ഉരുൾപ്പൊട്ടി ഒരു പ്രദേശമാകെ മണ്ണിനടിയിലായ കവളപ്പാറയിൽ വീണ്ടും ഉരുൾപ്പൊട്ടൽ; ആൾക്കൂട്ടം അകപ്പെട്ടുപോയ മൺകൂനക്ക് അകത്ത് നിന്ന് വമിക്കുന്നത് ദുര്‍ഗന്ധം:- . 66 പേര്‍ മണ്ണിനടിയിൽ അകപ്പെട്ടുപോയെന്ന് കണക്ക്- രക്ഷാപ്രവര്‍ത്തനം വഴിമുട്ടിച്ച് നിലയ്ക്കാതെ പെയ്യുന്ന കനത്ത മഴയും; കവളപ്പാറ വേദനയായി മാറുന്ന കാഴ്ച

ഉരുൾപ്പൊട്ടി ഒരു പ്രദേശമാകെ മണ്ണിനടിയിലായ കവളപ്പാറയിലെ ദുരന്തത്തിന്റെ വ്യാപ്തി ഒരുപക്ഷേ കേരളം ഇതുവരെ കണ്ടിട്ടുള്ളതിനെക്കാൾ വലുതായിരിക്കും. അത്രത്തോളം ഹൃദയം നിലയ്ക്കുന്ന കാഴ്ചയാണ് ഇവിടെ. അറുപതോളം കുടുംബങ്ങൾ താമസിച്ചിരുന്നിടത്തേക്കാണ് സെക്കൻഡുകൾക്കുള്ളിൽ മല അപ്പാടെ ഇടിഞ്ഞ് വീണത്. ഓടി മാറാൻ പോലുമുള്ള സാഹചര്യമില്ലായിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്. മേൽക്കൂരെ പോലും പുറത്തുകാണാൻ കഴിയാത്ത വിധം മണ്ണും മരങ്ങളും മൂടിക്കിടക്കുകയാണ്. മൂന്നു മൃതദേഹങ്ങൾ ഇന്നലെ നാട്ടുകാർ കണ്ടെത്തി. ഒരാളുടെ തല മാത്രമാണ് കണ്ടെത്താനായത്. ഉടൽ ഉപ്പോഴും മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായി രക്ഷാ പ്രവർത്തനത്തെനത്തിയ നാട്ടുകാർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
നിലമ്പൂർ കവളപ്പാറ മുത്തപ്പൻ കുന്നിലാണ് വലിയ മണ്ണിടിച്ചിൽ ഉണ്ടായത്. ഇവിടെയുണ്ടായിരുന്ന കുടുംബങ്ങളിൽ ആരെയും കാണാനില്ല. പലരും മണ്ണിനടിയിലാണ്. കനത്ത മഴ രക്ഷാപ്രവർത്തനത്തിന് തടസം നിന്നു. കരിമ്പുഴപ്പാലം മഴയിൽ തെന്നിമാറി. ഇതിനിടെ രക്ഷാപ്രവര്‍ത്തനം വഴിമുട്ടിച്ച് വീണ്ടും പ്രദേശത്ത് ഉരുൾപ്പൊട്ടലുണ്ടായി. അതിശക്തമായ മഴ മണിക്കൂറുകളായി തുടരുന്ന അവസ്ഥയാണ്. ആളുകൾ അകപ്പെട്ടുപോയെന്ന് നാട്ടുകാര്‍ പറയുന്ന മൺകൂനക്ക് അകത്ത് നിന്ന് വലിയ ദുര്‍ഗന്ധം പുറത്തേയ്ക്ക് വരുന്നുണ്ട്. കനത്ത മഴ പെയ്യുന്നു. ചവിട്ടിയാൽ പുതഞ്ഞ് പോകുന്ന വലിയ മൺകൂനയായി മാറിയ പ്രദേശത്ത് ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലാണെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്.
ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് ഇപ്പോൾ രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. വീണ്ടും ഉരുൾപ്പൊട്ടലുണ്ടായതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകരെ മുഴുവൻ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സൂക്ഷ്മതയോടെയുള്ള രക്ഷാ പ്രവര്‍ത്തനമാണ് പ്രദേശത്ത് വേണ്ടതെന്ന് അധികൃതരെത്തി മുന്നറിയിപ്പ് നൽകിയിരുന്നു. നാൽപ്പത്തിരണ്ട് വീണ്ട് പൂര്‍ണ്ണമായും മണ്ണിനടിയിൽ പെട്ടെന്നാണ് ജനപ്രതിനിധികൾ അടക്കമുള്ളവരുടെ അവസാന കണക്ക്. 66 പേര്‍ മണ്ണിനടിയിൽ അകപ്പെട്ടുപോയെന്നാണ് കണക്ക്. അതിൽ നാല് പേരുടെ മൃതദേഹമാണ് ഇതുവരെ കിട്ടിയത്. ഇനിയും ഏറെ ആളുകൾ മണ്ണിനടയിലെ വീടുകളിൽ അകപ്പെട്ടുപോയിട്ടുണ്ടെങ്കിലും ആരെയും വീണ്ടെടുക്കാൻ സംവിധാനങ്ങളും സൗകര്യങ്ങളും ഇല്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.
ദേശീയ ദുരന്തനിവാരണ സേനയടക്കം രക്ഷാപ്രവര്‍ത്തനത്തിന് ഉണ്ടെങ്കിലും ഉരുൾപൊട്ടി മൂന്നും നാലും മീറ്റര്‍ ഉയരത്തിൽ വരെ കല്ലും മണ്ണും മരവുമെല്ലാം ഒഴുകിയെത്തിയതോടെ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇത്രമാത്രം മണ്ണ് മാറ്റുന്നതിന് തക്കവിധത്തിലുള്ള ഉപകരണങ്ങളോ മറ്റു സൗകര്യങ്ങളൊ ഒന്നും പ്രദേശത്ത് ഇപ്പോഴും ഇല്ലാത്ത അവസ്ഥയാണ്. രക്ഷാപ്രവര്‍ത്തനം നടത്താനാകാത്ത അവസ്ഥയാണ് ഇപ്പോൾ കവളപ്പാറയിൽ ഉള്ളതെന്ന് സ്ഥലം എംഎൽഎ പിവി അൻവറും പറഞ്ഞു. മണ്ണുമാന്തിയന്ത്രങ്ങൾ പോലും വളരെ സൂക്ഷിച്ച് മാത്രമെ പ്രദേശത്ത് ഉപയോഗിക്കാൻ കഴിയു. കാരണം അറുപതിലേറെ പേര്‍ മണ്ണിനകത്ത് അവിടവിടെയായി അകപ്പെട്ടുപോയ പ്രദേശത്ത് മറ്റുപ്രദേശങ്ങളെ പോലെ വേഗത്തിൽ രക്ഷാ പ്രവര്‍ത്തനം സാധ്യമാകില്ലെന്നാണ് ജനപ്രതിനിധിയും വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha

























