യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥിയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ ആർ.ശിവരഞ്ജിത്തും കൂട്ടരും ഉത്തരക്കലാസുകൾ കൈവശപ്പെടുത്തിയത് യൂണിവേഴ്സിറ്റി കോളജിലെ സാധനങ്ങൾ അധ്യാപകർ പുറത്തേക്കു കടത്തുന്നതിനിടെ; സാധനങ്ങളുടെ പേരിൽ അധ്യാപകരെ വിദ്യാർഥികൾ ‘ബ്ലാക്മെയിൽ’ ചെയ്തതായി സൂചന

വധശ്രമക്കേസ് പ്രതികളായ ആർ.ശിവരഞ്ജിത്തും കൂട്ടരും ഉത്തരക്കലാസുകൾ കൈവശപ്പെടുത്തിയത് യൂണിവേഴ്സിറ്റി കോളജിലെ ചില സാധനങ്ങൾ അധ്യാപകർ പുറത്തേക്കു കടത്തുന്നതിനിടെയാണെന്ന് റിപ്പോർട്ടുകൾ. സാധനങ്ങൾ കടത്താൻ ഉപയോഗിച്ച വാഹനം വിദ്യാർഥികൾ തടഞ്ഞുവയ്ക്കുകയും ഇതിൽ നിന്നൊരു മേശ തങ്ങൾ പിടിച്ചെടുക്കുകയും ചെയ്തപ്പോഴാണ് ഉത്തരക്കടലാസുകളും മറ്റും കൈവശമെത്തിയതെന്ന് പ്രതികളായ എസ്എഫ്ഐ നേതാക്കൾ പൊലീസിനു മൊഴി നൽകി. ഈ സാധനങ്ങളുടെ പേരിൽ അധ്യാപകരെ വിദ്യാർഥികൾ ‘ബ്ലാക്മെയിൽ’ ചെയ്തതായും സൂചനയുണ്ട്. ഇതേക്കുറിച്ച് അധ്യാപകരെയും ചോദ്യം ചെയ്തു.
കഴിഞ്ഞ വർഷം നാക് അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട വിദഗ്ധ സംഘത്തിന്റെ സന്ദർശനത്തിന്റെ ഭാഗമായുള്ള ഒരുക്കങ്ങൾക്കായി ചില സാധനങ്ങൾ കോളജിൽ വാടകയ്ക്ക് എത്തിച്ചിരുന്നു. ഇതു തിരികെ കൊണ്ടുപോകാനെത്തിയ വാഹനം സംശയം തോന്നി വിദ്യാർഥികൾ തടഞ്ഞിട്ടപ്പോൾ അതിലൊരു മേശ കോളജിലേതാണെന്നു വിദ്യാർഥികൾ വാദിച്ചു. ഇടതുപക്ഷ അധ്യാപക സംഘടനയിലെ പ്രധാനിയായ അധ്യാപകനാണു വാടകയ്ക്ക് സാധനങ്ങൾ എത്തിക്കാനും തിരിച്ചു കൊണ്ടുപോകാനും എർപ്പാടാക്കിയത്. ഉത്തരമെഴുതാനുള്ള സർവകലാശാല മുദ്ര പതിച്ച കടലാസുകളും വൗച്ചറുകളും സീലുകളും ചില രേഖകളും മേശയ്ക്കുള്ളിൽ നിന്നു കിട്ടി. ഇവയും മേശയും പിടിച്ചെടുത്ത ശേഷം വാഹനം പോകാൻ വിദ്യാർഥികൾ അനുവദിച്ചു.
പിന്നീട് ഇവ തിരികെ നൽകണമെന്ന് അധ്യാപകർ ആവശ്യപ്പെട്ടെങ്കിലും വിദ്യാർഥിസംഘം വഴങ്ങിയില്ല. തുടർന്നു ‘വിലപേശി’ ചില സൗജന്യങ്ങൾ നേടിയെടുത്താണ് ഇവയിൽ ചിലതു തിരികെ നൽകിയതെന്നും ഉത്തരക്കടലാസുകൾ വീട്ടിലേക്കു കൊണ്ടുപോയതെന്നും പൊലീസിനു മൊഴി നൽകിയതായാണ് അറിയുന്നത്.
https://www.facebook.com/Malayalivartha

























