ശ്രീറാംവെങ്കിട്ടരാമന്റെ 'മറവിരോഗം' ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പരിശോധിക്കും; ശ്രീറാമിന് നല്‍കിയ എല്ലാ ചികിത്സകളുടെയും രേഖകള്‍ ലഭ്യമാക്കാന്‍ ആവശ്യപ്പെട്ട് ആശുപത്രി മേധാവികള്‍ക്ക് അന്വേഷണ സംഘം കത്ത് നല്‍കി

മാധ്യമ പ്രവര്‍ത്തകന്‍ എം ബി ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട കേസിലെ പ്രതിയും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ശ്രീറാംവെങ്കിട്ടരാമന്റെ മറവിരോഗം എത്രത്തോളമാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പരിശോധിക്കും. സംഭവത്തിനുശേഷം സ്വകാര്യ ആശുപത്രിയിലും ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ന്യൂറോ ഐ.സിയുവിലും ശ്രീറാമിന് നല്‍കിയ എല്ലാ ചികിത്സകളുടെയും രേഖകള്‍ ലഭ്യമാക്കാന്‍ ആവശ്യപ്പെട്ട് ആശുപത്രി മേധാവികള്‍ക്ക് അന്വേഷണ സംഘം കത്ത് നല്‍കി. ശ്രീറാമിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച ചികിത്സകളും എക്‌സ്രേ, സ്‌കാന്‍ റിപ്പോര്‍ട്ടുകളും രക്തപരിശോധനാ ഫലങ്ങളും വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സഹായത്തോടെ വിലയിരുത്തി ആരോഗ്യസംബന്ധമായ സമഗ്രമായ റിപ്പോര്‍ട്ട് തയാറാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ മുന്നോട്ടുള്ള നീക്കം.
ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാദ്ധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സംഘത്തിന്റെ അന്വേഷണം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ നിന്ന് തുടങ്ങിയിരുന്നു. അപകടത്തെപ്പറ്റി സ്റ്റേഷനില്‍ വിവരം അറിഞ്ഞതെങ്ങനെ എന്നതുമുതല്‍ കഴിഞ്ഞ ദിവസം അന്വേഷണ ഫയല്‍ ക്രൈംബ്രാഞ്ചിന് കൈമാറിയതുവരെ സ്റ്റേഷനുള്ളിലും പുറത്തും ഇതുമായി ബന്ധപ്പെട്ടുണ്ടായ മുഴുവന്‍ കാര്യങ്ങളും പരിശോധിക്കാനാണ് പ്രത്യേക സംഘത്തിന്റെ തീരുമാനം.
വൈദ്യപരിശോധനയ്ക്ക് മെഡിക്കല്‍ കോളേജിലേക്കുള്ള റഫറന്‍സ് വകവയ്ക്കാതെ ജനറല്‍ ആശുപത്രിയില്‍നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് ശ്രീറാമിനെ കൊണ്ടുപോകാന്‍ കൂട്ടുനിന്നവരിലേക്കും അന്വേഷണം നീട്ടുമെന്നാണ് അന്വേഷണ സംഘാംഗങ്ങള്‍ പറയുന്നത്. രക്ത സാമ്ബിള്‍ ശേഖരിക്കാത്തതിനാല്‍ സംഭവസമയത്ത് ശ്രീറാം മദ്യപിച്ചുവെന്ന് തെളിയിക്കാനാകാത്ത വലിയ പിഴവിലേക്കും അന്വേഷണം നീട്ടുമെന്നും സംഘാംഗങ്ങള്‍ പറയുന്നു.
രക്തത്തില്‍ നിന്നും ആള്‍ക്കഹോളിന്റെയോ മറ്റ് വിധത്തിലുള്ള ലഹരിവസ്തുക്കളുടെയോ സാന്നിദ്ധ്യമൊഴിവാക്കാന്‍ ശ്രീറാമിന് ഏതെങ്കിലും ചികിത്സ നല്‍കിയോ എന്നതും പരിശോധിക്കും. അക്കാര്യം പ്രത്യേകം രേഖപ്പെടുത്തും. ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തി അവരെ കേസില്‍ സാക്ഷിയാക്കും. കാറിടിച്ചശേഷം ശ്രീറാമിന് ഉണ്ടായതായി ഡോക്ടര്‍മാര്‍ പറയുന്ന മറവിരോഗത്തിനുള്ള സാദ്ധ്യതകളും അതിന് നല്‍കിയ ചികിത്സകളും ആരോഗ്യവകുപ്പിന് കീഴിലുള്ള വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സഹായത്തോടെ അന്വേഷണ സംഘം വിലയിരുത്തും.
അപകടത്തിനുശേഷം ഒരു പ്രത്യേക സംഭവത്തെക്കുറിച്ച് പൂര്‍ണമായും ഓര്‍ത്തെടുക്കാനാകാത്ത 'റെട്രോഗ്രേഡ് അംനേഷ്യ'യാണ് ശ്രീറാമിന് ബാധിച്ചതെന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വ്യക്തമാകുന്നത്. വലിയ ആഘാതത്തിന് പിന്നാലെ വരാവുന്ന മാനസികാവസ്ഥയായി പറയുന്ന ഇതില്‍ സംഭവത്തെക്കുറിച്ച് എന്നെന്നേക്കുമായി മറന്നുപോകാനോ മാനസിക സമ്മര്‍ദ്ദം കുറയുമ്ബോള്‍ സാവകാശം ഓര്‍ത്തെടുക്കാനോ കഴിയുമെന്നാണ് ഇയാളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നത്. എന്നാല്‍, കേസില്‍ നിന്ന് ശ്രീറാമിനെ രക്ഷിക്കാന്‍ നടത്തുന്ന കള്ളക്കളികളുടെ ഭാഗമാണ് മറവി രോഗമെന്നാണ് ആക്ഷേപം. പ്രശസ്ത ന്യൂറോ, ജനറല്‍ സര്‍ജറി, ഓര്‍ത്തോ ഡോക്ടര്‍മാരുടെ സഹായത്തോടെ ശ്രീറാമിന്റെ പരിക്കുകളും സ്‌കാന്‍, എക്‌സ്രേ പരിശോധനാഫലങ്ങളും നല്‍കിയ ചികിത്സകളും പരിശോധിക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. അതിനുശേഷം ആവശ്യമെന്ന് കണ്ടാല്‍ കോടതിയുടെ അനുമതിയോടെ ശ്രീറാമിനെ ശ്രീചിത്രയിലോ മറ്റോ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അന്വേഷണ സംഘം സൂചന നല്‍കി.
https://www.facebook.com/Malayalivartha

























