ഓ എന്തൊരു സ്നേഹം; പി എസ് സി പോലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ തട്ടിപ്പ് നടത്തിയ എസ് എഫ് ഐ നേതാക്കളായ ശിവരഞ്ജിത്തിനെയും നസീമിനെയും 'പൊതിഞ്ഞ്' ക്രൈംബ്രാഞ്ച്; പോലീസ് ചോദ്യം ചെയ്യൽ അവസാനിപ്പിച്ചത് നിർണായകമായ പല വിവരങ്ങളിലും ഉത്തരം കിട്ടാതെ

പി എസ് സി പോലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ തട്ടിപ്പ് നടത്തിയ എസ് എഫ് ഐ നേതാക്കളായ ശിവരഞ്ജിത്തിനെയും നസീമിനെയും 'പൊതിഞ്ഞ്' ക്രൈംബ്രാഞ്ച്. നിർണായകമായ പല വിവരങ്ങളിലും ഉത്തരം കിട്ടാതെയാണ് പോലീസ് ചോദ്യം ചെയ്യൽ അവസാനിപ്പിച്ചത്.
അതേസമയം പരീക്ഷയിൽ തട്ടിപ്പ് നടത്തിയതായി എസ്എഫ്ഐ നേതാക്കളായ ശിവരഞ്ജിത്തും നസീമും സമ്മതിച്ചുവെന്ന വിവരം ക്രൈം ബ്രാഞ്ച് പുറത്തുവിട്ടു . ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിനിടെ പരീക്ഷയിൽ ക്രമക്കേട് നടത്തിയെന്ന് ഇരുവരും അന്വേഷണസംഘത്തോട് സമ്മതിച്ചതായാണ് ക്രൈംബ്രാഞ്ച് പറഞ്ഞത്. പരീക്ഷാ സമയത്ത് ഉത്തരങ്ങൾ എസ്.എം.എസ് ആയി ലഭിച്ചെന്നും 70 ശതമാനത്തിലേറെ ചോദ്യങ്ങൾക്കും ഉത്തരമെഴുതിയത് എസ്എംഎസ് വഴിയാണെന്നും പ്രതികൾ സമ്മതിച്ചുവെന്നാണ് പോലീസ് നൽകുന്ന സൂചനകൾ. പുറത്തു വന്ന വിവരങ്ങൾ കൊണ്ട് കേസ് കെട്ടിപൊതിഞ്ഞ് പരണത്ത് വയ്ക്കാനാണ് ക്രൈംബ്രാഞ്ചിന്റെ ശ്രമം. കൂടുതൽ അന്വേഷണം നടന്നാൽ കൂടുതൽ സഖാക്കൾ കുരുങ്ങുമോ എന്ന സംശയത്തിലാണ് ക്രൈംബ്രാഞ്ച് സംഘം.
പി എസ് സി പരീക്ഷയുടെ ചോദ്യങ്ങൾ പുറത്തുപോയത് എങ്ങനെയെന്നതിനെപ്പറ്റി വ്യക്തമായ മറുപടി പ്രതികളിൽനിന്നും ലഭിച്ചില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഇതുസംബന്ധിച്ച ചോദ്യങ്ങൾക്ക് പ്രതികൾ മറുപടി നല്‍കുന്നില്ലായെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഒരു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ അന്വേഷണസംഘത്തോട് സഹകരിക്കാതിരിക്കാനാണ് പ്രതികൾ ശ്രമിച്ചതെന്നും അവർ വ്യക്തമാക്കുന്നു.
പരീക്ഷയുടെ ചോദ്യപേപ്പർ പുറത്തു പോയതിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടന്നാൽ കൂടുതൽ സഖാക്കൾ കുരുങ്ങുമെന്ന ധാരണയിലാണ് ക്രൈംബ്രാഞ്ച് സംഘം. യൂണിവേഴ്സിറ്റി കോളേജ് കേന്ദ്രീകരിച്ചാണ് അട്ടിമറി നടന്നിരിക്കുന്നത്. അവിടെ സിപിഎം വിചാരിച്ചാൽ മാത്രമേ ഇലകൾ പോലും അനങ്ങുകയുള്ളു. സി പി എമ്മിന്റെ സഹായത്തോടെ എത്ര വിദ്യാർത്ഥികൾ ചോദ്യകടലാസ് ചോർത്തിയിരിക്കും എന്ന് പോലീസ് അന്വേഷിച്ച് തുടങ്ങിയാൽ പലരും തൂങ്ങുമെന്ന് പാർട്ടിക്കും സർക്കാരിനുമറിയാം. അതുകൊണ്ടാണ് ആ മേഖലയിലേക്ക് അന്വേഷണം നീങ്ങാതിരുന്നത്.
ആദ്യം ഒന്നിച്ചും പിന്നെ വെവ്വേറെയുമാണ് പ്രതികളെ ചോദ്യം ചെയ്തത്. ചോദ്യപ്പേപ്പറിൽ ഉത്തരം ചോർന്നു കിട്ടിയത് പ്രതികൾ ആദ്യം സമ്മതിച്ചില്ലെന്ന ന്യായവും പോലീസ് ഉന്നയിച്ചു. കറക്കിക്കുത്തിയും കോപ്പിയടിച്ചുമാണ് ഉത്തരം ശരിയായതെന്നാണ് പ്രതികൾ അന്വേഷണസംഘത്തിന് മൊഴി നൽകിയത്. ഒടുവിൽ തെളിവുകൾ ഒരോന്നോരോന്നായി നിരത്തിയപ്പോൾ, ഗതികെട്ട് ഇരുവരും സമ്മതിക്കുകയായിരുന്നത്രേ.
ചോദ്യപേപ്പർ ചോർത്തി പരീക്ഷ എഴുതിയെന്ന് സംശയരഹിതമായി തെളിഞ്ഞാൽ മാത്രമേ പ്രതികള്‍ക്കെതിരെ മറ്റ് വകുപ്പുകള്‍ ചുമത്താൻ കഴിയൂ. അതിന് മുഖ്യപ്രതികള്‍ പിടിയിലാകേണ്ടതുണ്ട്. പക്ഷെ ശിവരഞ്ജിത്തിനും നസീമിനും പ്രണവിനും എസ്എംഎസ് വഴി ഉത്തരങ്ങള്‍ അയച്ച എസ്എപി ക്യാമ്പിലെ പൊലീസുകാരൻ ഗോകുലും, സുഹൃത്ത് സഫീറും ഒളിവിലാണ്. പരീക്ഷാ ഹാളിനുള്ളിൽ പ്രതികള്‍ മൊബൈലോ സ്മാർട്ട് വാച്ചോ ഉപയോഗിച്ചുവെന്നാണ് പൊലീസ് സംശയിക്കുന്നത്. പരീക്ഷാ ചുമതലയുണ്ടായിരുന്ന ജീവനക്കാരുടെ പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്.പക്ഷേ അത്തരം കാര്യങ്ങൾ പുറത്തുവരാൻ ഒരു സാധ്യതയുമില്ല.
അതേസമയം തങ്ങൾ ഒരു ധീരകൃത്യം നടത്തി എല്ലാം തെളിയിച്ചു എന്നാണ് പോലീസ് പ്രചരിപ്പിക്കുന്നത്. കേസ് ശിവ രഞ്ജിത്തിലും നസീമിലും ഒരുക്കുന്ന ധീര കൃത്യം അതിമനോഹരമായി നടത്തുകയായിരുന്നു ക്രൈംബ്രാഞ്ച് .
https://www.facebook.com/Malayalivartha





















