പെരുന്നാൾ നിസ്ക്കാരത്തിനു മുൻപ് ദീപാരാധന; വെള്ളം കയറിയ ശ്രീരാമക്ഷേത്രം വൃത്തിയാക്കി മുസ്ലിം സഹോദരങ്ങൾ

ഒന്നാണ് നമ്മളെന്ന സന്ദേശമുയര്‍ത്തി മുസ്ലീം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ക്ഷേത്രം വൃത്തിയാക്കാൻ എത്തിയപ്പോള്‍ ശ്രീരാമക്ഷേത്രം ഭാരവാഹികൾ എതിർത്തില്ല. അങ്ങനെ കേരളം കണ്ടത് മതത്തിന്റെ അതിർ വരമ്പുകൾ തകർത്തെറിഞ്ഞ കൂട്ടായ്മയുടെ കാഴ്‌ചയെ. കനത്ത മഴ വിതച്ച ദുരിതത്തിനു ശേഷം വൃത്തിയാക്കൽ ധർമ്മവുമായി എത്തിയത് 30 അംഗ സന്നദ്ധസേവകര്‍. മതസൗഹാർദ്ദം സൂക്ഷിച്ചു കൊണ്ട് തന്നെ അവർ ഒന്നിച്ചു ക്ഷേത്രം ശുചീകരിച്ചു. ജാതി മതം എന്നിവയുടെ വേലിക്കെട്ടുകളെ പൊളിച്ചടുക്കി ഏകത്വത്തിൻറെ മറ്റൊരു മാതൃക തീര്‍ക്കുകയാണ് 30 അംഗ സന്നദ്ധസേവകര്‍. പ്രളയത്തില്‍ മുങ്ങിപ്പോയ പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ പൊന്‍കുഴിയിലെ ശ്രീരാമക്ഷേത്രം ഞായറാഴ്ച രാവിലെ യൂത്ത് ലീഗിന്റെ വൈറ്റ് ഗാര്‍ഡുകള്‍ ചേർന്ന് ശുചീകരിക്കുകയായിരുന്നു .കഴിഞ്ഞ ബുധനാഴ്ച വൈകിട്ടായിരുന്നു ക്ഷേത്രത്തിന്റെ അരികിലുള്ള പൊന്‍കുഴിപ്പുഴ കര കവിഞ്ഞൊഴുകിയത്. ഇതോടെ ക്ഷേത്രവും പരിസരവും വെള്ളത്തില്‍ മുങ്ങി പോയിരുന്നു. ശ്രീകോവിലും ഉപക്ഷേത്രങ്ങളും മറ്റു കെട്ടിടങ്ങളുടെയുമെല്ലാം മേല്‍ക്കൂരവരെ വെള്ളത്തില്‍ മുങ്ങി.
മഴ ശമിച്ച് വെള്ളമിറങ്ങിയതോടെ വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകര്‍ ക്ഷേത്രം ശുചീകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു. എന്നാൽ ക്ഷേത്ര ഭാരവാഹികൾ വൃത്തിയാക്കാൻ തങ്ങളെ സമീപിച്ചവർക്ക് അനുമതി നൽകുകയും ചെയ്തു..അനുവാദം കിട്ടിയതിനെ തുടർന്ന് ഇവർ ബത്തേരിയിലെയും നൂല്‍പ്പുഴയിലെയും 30 വൈറ്റ് ഗാര്‍ഡുകള്‍ ശുചീകരണ പ്രക്രിയയുമായി മുന്നിട്ടിറങ്ങുകയായിരുന്നു . ചെളിക്കൊണ്ട് മൂടിക്കിടന്ന ക്ഷേത്രവും പരിസരവും പ്രവര്‍ത്തകര്‍ ഒന്നിച്ചു ചേർന്ന് വൃത്തിയാക്കി. പുഴയില്‍ നിന്ന് ഒഴുകിയെത്തിയ മരത്തടികളും മാലിന്യവുമെല്ലാം മണിക്കൂറുകളെടുത്തായിരുന്നു നീക്കം ചെയ്തത്. മാലിന്യങ്ങൾ മാറ്റിയ ശേഷം കെട്ടിടങ്ങളെല്ലാം കഴുകി വൃത്തിയാക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെ എട്ടുമണിയോടെ തുടങ്ങിയ ശുചീകരണ പ്രവൃത്തികള്‍ ഉച്ചയോടെയായിരുന്നു അവസാനിപ്പിക്കാൻ കഴിഞ്ഞത്. വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് ക്ഷേത്രത്തിന്റെ മതില്‍ക്കെട്ടും തകര്‍ന്നിട്ടുണ്ടായിരുന്നു. പൊന്‍കുഴിപ്പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് കോഴിക്കോട്-കൊല്ലഗല്‍ ദേശീയ പാതയിലെ ഗതാഗതം കഴിഞ്ഞ മൂന്ന് ദിവസമായി താറുമാറായി കിടക്കുകയായിരുന്നു .
യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സി.കെ. ഹാരീഫ്, വൈറ്റ് ഗാര്‍ഡ് ജില്ലാ ക്യാപ്റ്റന്‍ ഹാരീഫ് ബനാന, നിയോജകമണ്ഡലം ക്യാപ്റ്റന്‍ സി.കെ. മുസ്തഫ, സമദ് കണ്ണിയന്‍, അസീസ് വേങ്ങൂര്‍, നിസാം കല്ലൂര്‍, റിയാസ് കല്ലുവയല്‍, ഇര്‍ഷാദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ക്ഷേത്രം വൃത്തിയാക്കിയത്. വെള്ളംകയറി വഴിയടഞ്ഞ ദേശീയപാതയിലെ തടസ്സങ്ങളും വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകര്‍ നീക്കംചെയ്തു. പ്രളയം കാലത്തു ഉണ്ടാകുന്ന കൂട്ടായ്‌മയുടെ മറ്റൊരു പാഠം കൂടിയാണിത്. ദുരന്തങ്ങളും ദുരിതങ്ങളും നേരിടുമ്പോൾ മറ്റു അതിർ വരമ്പുകൾ സൃഷ്ടിക്കാതെ ഒന്നിച്ചു നിന്ന് പ്രവർത്തിക്കാനുള്ള മാതൃക. മാത്രമല്ല ക്ഷേത്രം വൃത്തിയാക്കാൻ അവർക്കു അനുമതി നൽകിയവരുടെ തീരുമാനവും അംഗീകരിക്കാവുന്നതാണ്. പ്രളയത്തിൽ ഒരുപാട് മത സൗഹാർദ്ദ വാർത്തകൾ പുറത്തു വന്നിരുന്നു. തികച്ചും മാതൃകപരവും അഭിനന്ദാർഹവുമാണ് ഈ പ്രവർത്തിയെന്നു എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു.
https://www.facebook.com/Malayalivartha

























