഹായതയുടെ തടവുകാരനായി. ഇത് അപമാനമാണ്. ഇനിയെങ്കിലും മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിഞ്ഞ് മറ്റാര്‍ക്കെങ്കിലും ചുമതല നല്‍കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇപ്പോള്‍ നടത്തുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നടപടികള്‍ മാത്രമാണ്. കേരളീയ പൊതുസമൂഹത്തോട് കാണിച്ച ക്രൂരമായ നീതിനിഷേധമാണ്. മാധ്യമപ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി പ്രതിഷേധിച്ചിട്ടും നിഷ്പക്ഷമായ അന്വേഷണം സാധിക്കുന്നില്ലെങ്കില്‍ ഒരു സാധരണക്കാരന് ഇങ്ങനെ സംഭവിച്ചാല്‍ എങ്ങനെ നീതിലഭിക്കുമെന്നും മുല്ലപ്പള്ളി ചോദിച്ചു.
കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ സസ്‌പെന്‍ഡ് ചെയ്ത് സര്‍ക്കാര്‍ നാടകം കളിക്കുകയാണെന്ന് ആദ്യമേ ആക്ഷേപം ഉയര്‍ന്നിരുന്നു. ശ്രീറാമിനെ രക്ഷിക്കാനുള്ള ഐ.പി.എസ് ഐ.എ.എസ് ലോബിയുടെ നീക്കങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മൗനംപാലിച്ചു. നരസഹത്യയ്ക്ക് കേസ് എടുത്തെങ്കിലും അതിന് കാരണമാകുന്നതെളിവുകള്‍ ഹാജരാക്കാതെ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരായി. അതോടെ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ശ്രീറാം മദ്യപിച്ചില്ലെന്ന് തെളിഞ്ഞാലും കേസിനെ ബാധിക്കില്ലെന്നും നരഹത്യനിലനില്‍ക്കുമെന്നാണ് ഇന്നലെ മാധ്യമപ്രവര്‍ത്തകരും സിറാജ് മാനേജ്‌മെന്റും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ നല്‍കിയ ഉറപ്പ്. ഐ.എ.എസ് ഉദ്യോഗസ്ഥന്‍ മദ്യലഹരിയില്‍ സാഹസികമായി വാഹനം ഓടിച്ചു ഒരാളെ കൊന്നു എന്നത് തന്നെ ഗൗരവമായ കുറ്റകൃത്യമാണെന്നാണ് മഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ ധരിപ്പിച്ചത്.
ഏത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും ഉന്നത ഉദ്യോഗസ്ഥ ലോബിയെ നിയന്ത്രിക്കാന്‍ അവര്‍ക്കാകില്ല. പിണറായി സര്‍ക്കാരിന്റെ തുടക്കത്തില്‍ അങ്ങനെയൊരു നീക്കം നടന്നെങ്കിലും അതവര്‍ പൊളിച്ചു. സ്വകാര്യ ആശുപത്രിയില്‍ ശ്രീറാമിനെ പ്രവേശിപ്പിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ രക്തംപരിശോധിക്കാന്‍ സാമ്പിള്‍ എടുക്കാന്‍ പൊലീസ് തയ്യാറായില്ല. സര്‍ക്കാരും അക്കാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചില്ല. 10 മണിക്കൂറുകള്‍ക്ക് ശേഷമാണ് സാമ്പിള്‍ എടുത്തത്. അപ്പോഴേക്കും ആശുപത്രിയില്‍ രക്തംശുദ്ധീകരിച്ചു കഴിഞ്ഞിരുന്നു. മ്യൂസിയം പൊലീസ് സ്‌റ്റേഷനില്‍ നിന്ന് ശ്രീറാമിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്തം പരിശോധിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടില്ല. അതിന് മുമ്പ് ആരോഗ്യവകുപ്പിലെ ഉന്നതര്‍ ജനറല്‍ ആശുപത്രിയിലുള്ള ഡോക്ടര്‍മാരുമായി ബന്ധപ്പെട്ടെങ്കിലും പരിശോധിച്ച ഡോക്ടര്‍ ഒ.പി ടിക്കറ്റില്‍ മദ്യത്തിന്റെ ഗന്ധം ഉണ്ടെന്ന് കുറിച്ചിരുന്നു. മുഖ്യമന്ത്രിയും ഗവര്‍ണറും ഉള്‍പ്പെടെ സഞ്ചരിക്കുന്ന പ്രധാന റോഡിലെ സി.സി.ടി.വി പ്രവര്‍ത്തന രഹിതമാണെന്ന് പൊലീസ് അറിയിച്ചപ്പോഴും സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ല. നിരവധി സ്വകാര്യസ്ഥാപനങ്ങളുടെ അടക്കം സി.സി.ടി.വികള്‍ ഈ റോഡിലുണ്ട്. അവ ശേഖരിക്കാന്‍ പൊലീസ് തയ്യാറായില്ല. സര്‍ക്കാര്‍ അതിന് വേണ്ട നിര്‍ദ്ദേശവും നല്‍കിയില്ല.
https://www.facebook.com/Malayalivartha

























