പ്രളയക്കെടുതിക്കിടെ ദുരിതാശ്വാസ സഹായമൊന്നും വേണ്ടെന്നു ഫേസ്‌ബുക്ക് ലൈവില്‍ പറഞ്ഞു പുലിവാല് പിടിച്ച തിരുവനന്തപുരം കലക്ടര്‍ സർക്കാർ നിർദേശം മറികടന്ന് അവധിയെടുത്ത് മുങ്ങിയത് വിവാദത്തിൽ; കഴിഞ്ഞ പ്രളയ കാലത്ത് മുൻ കളക്ടർ ക്ഷാപ്രവർത്തനത്തിനെത്തിയത് ചൂണ്ടിക്കാട്ടി ഗോപാലകൃഷ്ണനെതിരെ രൂക്ഷ വിമര്‍ശനം; കളക്ടർ അവധിയിൽ പോയതോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെല്ലാം അവതാളത്തിലായി

നാല് ദിവസങ്ങളായി സംസ്ഥാനം പ്രളയത്തില്‍ നട്ടം തിരിയുന്ന സാഹചര്യത്തിൽ അടിയന്തര സാഹചര്യം പരിഗണിക്കാതെ സര്‍ക്കാര്‍ നിര്‍ദ്ദേശം മറികടന്ന് അവധിയിൽ പോയ തിരുവനന്തപുരം ജില്ലാ കളക്ടറുടെ നടപടി വിവാദത്തിൽ.
സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളിലെ ദുരിതബാധിതർക്ക് സഹായം എത്തിക്കുന്നതിനടക്കം നേതൃത്വം വഹിക്കേണ്ട തിരുവനന്തപുരം ജില്ലയുടെ കളക്ടർ അവധിയിൽ പോയതോടെ ഈ പ്രവർത്തനങ്ങളും അവതാളത്തിലായി.അടിയന്തര സാഹചര്യം കണക്കിലെടുത്ത്അവധികളൊഴിവാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ച് മണിക്കൂറുകള്‍ക്കകമാണ് കളക്ടര്‍ അവധിയെടുത്ത് മുങ്ങിയത്. കൂടാതെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാമഗ്രികള്‍ എത്തിക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാതിരുന്നതും കടുത്ത എതിര്‍പ്പിന് ഇടയാക്കിയിരിക്കുകയാണ് . ഇതാണിപ്പോൾ വിവാദത്തിനു വഴിതെളിയിച്ചിരിക്കുന്നത്.
എന്നാല്‍ അവധിയെടുക്കുന്നതിന് തൊട്ടുമുൻപ് കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കുള്ള സാമഗ്രികള്‍ ഇപ്പോള്‍ ആവശ്യമില്ലെന്നും രണ്ടുദിവസം കഴിഞ്ഞ് ആലോചിക്കാമെന്നും ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതും വിവാദമായിരിക്കുകയാണ്.
കഴിഞ്ഞ പ്രളയസമയത്ത് ദുരിത ബാധിത പ്രദേശങ്ങളിലേക്ക് ഏറ്റവും അധികം സാധനങ്ങള്‍ എത്തിച്ചതും തലസ്ഥാന ജില്ലയില്‍ നിന്നാണ്. അന്നത്തെ കളക്ടര്‍ ഡോ.വാസുകിയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനം ഏറെ പ്രശംസ നേടുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥികളടക്കമുള്ള സന്നദ്ധപ്രവര്‍ത്തകര്‍ രാവും പകലുമില്ലാതെ ജില്ലാഭരണകൂടത്തോടൊപ്പം നില്‍ക്കുകയും ചെയ്തിരുന്നു. മുന്‍കലക്ടര്‍ വാസുകിയുടെ നേതൃത്വത്തില്‍ വളരെ മികച്ച രീതിയിലാണ് ദുരിതനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ഇഥിന് അപവാദമായിരുന്നു ഗോപാലകൃഷ്ണന്റെ നടപടി.
ദുരിതാശ്വത്തിനുള്ള സാധനങ്ങള്‍ ശേഖരിക്കാന്‍ സംഭരണ കേന്ദ്രങ്ങള്‍ രണ്ടു ദിവസം കഴിഞ്ഞ് ആരംഭിക്കാമെന്നും രക്ഷാപ്രവര്‍ത്തനത്തിലാണ് ഇപ്പോള്‍ എല്ലാവരും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും അതിനാല്‍ അടിയന്തിര ആവശ്യങ്ങള്‍ ഒന്നും തന്നെ ഇപ്പോൾ ഇല്ലെന്നുമായിരുന്നു കലക്ടറുടെ അഭിപ്രായം. മഴക്കെടുതി ഏറ്റവും കൂടുതല്‍ ബാധിച്ച വയനാട്, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിലെ ഉള്‍പ്രദേശങ്ങളില്‍ എത്തിച്ചേരാന്‍ സാധിക്കുന്നില്ല. അതിനാല്‍ രണ്ടു ദിവസം കൂടി കാത്തിരിക്കാം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ട് സാധനങ്ങള്‍ സംഭരിക്കുന്ന കേന്ദ്രങ്ങള്‍ ആരംഭിക്കാം -വീഡിയോയില്‍ കലക്ടര്‍ പറയുന്നു.
തിരുവനന്തപുരം കോര്‍പ്പറേഷനും മറ്റ് പല സന്നദ്ധ സംഘടനകളും വെള്ളിയാഴ്ച മുതല്‍ തന്നെ സാധനങ്ങളുടെ ശേഖരണം ആരംഭിച്ചിരുന്നു ശനിയാഴ്ച വൈകീട്ട് മുതല്‍ ആവശ്യങ്ങള്‍ വരുന്നതിനനുസരിച്ച് വടക്കന്‍ ജില്ലകളിലേക്ക് അയച്ചുകൊടുത്തും തുടങ്ങിയിരുന്നു .
ഇത്തവണ തിരുവനന്തപുരം നഗരസഭയും പ്രസ്ക്ലബ് അടക്കമുള്ള വിവിധ സ്ഥാപനങ്ങളും കളക്ഷൻ സെന്റർ തുടങ്ങിയിട്ടും ജില്ലാ കളക്ടർ ഇക്കാര്യത്തോട് മുഖംതിരിച്ചതാണ് വിവാദമായിരിക്കുന്നത്.
എന്നാല്‍ കഴിഞ്ഞ പ്രളയസമയത്ത് ഇതിനെല്ലാം നേതൃത്വം നല്‍കിയ ജില്ലാഭരണകൂടം ഇപ്പോഴും ആലോചന തുടങ്ങിയിട്ടേയുള്ളൂ. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യ സാധനങ്ങള്‍ വേണമെന്ന് കോഴിക്കോട് കലക്ടര്‍ ഫേസ്‌ബുക്കിലൂടെ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇതിനിടെയാണ് തിരുവനന്തപുരം കലക്ടറുടെ ഭാഗത്തു നിന്നും ഇത്തരമൊരു നിഗമനം ഉണ്ടായത്. സംഭവത്തില്‍ കലക്ടര്‍ക്കെതിരെ കടുത്ത എതിര്‍പ്പാണ് ഉയർന്നു വരുന്നത്.
കുടുംബപരമായ ചടങ്ങിനായിട്ടാണ് കളക്ടർ ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ അവധിക്കായി നേരത്തെ അനുമതി വാങ്ങിയിരുന്നതെന്നറിയുന്നു. രണ്ടാഴ്ച മുൻപ് അവധി അപേക്ഷ നല്‍കി അനുമതി വാങ്ങിയിരുന്നു. ഞായറാഴ്ച രാവിലെ കെ.ഗോപാലകൃഷ്ണന്‍ തിരിച്ചെത്തുമെന്നാണ് ജില്ലാ അധികൃതര്‍ പറയുന്നത്. അവധി ഒരു ദിവസത്തേക്ക് ചുരുക്കിയതായാണ് വിവരം. കഴിഞ്ഞ ദിവസം എ.ഡി.എം. വിനോദിനായിരുന്നു കളക്ടറുടെ ചുമതല.
ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് അവശ്യസാധനങ്ങള്‍ ഇപ്പോള്‍ ആവശ്യമില്ലെന്ന ജില്ലാകളക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇത് പിന്‍വലിക്കണമെന്നും തിരുവനന്തപുരം മേയര്‍ വി.കെ.പ്രശാന്ത് ആവശ്യപ്പെട്ടു. സാധന സാമഗ്രികളുടെ ശേഖരണത്തിനെതിരേ വ്യാജപ്രചാരണവുമായി ഒരു സംഘം രംഗത്തെത്തിയിട്ടുണ്ട്. ഈ അപവാദ പ്രചാരണങ്ങളെ സഹായിക്കുന്നതാണ് കളക്ടറുടെ നിലപാട്. വയനാട്, മലപ്പുറം ജില്ലകളില്‍ നിന്നടക്കം അവശ്യസാധനങ്ങള്‍ ആവശ്യപ്പെട്ട് നിരവധി ഫോണ്‍കോളുകളാണ് എത്തുന്നത്. കോര്‍പ്പറേഷന്‍ ശനിയാഴ്ച കുടിവെള്ളമടക്കം രണ്ട് ലോഡ് അയച്ചുകഴിഞ്ഞുവെന്നും മേയര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























