റബ്ബർ കൃഷിക്കായി മലമുകളിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വരുത്തി വച്ച ദുരന്തം; കവളപ്പാറ ദുരന്തം മനുഷ്യനിർമിതമാണെന്ന് പ്രദേശവാസികൾ

കവളപ്പാറ ദുരന്തം മനുഷ്യനിർമിതമാണെന്ന് പ്രദേശവാസികൾ. കവളപ്പാറയില്‍ റബ്ബർ കൃഷിക്കായി മലമുകളിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചതാണ് വൻ ഉരുൾപൊട്ടലിന് വഴിവച്ചതെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു. ഈ പ്രദേശത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിക്കുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചെങ്കിലും അവഗണിച്ചു. മണ്ണൊലിച്ച് താഴേക്കിറങ്ങിയത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയെന്നും നാട്ടുകാർ പറയുന്നു.
മലമുകളിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിക്കുന്നത് ഉരുൾപൊട്ടലിനു കാരണമാകുമെന്ന് കാണിച്ചു നാട്ടുകാർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. റബർതൈകൾ പിഴുതെറിഞ്ഞു പോലും പ്രതിഷേധിച്ചു. ജില്ലാഭരണകൂടത്തിനു പരാതി നൽകിയെങ്കിലും ഫലപ്രദമായ നടപടിയുണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു.
കവളപ്പാറയിൽ മഴ വിതച്ച് വൻദുരന്തം. ഒമ്പത് കുടുംബങ്ങളിലെ 49 പേരാണ് അപകടത്തിൽപ്പെട്ടത്. 17 കുടുംബങ്ങൾ ദുരിതാശ്വാസ ക്യാംപിലാണ്. നിലമ്പൂർ കവളപ്പാറ മുത്തപ്പൻ കുന്നിലാണ് വലിയ മണ്ണിടിച്ചിൽ ഉണ്ടായത്. 40 കുടുംബങ്ങളിൽ ആരെയും കാണാനില്ല. പലരും മണ്ണിനടിയിലാണ്. ഇന്നലെ മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു. കനത്ത മഴ രക്ഷാപ്രവർത്തനത്തിന് തടസം നിന്നു. കരിമ്പുഴപ്പാലം മഴയിൽ തെന്നിമാറി.
പലയിടങ്ങളിലും 40 അടിയിലേറെ മണ്ണിടിഞ്ഞ് വീണിട്ടുണ്ട്. ഒരു മല ഒന്നാകെ ഈ പ്രദേശത്തെ വിഴുങ്ങിയ അവസ്ഥയിലാണ്. കവളപ്പാറയിൽ നിന്ന് ഒരു മൃതദേഹംകൂടി ഇന്ന് കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha

























