പൊലീസിന്റെ റാങ്ക് പട്ടികയില്‍ ഇടംനേടിയത് ഹൈടെക് സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ തട്ടിപ്പിലെന്ന് സൈബര്‍ സെല്‍ കണ്ടെത്തി

കത്തിക്കുത്ത് കേസിലെ പ്രതികളായ എസ്.എഫ്.ഐ നേതാക്കള്‍ പി.എസ്.സി നടത്തിയ പൊലീസിന്റെ റാങ്ക് പട്ടികയില്‍ ഇടംനേടിയത് ഹൈടെക് സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ തട്ടിപ്പിലെന്ന് സൈബര്‍ സെല്‍ കണ്ടെത്തി. മൊബൈലിന്റെ സിം ഇടാവുന്ന തരത്തിലുള്ള ചൈനീസ് വാച്ചാണ് പ്രതികള്‍ തട്ടിപ്പിന് ഉപയോഗിച്ചത്. സ്‌കാനിങ് സംവിധാനമുള്ള വാച്ചുപയോഗിച്ച് ചോദ്യപേപ്പര്‍ ഇമേജ് രൂപത്തില്‍ പുറത്തെത്തിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍. പ്രതികളുടെ സുഹൃത്തുക്കള്‍ ഉത്തരങ്ങള്‍ എസ്.എം.എസ് വഴി ഉത്തരങ്ങള്‍ ഈ വാച്ചിലേക്ക് അയച്ചുകൊടുക്കാനാണ് സാധ്യതയെന്നും സൈബര്‍ സെല്‍ അധികൃതര്‍ പറയുന്നു. പരീക്ഷാ തട്ടിപ്പില്‍ പൊലീസുകാരനും പങ്കുണ്ടെന്ന് പി.എസ്.സി വിജിലന്‍സ് വിഭാഗം കണ്ടെത്തിയിരുന്നു. പേരൂര്‍ക്കട എസ്.എ.പി. ക്യാമ്പിലെ പൊലീസുകാരനായ കല്ലറ സ്വദേശി ഗോകുല്‍ പ്രതികളെ സഹായിച്ചെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്.
പരീക്ഷയില്‍ ക്രമക്കേട് നടത്തി റാങ്ക് പട്ടികയില്‍ ഇടംനേടിയ പ്രണവിന്റെ അടുത്ത സുഹൃത്താണ് പൊലീസുകാരനായ ഗോകുല്‍ എന്നും കണ്ടെത്തിയിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പാണ് ഗോകുല്‍ സര്‍വ്വീസില്‍ കയറിയത്. ഇയാളുടെ നിയമനം സംബന്ധിച്ചും അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇത് സംബന്ധിച്ച സമഗ്രമായ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നിര്‍ദ്ദേശം നല്‍കി. പ്രതികള്‍ പഠിച്ച തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ ചോദ്യപേപ്പര്‍ പുറത്തെത്തിച്ച് തട്ടിപ്പ് നടത്താനുള്ള സാധ്യതയും പി.എസ്.സി തള്ളിക്കളയുന്നില്ല. കോളജില്‍ അടുത്തിടെ സ്റ്റാഫ് മീറ്റിംഗ് വിളിച്ചപ്പോള്‍ ഇത്തരത്തില്‍ ചോദ്യ പേപ്പര്‍ ചോര്‍ന്നതിനെ കുറിച്ച് ഒരു അധ്യാപകന്‍ പറഞ്ഞിരുന്നു. യൂണിവേഴ്‌സിറ്റി കോളജില്‍ നടന്ന പി.എസ്.സി, യു.പി.എസ്.സി, സ്റ്റാഫ് സെലക്ഷന്‍ പരീക്ഷകളുടെ വിവരം സംബന്ധിച്ച് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല വിവരാവകാശം നല്‍കിയപ്പോള്‍ രേഖകള്‍ കോളജില്‍ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്.
പരീക്ഷയ്ക്ക് ഹാജരാകാത്ത ഉദ്യോഗാര്‍ത്ഥികളുടെ ചോദ്യപേപ്പര്‍ ജീവനക്കാരാണ് ശേഖരിക്കുന്നത്്. അവര്‍ മൊബൈലിലും മറ്റും ഫോട്ടോ എടുത്ത് ആര്‍ക്കെങ്കിലും അയച്ച് കൊടുക്കുകയോ? അല്ലെങ്കില്‍ ഉത്തരങ്ങള്‍ മറ്റേതെങ്കിലും രീതിയില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കുകയോ ചെയ്തതാകാം. ഇത്തരത്തിലുള്ള സംശയമുള്ളതിനാലാണ് പിഎസ് സി പരീക്ഷാ സെന്റര്‍ യൂണിവേഴ്‌സിറ്റി കോളജില്‍ വേണ്ടെന്ന നിലപാട് എടുത്തത്. കോളേജിലെ എസ്.എഫ്.ഐ. നേതാക്കളായിരുന്ന ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരാണ് പോലീസ് കോണ്‍സ്റ്റബിള്‍ ബെറ്റാലിയന്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്. ശിവരഞ്ജിത്തിന് ഒന്നാം റാങ്കും പ്രണവിന് രണ്ടാം റാങ്കുകാരനം നസീം 28ാം റാങ്കുകാരനുമായിരുന്നു. ശിവരഞ്ജിത്തിന് 78.33 മാര്‍ക്കും പ്രണവിന് 78 മാര്‍ക്കുമാണു പരീക്ഷയില്‍ ലഭിച്ചത്. ഡിഗ്രി, പി.ജി പരീക്ഷകളുടെ ആദ്യ സെമിസ്റ്ററുകളില്‍ പരാജയപ്പെട്ട ഇവര്‍ക്ക് അവസാന സെമിസ്റ്ററില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചതും സംശയത്തിനിടയാക്കി.
തട്ടിപ്പിന് ഉപയോഗിച്ച വാച്ചിന് 5,000 രൂപ മുതലാണ് വില. മറ്റ് പല സംസ്ഥാനങ്ങളിലും ഇതേ രീതിയില്‍ പരീക്ഷാ തട്ടിപ്പുകള്‍ നടന്നിട്ടുണ്ട്. പി.എസ്.സി അത് സംബന്ധിച്ച വിവരങ്ങള്‍ തേടുന്നുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് കത്തും നല്‍കും. തട്ടിപ്പ് കാണിച്ച ശിവരഞ്ജിത്തിനും പ്രണവിനും വലിയ അബദ്ധം പറ്റിയതാണ് കേസില്‍ വഴിത്തിരിവായത്. ഇരുവരും പി.എസ്.സി അപേക്ഷയില്‍ നല്‍കിയ മൊബൈല്‍ നമ്പര്‍ തന്നെയാണ് തട്ടിപ്പിനായി ഉപയോഗിച്ചത്. അതേസമയം നസീം മറ്റൊരു സിം ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതായാണ് സംശയം. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമാകും.
https://www.facebook.com/Malayalivartha

























