രണ്ടുവർഷം മുൻപായിരുന്നു വിവാഹം.. ജീവിച്ച് കൊതി തീർന്നില്ല; വീടുപോലും കണ്ടെത്തനാകാതെ കുടുംബത്തെ ഒന്നടങ്കം തുടച്ച് നീക്കിയത് മണ്ണിടിച്ചിൽ; മലപ്പുറം കോട്ടക്കുന്നില്‍ പിഞ്ചുകുഞ്ഞുള്‍പ്പെടെ മൂന്നംഗ കുടുംബത്തെ കണ്ടെത്താനായില്ല

കോട്ടക്കുന്നില്‍ കഴിഞ്ഞദിവസം ഉരുള്‍പൊട്ടിയതിനു മുകളില്‍ 30 മീറ്റര്‍ നീളത്തിലും 15 സെന്റിമീറ്റര്‍ വീതിയിലും പുതിയ വിള്ളല്‍ കണ്ടെത്തിയതു മറ്റൊരു ദുരന്തസാധ്യതയിലേക്കു വിരല്‍ ചൂണ്ടുന്നതായി ജിയോളജി വകുപ്പ് മുന്നറിയിപ്പു നല്‍കി. കൂടുതല്‍ ഭാഗങ്ങളില്‍ ഇത്തരം വിള്ളലുകള്‍ രൂപപ്പെടാനിടയുണ്ട്. അതേസമയം മലപ്പുറം കോട്ടക്കുന്നില്‍ മണ്ണിടിച്ചിലില്‍പ്പെട്ട കുടുംബത്തെ കണ്ടെത്താനായില്ല. ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്നുള്ള തെരച്ചിലില്‍ ഇവരുടെ വീട് നിലനിന്നത് എവിടെയെന്നുപോലും മനസിലാക്കാനായിട്ടില്ല. കോട്ടക്കുന്നിന്റെ വടക്കുഭാഗത്തുള്ള ചോല റോഡില്‍ താമസിക്കുന്ന സത്യന്റെ ഭാര്യ സരോജിനി (50), മരുമകള്‍ ഗീതു (22), ഗീതുവിന്റെ ഒന്നരവയസുള്ള മകന്‍ ധ്രുവന്‍ എന്നിവരെയാണു കാണാതായത്. ഇവരുടെ വീടിനു മുകളിലാണു മണ്ണിടിഞ്ഞുവീണത്. സരോജിനിയുമായി സംസാരിച്ചുനിന്ന മകന്‍ ശരത്തിന് ഓടിമാറാന്‍ കഴിഞ്ഞതിനാല്‍ രക്ഷപ്പെട്ടു. സത്യന്‍ പുറത്തുപോയിരിക്കുകയായിരുന്നു. വീടിനുള്ളിലായിരുന്നു ഗീതുവും ധ്രുവനും. രണ്ടുവര്‍ഷം മുമ്ബാണു ഗീതുവും ശരത്തും വിവാഹിതരായത്. അപകടവിവരമറിഞ്ഞ് ഗീതുവിന്റെ ബന്ധുക്കള്‍ കോട്ടക്കുന്നിലെത്തി.
നിയമം ലംഘിച്ചുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളാണു കോട്ടക്കുന്നിനെ അപകടമേഖലയാക്കിയത്. കുന്നിടിച്ചുള്ള വികസനപ്രവര്‍ത്തനങ്ങള്‍ വിലക്കിയിരുന്നെങ്കിലും അതെല്ലാം ലംഘിക്കപ്പെട്ടു. ഇവിടെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് റോഡ് നിര്‍മിച്ചതു മാസങ്ങള്‍ക്കു മുമ്ബാണ്. കുഴല്‍കിണര്‍ കുഴിക്കരുതെന്നും നീരൊഴുക്ക് തടയരുതെന്നുമുള്ള നിര്‍ദേശങ്ങളും അട്ടിമറിക്കപ്പെട്ടു. ഒരുലക്ഷം ചതുരശ്രയടിയില്‍ ഷോപ്പിങ് മാള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കിയതു മൂന്നുമാസം മുമ്ബാണ്.
https://www.facebook.com/Malayalivartha

























