പ്രളയക്കെടുതി ഒറ്റക്കെട്ടായി നേരിടും; വയനാട്ടിലെ പ്രളയബാധിതര്‍ക്ക് അവശ്യസാധനങ്ങള്‍ അഭ്യര്‍ഥിച്ച് വയനാട് എംപി രാഹുല്‍ ഗാന്ധി

വയനാട്ടിലെ പ്രളയബാധിതര്‍ക്ക് അവശ്യസാധനങ്ങള്‍ അഭ്യര്‍ഥിച്ച് വയനാട് എംപി രാഹുല്‍ ഗാന്ധി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് രാഹുലിന്റെ അഭ്യര്‍ഥന. ആയിരക്കണക്കിന് ആളുകള്‍ക്ക് വീടു നഷ്ടപ്പെട്ടുവെന്നും അവര്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണെന്നും രാഹുല്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു. അത്യാവശ്യമായി വേണ്ട വസ്തുക്കളുടെ പട്ടിക ഉള്‍പ്പെടെയാണ് പോസ്റ്റ്. കളക്ഷന്‍ സെന്ററുകളുടെ വിലാസവും നല്‍കിയിട്ടുണ്ട്.
ദുരിതബാധിതര്‍ക്കൊപ്പം എപ്പോഴും ഉണ്ടാകുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും വയനാട് എംപി രാഹുല്‍ ഗാന്ധി വ്യക്തമാക്കി. തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മിക്കുന്നതിനും വീടുകള്‍ ശുചീകരിക്കുന്നതിനും ചികിത്സയ്ക്കുമുള്ള എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. വയനാടിനെ ബാധിച്ച പ്രകൃതി ദുരന്തം സംബന്ധിച്ച് പ്രധാനമന്ത്രിയുമായി സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കി. വയനാട്ടിലെ പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി
പ്രകൃതി ക്ഷോഭത്തില്‍ നിരവധി വീടുകളാണ് തകര്‍ന്നത്. അവ പുനര്‍നിര്‍മിക്കേണ്ടത് അത്യാവശ്യമാണ്. അതിനുള്ള എല്ലാ സഹായങ്ങളും പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ ഉറപ്പാക്കും. പ്രകൃതി ദുരന്തം സാമ്പത്തിക മേഖലയെ ആകെത്തന്നെ തളര്‍ത്തിയിട്ടുണ്ട്. ദുരിതബാധിതരും രോഗികളുമായിട്ടുള്ളവര്‍ക്ക് ഉള്‍പ്പെടെ സഹായങ്ങള്‍ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രളയത്തില്‍ വൃത്തികേടായ വീടുകള്‍ ശുചീകരിക്കുന്നതിനുള്ള എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. കോണ്‍ഗ്രസ്, യുഡിഎഫ് പ്രവര്‍ത്തകര്‍ മാത്രമല്ല വയനാട്ടിലെ ഒരോരുത്തരെയും ഒരുമിപ്പിച്ച് നിര്‍ത്തി പ്രളയത്തെ നേരിടുന്നതിനുള്ള ശ്രമമാണ് നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച രാവിലെ രാഹുല്‍ ഗാന്ധി വയനാട്ടിലെ പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ചു. ക്യാമ്പുകളില്‍ കഴിയുന്നവരുമായി സംസാരിക്കുകയും സഹായങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. ഇന്നലെ മപ്പുറം ജില്ലയില്‍പ്പെടുന്ന വയനാട് മണ്ഡലത്തിലെ പ്രദേശങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കുകയും ജനപ്രതിനിധികളുമായും ജില്ലാ കളക്ടറുമായും ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു.
അതേസമയം ബംഗാള്‍ ഉൾക്കടലിനു വടക്കു പടിഞ്ഞാറൻ ഭാഗത്തു ന്യൂനമർദം രൂപപ്പെട്ടു. ഇതിന്റെ ഫലമായി ചൊവ്വാഴ്ച കേരളത്തിലും രാജ്യത്തിന്റെ മധ്യഭാഗത്തും പരക്കെ മഴ പെയ്യുമെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ ഇന്നും നാളെയും അതിശക്തമായ മഴയാണു പ്രവചിക്കുന്നത്. ആലപ്പുഴ, എറണാകുളം ജില്ലകളിൽ ചൊവ്വാഴ്ച ശക്തമായ മഴ പെയ്യാനാണു സാധ്യത.
തീവ്രമായത് മുതൽ അതിതീവ്രമായ അളവിലുള്ള മഴ വരെ വടക്കൻ ഒഡിഷ, തെക്കൻ ജാർഖണ്ഡ്, വടക്കൻ ഛത്തീസ്ഗഡ്, കിഴക്കൻ മധ്യപ്രദേശ് എന്നിവിടങ്ങളിൽ അടുത്ത 48 മണിക്കൂറിൽ മഴ പെയ്യും. 12 മുതൽ 14 വരെ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ കനത്ത മഴ ലഭിക്കുമെന്നും ദേശീയ കാലാവസ്ഥാ വകുപ്പ് ഇറക്കിയ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.
കിഴക്കൻ, മധ്യ ഇന്ത്യയുടെ ഭാഗങ്ങളിലും കേരളത്തിലും ഓഗസ്റ്റ് 13നും 14നും ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. അധികൃതർ ഈ ദിവസങ്ങളിൽ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്നാണു നിർദേശം. ഓഗസ്റ്റ് 15 നു ശേഷം ഇവിടങ്ങളിൽ മഴ കുറയും. ദിവസങ്ങളായി കേരളത്തിലും കർണാടകയിലും മഹാരാഷ്ട്രയിലുമായി കനത്ത മഴ തുടരുകയാണ്. കേരള തീരത്ത് മൺസൂൺ സജീവമായതാണ് ഇതിനു കാരണമെന്ന് സ്കൈമെറ്റ് വെതറിലെ വിദഗ്ധനായ മഹേഷ് പലാവട്ട് പറഞ്ഞു. വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും കേരളത്തിൽ മരിച്ചവരുടെ എണ്ണം 79 ആയി. കഴിഞ്ഞ ആഴ്ചയില്‍ ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 150 പേരാണു മരിച്ചത്.
https://www.facebook.com/Malayalivartha

























