പാലക്കാട് ജില്ലയിൽ കനത്ത മഴ തുടരുന്നു ...പാലക്കാട്, ആലത്തൂര്‍, ഒറ്റപ്പാലം, പട്ടാമ്പി നഗരങ്ങൾ വെള്ളത്തിൽ ഒറ്റപ്പെട്ടു ..മഴ തുടർന്നാൽ നാളെ മലമ്പുഴ ഡാം തുറക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു

പാലക്കാട് ജില്ലയില്‍ ശക്തമായ മഴ തുടരുകയാണ്. നിരവധി സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടി. പട്ടാമ്പി പാലം പൂര്‍ണമായും വെള്ളത്തിനടിയിലാണ്. പാലക്കാട് ജില്ലയിലെ പാലക്കാട്, ആലത്തൂര്‍, ഒറ്റപ്പാലം, പട്ടാമ്പി തുടങ്ങി പ്രധാന നഗരങ്ങളെല്ലാം വെള്ളത്തിലായി. അട്ടപ്പാടിയുടെ വിവിധ ഭാഗങ്ങള്‍ ഒറ്റപ്പെട്ടു. മഴ ഇതുപോലെ തുടർന്നാൽ മലമ്പുഴ അണക്കെട്ടിലേക്കുള്ള ജലനിരപ്പ് 112 .95 മീറ്ററിലെത്താൻ സാധ്യതയുണ്ട്. അങ്ങിനെ വന്നാൽ നാളെ മലമ്പുഴ ഡാം തുറക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു
മലമ്പുഴ അണക്കെട്ടിലെ വെള്ളം എത്തുന്ന മുക്കൈപുഴ, കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ പ്രദേശത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശമുണ്ട്. അണക്കെട്ടിൽ ഇന്ന് രാവിലെ 10 വരെ 109. 23 മീറ്റർ ജലനിരപ്പാണുള്ളത്. മഴ തുടരുന്നതിനാൽ ജലനിരപ്പ് ഉയരുന്നുണ്ട്.
മലമ്പുഴ അണക്കെട്ട് തുറന്നപ്പോഴാണ് കഴിഞ്ഞ വര്‍ഷം പ്രളയം ഉണ്ടായത്. മംഗലം ഡാമും ഏത് നിമിഷവും തുറന്നേക്കും എന്ന അവസ്ഥയിലാണ്. അങ്ങനെ എങ്കിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് വെള്ളം കയറാനിടയുണ്ട്.
മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിൽ പ്രളയസമാനമാണ് പാലക്കാട് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും. കനത്ത മഴയിൽ വെള്ളം കയറി നഗരത്തിലെ പ്രധാന ഹൗസിംഗ് കോളനികൾ പോലും വെള്ളത്തിനടിയിലായ അവസ്ഥയാണ്. വീടുകളിലെ ഒന്നാം നില വരെ വെള്ളം ഉയര്‍ന്നു. നഗരത്തിൽ അഗ്നി ശമന സേന അടക്കമുള്ള രക്ഷാപ്രവര്‍ത്തകരുടെ സംഘം ആളുകളെ ഒഴിപ്പിക്കാൻ പരിശ്രമിക്കുകയാണ്.
യാക്കരപ്പുഴ കര കവിഞ്ഞ് ഒഴുകുന്ന അവസ്ഥയാണ്. രാവിലെ പെട്ടെന്നാണ് അനിയന്ത്രിതമായി വെള്ളം ഒഴുകിയെത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പാലക്കയം, മൂന്നേക്കര്‍, കാഞ്ഞിരപ്പുഴ, അട്ടപ്പാടി തുടങ്ങിയ സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. പുഴകളില്‍ വലിയ രീതിയിലുള്ള മലവെള്ളപ്പാച്ചിലുണ്ടായി. ഭാരതപ്പുഴ നിറഞ്ഞു കവിഞ്ഞതിനാല്‍ പട്ടാമ്പിപ്പാലം വെള്ളത്തിനടിയിലായി. വെള്ളിയാങ്കല്ല് റെഗുലേറ്ററിന്റെ ഷട്ടര്‍ ക്രെയിനുപയോഗിച്ച് ഉയര്‍ത്തി
അട്ടപ്പാടി പൂര്‍ണ്ണമായും ഒറ്റെപ്പെട്ട അവസ്ഥയാണ് ഇപ്പോൾ . കാഞ്ഞിരപ്പുഴ ശിരുവാണി ഡാമുകളില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കിവിടുന്നു. വാളയാര്‍ ഡാം തുറന്നു. അട്ടപ്പാടിയില്‍ പ്രാക്തന ഗോത്രവിഭാഗങ്ങള്‍ താമസിക്കുന്ന ഇടവാണിയിലേക്ക് ഇതുവരെ എത്തിപ്പെടാന്‍ കഴിഞ്ഞിട്ടില്ല. അട്ടപ്പാടിയില്‍ മാത്രം നാല് പാലങ്ങളാണ് ഒലിച്ചുപോയത്
പല്ലശനയിലും അനങ്ങൻ മലയിലും മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. മണ്ണാര്‍കാട് കരിമ്പ മേഖലയിലും ഉരുൾപൊട്ടലുണ്ടായിട്ടുണ്ട്. നെല്ലിയാമ്പതിയിലും ഉരുളുപൊട്ടിയിട്ടുണ്ട്. വൈദ്യുതി ബന്ധം പൂര്‍ണ്ണമായും നിലച്ച അവസ്ഥിയാണിപ്പോൾ പാലക്കാട്ട് ഉള്ളത്.
എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നാളെയും റെഡ് അലര്‍ട്ടായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു. റെഡ് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര ( മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതായത് Extremely Heavy Rain ..24 മണിക്കൂറില്‍ 204 mm ല്‍ കൂടുതല്‍ മഴയാണ് ഈ പരദേശങ്ങളിൽ പെയ്യുക
സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനും ക്യാമ്പുകള്‍ തയ്യാറാക്കുകയുള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ നടത്തുക എന്നതുമാണ് റെഡ് അലേര്‍ട്ട് കൊണ്ട് പ്രധാനമായും
ഉദ്ദേശിക്കുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കും
നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും ആഗസ്റ്റ് 11 ന് എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും, ആഗസ്റ്റ് 13ന് എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് 'ഓറഞ്ച്' അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു..
ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ അതായത് 115 mm വരെ , അല്ലെങ്കിൽ അതിശക്തമായതോ (115 mm മുതല്‍ 204.5 mm വരെ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.
കനത്ത മഴ ദുരന്തം വിതച്ച സാഹചര്യത്തില്‍ ജില്ലകള്‍ക്ക് അടിയന്തിര ധനസഹായമായി സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടില്‍ നിന്ന് 22.5 കോടി രൂപ അനുവദിച്ചതായി മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു. വയനാടിന് രണ്ടരക്കോടി രൂപയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ക്ക് രണ്ടു കോടി രൂപയും നല്‍കും
https://www.facebook.com/Malayalivartha


























