കഴിഞ്ഞ തവണ പ്രളയത്തിൽ രക്ഷിക്കണമെന്ന് നിലവിളിച്ചതാണ് ആ ആറന്‍മുളക്കാരി ആന്റി; ഇത്തവണ ക്യാമ്പിലേയ്ക്ക് രണ്ടുചാക്ക് അരി ചോദിച്ചതിന് ഫെയ്‌സ്ബുക്കില്‍ ബ്ലോക്ക് ചെയ്തു- വൈറലായി വൈദികന്റെ കുറിപ്പ്

ദുരിതമനുഭവിക്കുന്ന കേരളത്തിലെ സഹോദരങ്ങൾക്ക് വേണ്ടി ആവുംവിധം കൈകോര്‍ത്ത് പ്രവര്‍ത്തിക്കുകയാണ് മലയാളികൾ. ക്യമ്പുകളിൽ കഴിയുന്നവർക്കുവേണ്ടി സംസ്ഥാനം മുഴുവന്‍ കളക്ഷന്‍ പൊയിന്റുകള്‍ ആരംഭിച്ച് പ്രവര്‍ത്തനം നടത്തുന്നുമുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുത് എന്ന് വരെ പ്രചാരണം നടത്തി ഒരുവിഭാഗം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ തകര്‍ക്കാനും ശ്രമിക്കുന്നുണ്ട്. മറ്റു ചിലരാകട്ടെ ദുരിതവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഒന്നും അറിഞ്ഞതായിപ്പോലും ഭാവിക്കുന്നില്ല.
അത്തരമൊരു ദുരനുഭവം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികനായ സന്തോഷ് ജോര്‍ജ്. കഴിഞ്ഞ തവണ തങ്ങള്‍ സഹായിച്ച ആളോട് ഇത്തവണ രണ്ടുചാക്ക് അരി ചോദിച്ചതിന് ഫെയ്‌സ്ബുക്കില്‍ ബ്ലോക്ക് ചെയ്തു എന്നാണ് വൈദികന്‍ പറഞ്ഞിരിക്കുന്നത്. സന്തോഷ് ജോര്‍ജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
കഴിഞ്ഞ വര്‍ഷം ആറന്‍മുളക്കാരി ഒരു ആന്റി വിദേശത്ത് നിന്ന് പത്തു പ്രാവിശ്യമെങ്കിലും എന്നെ വിളിച്ചു. മകന്റെ ഭാര്യയും മകളും അവധിക്കു വന്നതാണ്.വീട്ടില്‍ വെള്ളം കേറി.. അടുത്ത് ആരുമില്ല.. രക്ഷിക്കണം എന്ന് നിലവിളിച്ച് പറഞ്ഞത് കാതില്‍ ഇപ്പോളും ഉണ്ട്.. രണ്ടു മണിക്കൂറിനുള്ളില്‍ നമ്മുടെ രാജുച്ചായനേം ബന്നിയേം പറഞ്ഞയച്ച് അവരെ പരുമല ക്യാമ്ബില്‍ എത്തിച്ചു... ഈ പ്രാവിശ്യം ക്യാമ്ബിലേക്ക് രണ്ട് ചാക്ക് അരി മാത്രം ഞാന്‍ ചോദിച്ചു.. ഉത്തരം ഇല്ല.. ഇന്നലെ വിണ്ടും മെസേജ് അയച്ചു.. വിജയകരമായ് എന്നെ ബ്ലോക്ക് ചെയ്തു... ദൈവം നടത്തിയ വിധങ്ങളെ മറക്കുന്നതാ മനുഷ്യാ നിന്റെ മേലുള്ള കുറ്റം... അത് അത്ര പെട്ടന്ന് മാഞ്ഞു പോകില്ല... ചിരിക്കാനും ചിന്തിക്കാനും അല്ലേ ഇതൊക്കെ തരുന്ന സന്ദേശം... നിങ്ങളിത് വായിച്ച് ഒന്നു ചിരിച്ചാ മതി... എനിക്കതാ സന്തോഷം
https://www.facebook.com/Malayalivartha

























