അതുകൊണ്ടാണ് ഇത്രയുംഭീകരമായ അവസ്ഥയുണ്ടായത്... മണ്ണിൽ കുളിച്ചും നില വിളിച്ചും ആളുകൾ ... കവളപ്പാറയിൽ മുന്നറിയിപ്പ് കിട്ടിയെന്ന വാദ ഗതികൾ തെറ്റ്... സത്യം ഇതാണ് ;ഹൃദയം നുറുങ്ങുന്ന കാഴ്ചകൾ നേരിൽ കണ്ട യുവാവിന്റെ കുറിപ്പ് വിങ്ങലാകുന്നു

കേരളത്തിൽ ഉണ്ടായിരിക്കുന്ന മഴയുടെ താണ്ഡവത്തിൽ ഏറ്റവും കൂടുതൽ ദുരന്തം ഉണ്ടായിരിക്കുന്നത് കവളപ്പാറയിലാണ്. ഇരുട്ടി വെളുത്തപ്പോൾ മണ്ണിനടിയിൽ അകപ്പെട്ടു പോയ ആളുകൾ വിങ്ങലോടെ നമ്മുക്ക് മുന്നിൽ നിൽക്കുന്നു. ഉരുള്‍പൊട്ടലില്‍ നഷ്ടമായത് നിരവധി ജീവനുളും.കേരളത്തെ ഞെട്ടിക്കുന്ന ദൃശ്യങ്ങളായിരുന്നു കവളപ്പാറയിൽ നിന്നും പുറത്തു വന്നത്.30 ലധികം വീടുകള്‍ മണ്ണിലടിയിലായ ദുരന്തത്തില്‍ നിരവധി മൃതദേഹങ്ങളാണ് പുറത്തു എടുത്തിരിക്കുന്നത്.
കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിനു തടസ്സം സൃഷ്ടിക്കുന്നു. അത് കൊണ്ട് തന്നെ അവിടുത്തെ രക്ഷാ പ്രവർത്തനം വൈകുന്നു. എന്നാൽ മുന്നറിയിപ്പുകള്‍ പാലിക്കാത്തതാണ് കവളപ്പാറയിൽ ഇത്രയും വലിയ ദുരന്തം ഉണ്ടാകാൻ കാരണമായതെന്ന അഭിപ്രായങ്ങളോട് എതിർപ്പ് പ്രകടിപ്പിച്ച് യുവാവ്. ഉദ്യോഗസ്ഥര്‍ കൃത്യമായ മുന്നറിയിപ്പ് നല്‍കിയെന്നും നാട്ടുകാര്‍ മാറാന്‍ തയ്യാറായില്ലെന്നുമാണ് കുറെപ്പേർ ചാനൽ ചർച്ചകളിലും മറ്റും പറയുന്നത്. മുന്നറിയിപ്പ് അവഗണിച്ചതാണ് ദുരന്തത്തിന്‍റെ കാരണമെന്ന പ്രചാരണം തെറ്റാണെന്ന് വ്യക്തമാക്കുകയാണ് ഈ യുവാവ്. ഉരുള്‍പൊട്ടല്‍ നേരിട്ടനുഭവിച്ച വ്യക്തിയാണ് ഫേസ്ബുക്കിലൂടെ അനുഭവം പറയുന്നത്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും അറിയിപ്പ് ഉണ്ടായി എന്നത് തീർത്തും നിഷേധിക്കുകയാണ് ഇയാൾ .കവളപ്പാറക്കാര്‍ എന്ന പേരില്‍ ചാനല്‍ ചര്‍ച്ചകളില്‍ വന്നവർ ആറും ഏഴും കിലോമീറ്റര്‍ അപ്പുറത്തുള്ളവര്‍ ആണെന്നും, അവരെ നേരില്‍ കണ്ടാല്‍ ചിലത് ചോദിക്കാന്‍ നില്‍ക്കുകയാണെന്നും ദിനൂപ് എം നിലമ്ബൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
.
ദിനൂപിന്‍റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
ഭൂദാനം കവളപ്പാറയിലെ ദുരന്തം നാട്ടുകാരെന്നു പറഞ്ഞു ചാനലില്‍ സംസാരിക്കുന്ന ചില മാന്യന്മാര്‍ക്ക് അറിയില്ലായിരുന്നു, അവിടെ എന്താണ്സംഭവിച്ചതെന്ന്, അവര്‍ തുടക്കത്തില്‍ മൈക്ക് കിട്ടിയപ്പോള്‍ എന്തൊക്കെയോ പറയുന്നു, സത്യം നിങ്ങളറിയണം അതുകൊണ്ടാണ് വിശദമായിഎഴുതുന്നത്.
മുത്തപ്പന്‍ കുന്ന്, എനിക്ക് ഓര്‍മ്മവച്ച കാലം മുതലേ കാരണന്മാര്‍ പറയുമായിരുന്നു കുന്ന് ഇടിയും ഇടിയും എന്ന്. ആ ദുരന്തം കഴിഞ്ഞ ദിവസം നടന്നു, അതില്‍ രാഷ്ട്രീയമായും അല്ലാതെയും മുതലെടുപ്പ് ആരും നടത്തേണ്ട, സത്യം ലോകം അറിയണം.
ജേഷ്ഠനെയും (വല്യച്ഛന്റെ മകന്‍) പ്രിയപ്പെട്ടവരെയും നഷ്ടപ്പെട്ടതിന്‍റെ ദു:ഖത്തിലാണ് ഞങ്ങള്‍. ദിവസവും രാവിലെ കാണുന്ന എത്രപേര്‍, കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടെന്നറിഞ്ഞ് വീട്ടിലെ സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും ക്യാമ്ബിലേക്ക് മാറ്റി. ഇപ്പോള്‍ കാണാതായവര്‍ അടക്കം കുറഞ്ഞത് ഒരു മുപ്പത് പേരെങ്കിലും വീട്ടില്‍ ഉണ്ടായിരുന്നു, ദിവസങ്ങളോളം എല്ലാവരും ഒരുമിച്ചു കഴിഞ്ഞിരുന്നു
ഓണത്തിന് പച്ചക്കറിയുള്‍പ്പെടെ കിറ്റുകള്‍ നല്‍കിയിരുന്നു ഈ വീടുകളില്‍.
രണ്ടു മൂന്ന് ദിവസമായി പെയ്ത മഴയില്‍ വൈദ്യുതി ബന്ധം ഉണ്ടായിരുന്നില്ല. മൊബൈല്‍ നെറ്റ്‍വര്‍ക്ക് കിട്ടിയിരുന്നില്ല. സംഭവം നടക്കുന്ന ദിവസം ഉച്ചയായപ്പോഴേക്കും ചാലിയാറിലും പരിസരപ്രദേശങ്ങളിലും വെള്ളം ഉയര്‍ന്നു. കവളപ്പാറയുടെ ഒരുഭാഗം ചാലിയാറും ഒരുഭാഗം മലയുമാണ്.
ഭൂദാനത്തേക്കു പോയിരുന്നത് പനങ്കയം പാലത്തിലൂടെയായിരുന്നു. പിന്നൊരു മാര്‍ഗം ശാന്തീഗ്രാം പാലവും. ഇത് രണ്ടും വെള്ളം കയറി. പനങ്കയത്തിനും കവളപ്പാറക്കും ഇടയില്‍ തുടിമുട്ടിയില്‍ വെള്ളം കയറി ഭൂദാനത്തേക്ക് പോകാന്‍ കഴിയാത്ത രീതിയില്‍ കവളപ്പാറ നിന്നും വരുന്ന തോടിലും വെള്ളം ഉയര്‍ന്നു. പിന്നെയുള്ളത് എന്‍റെ വീടിനടുത്തുള്ള റോഡും നൂറ്റമ്ബതോളം ഓളം വീടും ഒറ്റപ്പെട്ടു, അതുകൊണ്ടാണ് ഇത്രയുംഭീകരമായ അവസ്ഥയുണ്ടായത്. ആര്‍ക്കും ഇങ്ങോട്ടും പോകാന്‍ കഴിയില്ല, നേരം വെളുത്തിട്ട് മാത്രമെന്ന് ചിലര്‍ പറഞ്ഞു, അല്ലാതെ ഒരുമാര്‍ഗ്ഗവുമില്ലല്ലോ..
തുടിമുട്ടിയില്‍ വെള്ളം കയറിയെന്ന് വിഷ്ണു(പട്ടാളക്കാരനാണ് ലീവിന് വന്നതായിരുന്നു) പറഞ്ഞ് ഞങ്ങള്‍ അങ്ങോട്ട് പോയി. അവിടെ പനങ്കയത് നിന്നും തുടിമുട്ടിയില്‍ നിന്നും ഉള്ള ആളുകള്‍ കൂടി വീടുകളില്‍ വെള്ളം കയറി കുടുങ്ങിക്കിടന്ന 50 ല്‍ അധികം ആളുകളെ വലിയ ചെമ്ബിലും ടൂബിലുമൊക്കെയാക്കി, നാല് മുതല്‍ രാത്രി ഏഴര വരെ ആളുകളെ വീടുകളില്‍ നിന്ന് മാറ്റുകയായിരുന്നു. തുടിമുട്ടില്‍ പോയി വെള്ളത്തില്‍ നിന്ന് എല്ലാവരും ക്ഷീണിതരായിരുന്നു. അപകടത്തില്‍ പെട്ട് രക്ഷപെട്ട ജയേട്ടന്‍, കാണാതായ ജേഷ്ഠന്‍, വിഷ്ണു അങ്ങനെ പതിനാലോളം പേര്‍. അതുകഴിഞ്ഞു വീട്ടിലെത്തി കുളി കഴിഞ്ഞു തണുപ്പുമാറ്റാന്‍ ചായ കുടിക്കാന്‍ നിന്നു.
ജയേട്ടനും.അനീഷേട്ടനും ഞങ്ങളെ കാത്തുനില്‍ക്കാതെ നൂറ് മീറ്റര്‍ അപ്പുറത്തേക്ക് ആളുകളോട് മാറാന്‍ വേണ്ടി പറയാന്‍ പോയി. പത്തു പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും സനീഷ് കാറുമായി ആകെ ബഹളവുമായി വന്നു. കാറില്‍ നിറയെ ആളുകളായിരുന്നു, കൂട്ടത്തില്‍ സിസി പ്രകാശേട്ടനും ഭാര്യയും രണ്ട് കുട്ടികളും, ഇവര്‍ നാല് പേരും മണ്ണില്‍ കുളിച്ചായിരുന്നു വന്നിരുന്നത്, നിലവിളിക്കുന്നുണ്ടായിരുന്നു. സകുപ്പാപ്പനും ശ്രീധരന്‍ വല്യച്ചനും വല്യമ്മയും അവിടെ വീട്ടില്‍ കുടുങ്ങിയെന്നും പറഞ്ഞു. ഉടന്‍തന്നെ കുട്ടികള്‍ക്ക് വീട്ടില്‍ നിന്നും തുണി മാറാന്‍ കൊടുത്ത് ഞങ്ങള്‍ എട്ട് പത്തു പേര്‍ ഉരുള്‍ പൊട്ടിയ സ്ഥലത്തേക്ക് പോയി. അവിടെ നിന്നും പന്തിയല്ലാത്ത ശബ്ദം കേട്ടപ്പോള്‍ ഞങ്ങള്‍ തിരികെ പോന്നു. ഞങ്ങള്‍ ചായ കുടിക്കാന്‍ നിന്നില്ലായിരുന്നെങ്കില്‍ അനീഷേട്ടന്‍റെ, വിഷ്ണുവിന്‍റെ ബാക്കിയുള്ളവരുടെ കൂടെ ഒരുപക്ഷേ ഞങ്ങളും മണ്ണിനടിയില്‍ ആയിരുന്നേനെ. തുടിമുട്ടിയിലേക്ക് ഞങ്ങള്‍ പോകാതെ കവളപ്പാറ ഭാഗത്തേക്ക് പോയിരുന്നെങ്കില്‍ ഒരുപാട് ജീവനുകള്‍ കൂടെയുണ്ടാകുമായിരുന്നു എന്നോര്‍ക്കുമ്പോള്‍ അതിലേറെ സങ്കടമാണ്.
ശേഷം അരകിലോമീറ്ററോളം നടന്നിട്ടാണ് മൊബൈല്‍ റെയ്ഞ്ച് കിട്ടിയത്. എല്ലാവരും കോളുകള്‍ ചെയ്യുന്നുണ്ട്, ആര്‍ക്കും കോള്‍ വിളിക്കാന്‍ പറ്റണില്ല, ലൈനുകളൊക്കെ ബിസിയാണ്. നെറ്റ് ചെറുതായി കിട്ടുമായിരുന്നു, ആ സമയത്താണ് ഞാന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. കവളപ്പാറയില്‍ ഉരുള്‍പൊട്ടിയെന്ന്. മണിക്കൂറുകളോളം കൂടെയുണ്ടായിരുന്ന ജയേട്ടനെയും അനീഷേട്ടനെയും കാണാതായപ്പോള്‍ ആകെ അങ്കലാപ്പിലായി ഞങ്ങള്‍. പിന്നെ പത്തുമണിക്ക് ശേഷം ഉരുള്‍ പൊട്ടിയ സ്ഥലത്തു പോയി തട്ടാന്‍ റോഡില്‍ റബര്‍ മരങ്ങള്‍ കണ്ടേ ഞങ്ങളെല്ലാവരും തട്ടാന്‍ ബാലേട്ടന്‍റെ റബര്‍ തോട്ടത്തിന്മുകളിലേക്ക് കയറി വീണുകിടക്കുന്ന റബര്‍ മരത്തിന്‍റെ മുകളിലൂടെ ഉരുള്‍ പൊട്ടിയ മണ്ണിലേക്ക് ചാടി. ഒരുകാല്‍ പൂര്‍ണമായും താണുപോയി. പിന്നീട് ടോര്‍ച്ച് അടിച്ചുനോക്കിയപ്പോള്‍ തളര്‍ന്നുപോയി. കാരണം ലൈറ്റ് എത്തുന്നിടത്തോളം ദൂരം നോക്കിയാല്‍ കാണാം, ജെ സി ബി മണ്ണ് നിരത്തിയത് പോലെ. ആകെ തകര്‍ന്നുപോയി, ഉറ്റവരും ഉടയവരും നിന്നിരുന്ന വീടും പ്രദേശവും എല്ലാം കാലിയായി കിടക്കുന്നു തിരികെ താഴേക്ക് ഇറങ്ങാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ഞങ്ങള്‍ക്ക് എന്ത് ചെയ്യണം, എങ്ങനെ ചെയ്യണം, തിരികെ വീട്ടിലെത്തി കിടന്നും നടന്നും ഇരുന്നും നേരം വെളുപ്പിച്ചു. പിന്നീട് രാവിലെ കണ്ടത് ഹൃദയം നറുങ്ങുന്ന കാഴ്ചകളാണ്. വൈകാതെ തന്നെ ഒരുകിലോമീറ്ററോളം നടന്ന് നെറ്റ് വര്‍ക്ക് ഉള്ളിടത്ത് വന്ന് കോള്‍ചെയ്യാന്‍ ആവതും ശ്രമിച്ചെങ്കിലും നടന്നില്ല. 100,101,112, പോത്തുകല്ല് പൊലീസ് സ്റ്റേഷന്‍ എല്ലായിടത്തേക്കും വിളിച്ചു. കോള്‍ പോകാതെ വന്നപ്പോഴാണ് രാവിലെ 7 ന് സഹായിക്കണമെന്ന് പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റിട്ടത്.
ഉദ്യോഗസ്ഥരുടെയോ അധികാരികളുടെയോ ഭാഗത്തു നിന്ന് ഒരു അറിയിപ്പും ഉണ്ടായിട്ടില്ല. അപകടം നടന്ന സ്ഥലത്ത് ഒരുവീടിലും അറിയിപ്പ് കൊടുത്തിട്ടും ഇല്ല. സംഭവം നടന്ന ദിവസം ഉച്ചയ്ക്ക് രണ്ട് പൊലീസുകാര്‍ വീടിന്‍റെ അവിടെ വരെ നിന്നിരുന്നു. അപ്പോള്‍ ഞങ്ങള്‍ കവളപ്പാറ മുകളിലേക്കുള്ള റോഡിലേക്ക് വീണ മരം മുറിക്കുകയും റോഡിലെ മണ്ണ് നീക്കുകയുമായിരുന്നു. അവരവിടെ നിന്ന ശേഷം മടങ്ങിപ്പോയി. നേരേ പനങ്കയത്തെക്ക്, ശേഷം അവര്‍ക്കും വരാന്‍ കഴിഞ്ഞില്ല. തുടിമുട്ടിയില്‍ വെള്ളം ഉയര്‍ന്നതിനാല്‍ മറിച്ചുള്ള വാര്‍ത്ത തികച്ചും നുണയാണ്. വസ്തുത വിരുദ്ധമാണ് രാത്രി 8 മണിക്ക് ദുരന്തം സംഭവിച്ചിട്ട് പിറ്റേദിവസം 12 മണിയോടെയാണ് സംഭവ സ്ഥലത്തേക്ക് വാഹനങ്ങളും മാധ്യമങ്ങളും വരാന്‍ തുടങ്ങിയത്. അത്രയ്ക്ക് താറുമാറായികിടക്കുകയായിരുന്നു റോഡും പാലവും. സംഭവം നടന്ന് 16 മണിക്കൂര്‍ കഴിഞ്ഞാണ് വാഹനങ്ങള്‍ എത്തുന്നത്, പിന്നെന്ത് രക്ഷാപ്രവര്‍ത്തനം. അറിയിപ്പ് നല്‍കിയെന്ന് ചാനലില്‍ പറയുന്ന ചിലര്‍ ആറും ഏഴും കിലോമീറ്റര്‍ അപ്പുറത്തുള്ളവര്‍ ആണ്. അവരും 16 മണിക്കൂറിന് ശേഷം ആണ് അവിടെയെത്തിയത്. അവരെ നേരില്‍ കണ്ടാല്‍ ചോദിക്കാന്‍ നില്‍ക്കുകയാണ് ജീവനോടെയുള്ളവര്‍.
മനസ്സ് വിങ്ങി പൊട്ടുന്നുണ്ടായിരുന്നു, അനീഷേട്ടനെ കാണാനില്ല, രക്ഷപെട്ടു വന്ന ജയേട്ടന്‍ പറഞ്ഞു. മ്മളെ അനീഷ് പോയെടാ ഏടത്തിയെയും രണ്ട് പിഞ്ചു കുഞ്ഞുങ്ങളെയും കൊണ്ട്. വെള്ളിമുറ്റത്തേക്ക് പോയപ്പോള്‍ പലതവണ കണ്ണ് നിറഞ്ഞു. പിന്നീട് വല്യമ്മയെയും നടക്കാന്‍ പോലും കഴിയാത്ത വല്യച്ചനെയും കൊണ്ട് ഉപ്പടക്ക് പോയപ്പോള്‍ എല്ലാം മനസ്സിലൊതുക്കി മൂന്നാമത്തെ ട്രിപ്പ് എന്റെ വീട്ടിലുള്ളവരെ മറ്റൊരിടത്തേക്ക് മാറ്റി ശേഷം ഒന്ന് ഒന്ന് രണ്ടു കോളുകള്‍ വന്നപ്പോഴേക്കും(വിഷ്ണു എന്‍ വേണുഗോപാല്‍, സുബിന്‍ കക്കുഴി) എന്‍റെ സങ്കടം അണപൊട്ടിയൊഴുകി കുറെ കരഞ്ഞു. കുറേനേരം അവിടെ നിര്‍ത്തിയിട്ടാണ് തിരികെ പോന്നത്.
https://www.facebook.com/Malayalivartha

























