അട്ടപ്പാടി അഗളിയിലെ തുരുത്തിൽ കുടുങ്ങിയ പതിനൊന്ന് മാസം പ്രായമായ കുഞ്ഞിനെയും എട്ടുമാസം ഗർഭിണിയായ അമ്മയേയും രക്ഷപ്പെടുത്തി

അട്ടപ്പാടി അഗളിയിലെ തുരുത്തിൽ കുടുങ്ങിയ പതിനൊന്ന് മാസം പ്രായമായ കുഞ്ഞിനെയും എട്ടുമാസം ഗർഭിണിയായ അമ്മയേയും രക്ഷപ്പെടുത്തി. ദേശീയ ദുരന്തനിവാരണസേനയും ഫയർഫോഴ്‌സും പൊലീസും ചേർന്നാണ് ഇവരെ അതിസാഹസികമായി രക്ഷപ്പെടുത്തിയത്. പുഴയ്ക്ക് കുറുകെ കയർ കെട്ടിയ ശേഷം ഇവരെ സാഹസികമായി ഇക്കരെ കൊണ്ടിറക്കുകയായിരുന്നു.
അട്ടപ്പാടിയില്‍ ആറുദിവസമായി തുടരുന്ന പേമാരിയില്‍ കുത്തിയൊഴുകുന്ന ഭവാനിപ്പുഴയുടെ കരയില്‍ കുടുങ്ങിയ കുടുംബത്തില്‍ എട്ടുമാസം ഗർഭിണിയായ ലാവണ്യയും മകൾ ഒന്നരവയസുള്ള മൈനയും അടക്കമുള്ളവർ കുടുങ്ങുകയായിരുന്നു. അറുപതുകാരിയായ പഴനിയമ്മയെ ആദ്യം പുഴയ്ക്കു മുകളിലൂടെ കയറില്‍ ഇക്കരെ എത്തിച്ചു. മകന്‍ മുരുകേശനും പേരക്കുട്ടി മൈനയും അവര്‍ക്കു പിന്നാലെ ഇക്കരയെത്തി. കുട്ടിയുടെ പിതാവിനെ കയർ കൊണ്ട് ബന്ധിപ്പിച്ച ശേഷം കുട്ടിയെ അദ്ദേഹത്തിന്റെ നെഞ്ചോട് ചേർത്താണ് രക്ഷപ്പെടുത്തിയത്. കരഞ്ഞിറങ്ങിയ കുഞ്ഞിനെ പഴനിയമ്മ വാരിയെടുത്തു മാറോടണച്ചു കരഞ്ഞു.
അതിനുപിന്നാലെ ഗർഭിണിയായ ലാവണ്യയേയും കയർ ബന്ധിപ്പിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.
എട്ടുമാസം ഗർഭിണിയായ മരുമകൾ ലാവണ്യ കുത്തൊഴുക്കിന്റെ മുകളിലൂടെ റോപിൽ എത്തുന്നതും കാത്ത് പ്രാർത്ഥനയോടെകാത്തിരിക്കുകയായിരുന്നു പഴനിയമ്മയും മകൻ മുരുകേശനും. പിന്നാലെ റോപിൽ പ്രത്യേക സംവിധാനത്തിലൂടെ പരുക്കുകളൊന്നുമില്ലാതെ ലാവണ്യയെ ഇക്കരക്കെത്തിച്ചു. അവര്‍ക്കു ധൈര്യം നൽകാനായി രണ്ട് ഉദ്യോഗസ്ഥര്‍ അക്കരക്കു പോയിരുന്നു.
മറുകരയിൽ ഡോക്ടർമാരുൾപ്പെടെയുള്ളവർ സജ്ജമായിരുന്നു. ഇവർ എത്തിയയുടൻ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ഭവാനിപ്പുഴ രണ്ടായി തിരിയുന്ന അട്ടപ്പാടി പട്ടിമാളം കോണർ തുരുത്തിൽ ഇവരുടെ കുടുംബം കുടുങ്ങുകയായിരുന്നു. കോണാര്‍ വിഭാഗത്തില്‍പ്പെട്ട ശെല്‍വരാജ്, പളനിയമ്മ, മകന്‍ മുരുകേശന്‍, അയാളുടെ ഭാര്യ ലാവണ്യ, മകള്‍ മൈന, ജോലിക്കാന്‍ പൊന്നന്‍ എന്നിവരുള്‍പ്പെട്ട കുടുംബം ഒരാഴ്ചയായായി വീട്ടിനുള്ളിൽപ്പെട്ട് വിഷമത്തിലായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന മണ്‍തിട്ടയും താല്‍ക്കാലിക പാലവും വെള്ളത്തില്‍ കുത്തിയൊലിച്ചുപോയി. പലവഴിയും നോക്കിയെങ്കിലും പുറത്തെത്താനുള്ള ശ്രമം തടസപ്പെട്ടു.
ഗര്‍ഭിണിയെ റോപ്പിലൂടെ എത്തിച്ചാല്‍ ആരോഗ്യപ്രശ്‌നം ഉണ്ടാകുമോ എന്ന് ആശങ്ക ആദ്യം ഉണ്ടായെങ്കിലും അതുണ്ടാകാതിരിക്കാനുള്ള സംവിധാനത്തിലൂടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇക്കരെ എത്തിയ എല്ലാവരെയും ഡോ. പ്രഭുദാസിന്റെ നേതൃത്വത്തിലുളള മെഡിക്കൽ സംഘം സ്ഥലത്ത് ക്യാംപ് ചെയ്ത് അടിയന്തരപരിശോധനയ്ക്കു വിധേയമാക്കി. തുടര്‍ച്ചയായ മഴ വകവയ്ക്കാതെയായിരുന്നു രക്ഷാപ്രവർത്തനം.
നിലവില്‍ ഊരുകളുമായി ബന്ധിപ്പിക്കുന്ന പാലങ്ങള്‍ തകര്‍ന്നതിനാല്‍ കയറ് കെട്ടിയാണ് ഈ പ്രദേശങ്ങളിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നത്.
പാലക്കാട്, പത്തനംതിട്ട, ഇടുക്കി തുടങ്ങിയ ജില്ലകളിൽ മഴയ്ക്കു കുറവുണ്ട്. മലമ്പുഴ ഡാമിലേക്കുള്ള നീരൊഴുക്ക് തോത് കുറയുന്നതിനാൽ അണക്കെട്ട് തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്നും മുൻപു സൂചിപ്പിച്ച ജാഗ്രതാ നിർദേശം പിൻവലിച്ചതായും എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഇന്ന് എട്ടു ജില്ലകളിൽ റെഡ് അലർട്ടും അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, കോഴിക്കാട്, പാലക്കാട്, വയനാട്, മലപ്പുറം, കാസർകോട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. കനത്ത മഴയെ തുടർന്ന് 18 ട്രെയിനുകൾ റദ്ദാക്കി. ആലപ്പുഴ വഴിയുള്ള സർവീസുകൾ പുനഃരാരംഭിച്ചു.
https://www.facebook.com/Malayalivartha

























