പത്തനംതിട്ടയിൽ സൈന്യം എത്തി; രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ആര്‍മി സംഘം പത്തനംതിട്ടയിൽ എത്തി; തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാംപിൽ നിന്നുള്ള രണ്ട് ടീം ആണ് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി എത്തിയത്

കേരളത്തിൽ ശക്തമായി പെയ്യുന്ന മഴയിൽ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ആര്‍മി സംഘം പത്തനംതിട്ടയിൽ എത്തി. തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാംപിൽ നിന്നുള്ള രണ്ട് ടീം ആണ് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി എത്തിയത്. ജില്ലയിൽ നാളെയും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ടയിൽ ഏഴ് ദുരിതാശ്വാസ ക്യാംപുകളിലായി 204 പേരെയാണ് മാറ്റി പാർപ്പിച്ചത്.
മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് പത്തനംതിട്ടയില്‍ നാളെയും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ജില്ലകൾക്ക് അടിയന്തിര ധനസഹായമായി സർക്കാർ 22.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടില്‍ നിന്നുമാണ് തുക അനുവദിച്ചതെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു. ശക്തമായ മഴയെത്തുടർന്ന് വൻനാശനഷ്ടങ്ങളുണ്ടായ വയനാടിന് രണ്ടരക്കോടി രൂപയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ക്ക് രണ്ടു കോടി രൂപയുമാണ് അടിയന്തിര ധനസഹായമായി സർക്കാർ അനുവദിച്ചിരിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് അതിതീവ്ര മഴയാണ് ഉണ്ടായിരിക്കുന്നതെന്നും എന്നാൽ കഴിഞ്ഞ തവണത്തേത് പോലെയുള്ള പ്രളയസ്ഥിതി ഇല്ലെന്നാണ് റിപ്പോർട്ടുകളെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. അതിനർത്ഥം മുൻകരുതൽ നടപടികളിൽ അയവ് വരുത്താം എന്നല്ല. കഴിഞ്ഞവർഷത്തെ അനുഭവത്തിലൂടെ സ്വായത്തമാക്കിയ മുൻകരുതൽ നടപടികൾ സ്വീകരിക്കും. ജാഗ്രതയോടെ അപകടമൊഴിവാക്കാനുള്ള നടപടികളുണ്ടാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മഴക്കെടുതി സംബന്ധിച്ച് രാവിലെ ചേർന്ന ഉന്നതതല യോഗത്തിന് ശേഷം വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിന് തൊട്ടുമുമ്പുള്ള കണക്കുകളനുസരിച്ച് 22 പേരാണ് ഇതുവരെ മരിച്ചത്. പെരിയാർ, വളപട്ടണം, തൂതപ്പഴ, കൂമൻപുഴ തുടങ്ങി വിവിധ നദികളിൽ ജലനിരപ്പുയർന്നു. കേന്ദ്ര ജലകമ്മിഷൻ ഈ സാഹചര്യത്തിൽ മുന്നറിയിപ്പ് തന്നിട്ടുണ്ട്. അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. കോഴിക്കോട്, വയനാട് ജില്ലകളിൽ അതിതീവ്രമഴ പ്രവചിക്കുന്നുണ്ട്. രാത്രിയിൽ മഴയുടെ ശക്തി കുറഎഞ്ഞാലും മലയോരമേഖലകളിൽ കനത്ത മഴയ്ക്ക് തന്നെ സാദ്ധ്യതയുണ്ട്. വടക്കൻകേരളത്തിൽ ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്നാണ് അറിയിപ്പ്. നാളെ കഴിഞ്ഞാൽ മഴയുടെ തീവ്രത കുറയാനിടയുണ്ടെങ്കിലും പിന്നീട് വീണ്ടും മഴയുണ്ടാവാൻ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ആഗസ്റ്റ് 15 കഴിഞ്ഞാൽ കടൽ പ്രക്ഷുബ്ധമാകുമെന്ന മുന്നറിയിപ്പുള്ളതിനാൽ തീരത്ത് തിരമാലകൾക്ക് സാദ്ധ്യതയുണ്ട്. അതിനാൽ തീരമേഖലയിലുള്ളവർ അതീവ ജാഗ്രത പുലർത്തണം.ഇതുവരെ 315 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്. 5936 കുടുംബങ്ങളിലെ 22,165 പേർ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്. വയനാട്ടിലാണ് ഏറ്റവുമധികം പേർ ക്യാമ്പുകളിലുള്ളത്. 9951 പേർ. തിരുവനന്തപുരം- 656, പത്തനംതിട്ട- 62, ആലപ്പുഴ- 12, കോട്ടയം- 114, ഇടുക്കി- 799, എറണാകുളം- 1575, തൃശ്ശൂർ- 536, പാലക്കാട്- 1200, മലപ്പുറം- 4106, കോഴിക്കോട്- 1653, കണ്ണൂർ- 1483, കാസർകോട്- 18 എന്നിങ്ങനെയാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർ.ദുരിതാശ്വാസ ക്യാമ്പുകളിൽ അത്യാവശ്യസൗകര്യങ്ങളൊരുക്കുന്നതുൾപ്പെടെ ഏകോപനച്ചുമതല കളക്ടർമാർ നിർവ്വഹിക്കുന്നു. ക്യാമ്പുകളിൽ ആവശ്യത്തിന് സാധനങ്ങൾ ശേഖരിക്കുന്നുണ്ട്. വസ്ത്രം, കിടക്കവിരി, പായ, മരുന്ന്, പാത്രങ്ങൾ, കുടിവെള്ളം എന്നിവ ശേഖരിക്കുന്നതിനുള്ള കേന്ദ്രങ്ങൾ ആരംഭിച്ചു. ആരോഗ്യരംഗത്ത് ശ്രദ്ധ പ്രധാനമായതിനാൽ ആവശ്യത്തിന് ശുദ്ധജല ലഭ്യത ഉറപ്പാക്കും. ഡോക്ടർമാരുടെ സേവനവും ക്യാമ്പുകളിൽ ഉറപ്പുവരുത്തും. ജില്ലാ അധികൃതരുമായി സഹകരിച്ച് സന്നദ്ധപ്രവർത്തകർ ദുരിതാശ്വാസത്തിൽ സഹായിക്കാൻ മുന്നോട്ടുവരണം. കഴിഞ്ഞതവണത്തെ കൊടിയ പ്രളയത്തിന്റെ പ്രത്യാഘാതം പരിഹരിക്കാൻ ശ്രമിച്ചുവരുമ്പോഴാണ് വീണ്ടും കനത്ത മഴയെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























