കേരളത്തിലെ മഴയുടെ സ്വഭാവം മാറുന്നു ..ഇപ്പോഴത്തെ മഴക്ക് കാരണം മേഘവിസ്ഫോടനം

കേരളത്തിലെ കാലാവസ്ഥ മാറുന്നു...മഴയുടെ സ്വഭാവവും.. മഴയുടെ അളവിലും തീവ്രതയിലും വലിയ മാറ്റം സംഭവിച്ചിരിക്കുന്നു...ഇപ്പോൾ പെയ്യുന്നത് അതിതീവ്രതയുള്ള മഴയാണ്.. . ഒരു മാസം പെയ്യേണ്ട മഴ ഒരു മണിക്കൂറിൽ വന്നു പതിക്കുന്നു.”- കേരളത്തിലും നീലഗിരിയും കുടകിലും അടക്കം രാജ്യത്തിന്റെ ഇതര മേഖലകളിലും ഇപ്പോൾ നിലവിലുള്ള പ്രളയ സമാനമായ അവസ്ഥയെക്കുറിച്ച് കാലാവസ്ഥാ ശാസ്ത്രജ്ഞർ പറയുന്നതിതാണ്.പ്രളയത്തിന് കാരണമായി പറയുന്നതും ഇതാണ്. അല്ലാതെ ഡാമുകൾ തുറക്കുന്നതല്ല ഇപ്പോഴത്തെ പ്രളയത്തിന് കാരണമെന്നും കാലാവസ്ഥ വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രത്തിലെ കണക്കുകൾ പ്രകാരം ഇപ്പോൾ ആർത്തലച്ചുപെയ്യുന്ന മഴ ലഭിക്കുന്ന പ്രദേശങ്ങളിലെല്ലാം കിഴക്കു പടിഞ്ഞാറൻ മൺസൂൺ ഒളിച്ചു കളിക്കുകയായിരുന്നു ഇതുവരെ. ജൂണിലും ജൂലൈയിലും ആവശ്യത്തിന് മഴ ലഭിച്ചിട്ടില്ല. . എന്നാൽ ഇപ്പോൾ മഴ പെയ്യുന്നത് തീർത്തും അപ്രതീക്ഷിതമായ സമയത്തും സ്ഥലങ്ങളിലുമാണ്.
അതും മാരകമായ പ്രഹരശേഷിയോടെ. പെയ്തിറങ്ങുന്ന വെള്ളത്തിൻെറ അളവ് ഗഹനമായി വർധിച്ചിരിക്കുന്നു. ഇത്തരം അത്യുഗ്ര മഴക്ക് മേഘവിസ്ഫോടനം എന്നാണു പറയുന്നത്. ഒരു ചെറിയ ഭൂമിശാസ്ത്രപരമായ പ്രദേശത്ത് മാത്രം ചുരുങ്ങിയ സമയത്തേക്ക് വീഴുന്ന പെട്ടെന്നുള്ള ശക്തമായ മഴയാണ് ഇത്. ഒരു മേഘവിസ്ഫോടനത്തിൽ നിന്നുള്ള മഴ സാധാരണയായി ഷവർ തരത്തിലുള്ളതാണെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. മണിക്കൂറിൽ 100 മില്ലിമീറ്ററിന് (4.94 ഇഞ്ച്) തുല്യമോ അതിൽ കൂടുതലോ ആണ് വീഴ്ചയുടെ നിരക്ക്.
ഇന്ത്യൻ കാലാവസ്ഥാ പ്രവചന കേന്ദ്രത്തിന്റെ മാനദണ്ഡം അനുസരിച്ച് ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ ഒരു പ്രദേശത്ത് 204 മില്ലിമീറ്റർ മഴ കിട്ടിയാൽ അത് പ്രളയമായി കണക്കാക്കേണ്ടതാണ്. ഇപ്പോഴുംമൺസൂൺ ക്രമം തേടിയാണ് മഴ പെയ്യുന്നത് ...മഴ ചില പ്രദേശങ്ങളിൽ മാത്രമായി കേന്ദ്രീകരിക്കുകയും ചെയ്യുന്നു. കേരളത്തിൽ തന്നെ വടക്ക് കാസർഗോഡും തെക്ക് കൊല്ലവും തിരുവനന്തപുരവും കാര്യമായി മഴ കെടുതികൾ നേരിടുന്നില്ല. നിലമ്പൂരും പാലക്കാടും ഇത്ര തീവ്രമായ മഴ ഇതിനു മുൻപ് സാധാരണവുമല്ല.. മഴക്കുറവിന്റെ കണക്കിൽ കഴിഞ്ഞ 120 വർഷത്തെ കണക്കെടുത്താൽ വയനാട് ആണ് ഏറ്റവും കൂടുതൽ മഴപെയ്യുന്നത്.. എന്നാൽ ഇത്തവണ മഴ ഏറ്റവും കൂടുതൽ നാശ നഷ്ട്ടം ഉണ്ടാക്കിയതും വയനാട് ആണ്
ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം മുൻ ഡയറക്ടർ ഡോ. കെ.ജെ രമേഷ് പറയുന്നത് ഇപ്പോഴത്തെ പ്രതിഭാസം കാലാവസ്ഥാ മാറ്റത്തിന്റെ ഫലമാണ് എന്ന് തന്നെയാണ്. പെട്ടെന്നുള്ള മഴകൾ സംഭവിക്കുമ്പോൾ അവ കടുത്ത വെള്ളപ്പൊക്കത്തിനും ആളുകളുടെ വീടും ഉപജീവനവും നശിക്കുന്ന അവസ്ഥയിലെത്തിക്കുന്നതിനും കാരണമാകുന്നു. കേരളത്തിൽ ഇക്കുറി 350-നു മുകളിൽ മഴ രേഖപ്പെടുത്തപ്പെടുന്നത് ആലത്തൂർ, അട്ടപ്പാടി, നിലമ്പൂർ മേഖലകളിലാണ്. പതിവനുസരിച്ചു ഇവിടങ്ങളിൽ വലിയ മഴ കിട്ടാറില്ല.
പരമ്പരാഗത മൺസൂൺ സങ്കൽപ്പങ്ങൾക്ക് ഇളക്കം സംഭവിച്ചു കഴിഞ്ഞു എന്നും കേരളത്തിൽ ഇനി കാലവർഷം തുടങ്ങുന്നത് ജൂലൈ അവസാനമോ ഓഗസ്ത് തുടക്കത്തിലോ ആയാലും അത്ഭുതപ്പെടാനില്ല എന്നുമാണ് ഡോ. രമേഷ് പറയുന്നത്. നമ്മുടെ കാർഷിക കലണ്ടർ തന്നെ അതിനനുസരിച്ചു പരിഷ്കരിക്കേണ്ടി വരും എന്നദ്ദേഹം പറയുന്നു.
കഴിഞ്ഞ പ്രളയത്തിന് ശേഷം കേരളത്തിലെ പുഴകളിൽ വെള്ളത്തിന്റെ അളവ് കുറഞ്ഞത് ആശങ്കയുണ്ടാക്കും വിധമാണ്. നെല്‍വയലുകള്‍, നീര്‍ത്തടങ്ങള്‍ എന്നിവ യഥേഷ്ടം ഉണ്ടായിരുന്നപ്പോള്‍ അവ അധികം വരുന്ന മഴയെ ആവാഹിച്ചു മണ്ണിൽ ഉറപ്പിച്ചു നിർത്തിയിരുന്നു.
എന്നാലിപ്പോൾ പെയ്യുന്ന വെള്ളം ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ കടലിൽ എത്തുകയാണ്. വയലുകളും നീര്‍ത്തടങ്ങളും വ്യാപകമായി നികത്തിയതോടെ വെള്ളത്തിന്റെ സംഭരണം കുറഞ്ഞത് കേരളത്തെ ദോഷകരമായി ബാധിക്കുന്നതായി കോഴിക്കോട് ആസ്ഥാനമായുള്ള സെന്റർ ഫോർ വാട്ടർ റിസോഴ്‌സസ് ഡവലപ്പ്മെന്റ് ആൻഡ് മാനേജ്‌മെന്റ് എന്ന ഗവേഷണ സ്ഥാപനം കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞവർഷം കേരളത്തെ ഏറെ വലച്ച വെള്ളപ്പൊക്കത്തിന്റെ അതേ പ്രതീതി ഉയർത്തിക്കൊണ്ടാണ് സംസ്ഥാനത്ത് ഈ വർഷവും കനത്ത മഴ പെയ്യുന്നത് . കോഴിക്കോട്, കണ്ണൂർ, വയനാട്, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളെയാണ് മഴ ഏറ്റവും സാരമായി ബാധിച്ചിട്ടുള്ളത്. നിലമ്പൂർ, മൂന്നാർ പോലുള്ള ടൗണുകൾ വെള്ളത്തിനടിയിലാവുകയും സംസ്ഥാനത്തെ എല്ലാ പ്രധാന പുഴകളും കര കവിഞ്ഞൊഴുകുകയും ചെയ്യുന്ന സാഹചര്യത്തിൽ അതിൽ അതീവ ജാഗ്രത പുലർത്തണമെന്ന് ദുരന്തനിവാരണ വകുപ്പ് അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്..
വരും വർഷങ്ങളിലും മഴയുടെ താണ്ഡവം പ്രതീക്ഷിക്കാമെന്നതിനാൽ കേരളസമൂഹം മൊത്തത്തിൽ തയ്യാറെടുക്കേണ്ടതുണ്ട്.. കാലാവസ്ഥാ മാറ്റം ഒരു യാഥാർഥ്യമായി അംഗീകരിച്ചു അതനുസരിച്ചുള്ള വലിയ തോതിലുള്ള ഗവേഷണ പരിഹാര പ്രവർത്തനങ്ങൾ ആരംഭിക്കാൻ സമയമായി
https://www.facebook.com/Malayalivartha

























