തന്ത്രി സ്ഥാനം തിരിച്ചുവേണം; ശബരിമല ക്ഷേത്രം തന്ത്രി ആയി തന്നെ നിയമിക്കാന്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കണമെന്ന ആവശ്യവുമായി കണ്ഠരര് മോഹനര് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി; 12 വര്‍ഷമായി അകാരണമായി തന്നെ തന്ത്രി പദവിയില്‍ നിന്നു മാറ്റി നിര്‍ത്തുകയാണെന്ന് പരാതി

ശബരിമല ക്ഷേത്രം തന്ത്രി ആയി തന്നെ നിയമിക്കാന്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കണമെന്ന ആവശ്യവുമായി കണ്ഠരര് മോഹനര് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.12 വര്‍ഷമായി അകാരണമായി തന്നെ തന്ത്രി പദവിയില്‍ നിന്നു മാറ്റി നിര്‍ത്തുകയാണെന്ന് മോഹനര് അപേക്ഷയില്‍ വ്യക്തമാക്കുന്നു . തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ദേവസ്വം കമ്മീഷണര്‍ എന്നിവരെ എതിര്‍ കക്ഷി ആക്കിയാണ് കണ്ഠരര് മോഹനര് ഹൈക്കോടതിയില്‍ ഹര്‍ജി നൽകിയത്.
ശബരിമലയില്‍ ഒരു വര്‍ഷത്തെ താന്ത്രിക ചുമതലകള്‍ വഹിക്കുന്നതിനായി തന്ത്രി കണ്ഠരര് മഹേഷ് മോഹനര് വെള്ളിയാഴ്ച ചുമതലയേറ്റിരുന്നു, കണ്ഠരര് മോഹനരുടെ മകനാണ് അദ്ദേഹം. തന്ത്രി കണ്ഠരര് രാജീവര് ഒരു വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് താഴ്‍മണ്‍ മഠത്തിലെ ധാരണപ്രകാരം മഹേഷ് മോഹനര് തന്ത്രിയായി ചുമതലയേറ്റത്.
2006 ലെ ബ്ലാക്മെയിലിംഗ് കേസിനെ തുടർന്നാണ് ശബരിമല തന്ത്രിയായിരുന്ന കണ്ഠരര് മോഹനരെ പൂജാദി കർമ്മങ്ങളിൽ നിന്ന് വിലക്കിയത്. തന്ത്രിയെ ഫ്ലാറ്റിൽ എത്തിച്ച് സ്ത്രീക്കൊപ്പം നിർത്തി ഫോട്ടോ പകർത്തി ഭീഷണിപ്പെടുത്തി 7 അംഗ സംഘം പണവും സ്വർണഭാരണവും തട്ടിയെടുക്കുകയായിരുന്നു.
കേസിൽ തന്ത്രിയെ മനപൂർവ്വം കുടുക്കിയതാണെന്ന് തെളിയുകയും പ്രതികളെ എർണാകുളം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിക്കുകയും ചെയ്തു. അഷ്ടമംഗല ദേവപ്രശ്നത്തിൽ ചെയ്യാത്ത കുറ്റത്തിന് പൂജാദികർമ്മങ്ങളിൽ നിന്ന് മോഹനരെ വിലക്കിയത് പാപമാണന്ന് തെളിഞ്ഞിരുന്നു. തുടർന്നാണ് പാപപരിഹാരമായി മോഹനർക്ക് വീണ്ടും താന്ത്രികാവകാശം നൽകുന്നതിൽ എതിർപ്പുണ്ടോ എന്ന് ദൈവജ്ഞർ ദേവസ്വം ബോർഡിനോട് ആരാഞ്ഞത്.
ശബരിമലയിൽ മുൻ തന്ത്രി കണ്ഠരര് മോഹനരെ നിയമിക്കുന്നതിൽ എതിർപ്പില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരെത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അഷ്ടമംഗല ദേവപ്രശ്നത്തിൽ മുൻ തന്ത്രിയെ തിരികെ കൊണ്ട് വരുന്നതിൽ എതിർപ്പില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ പത്മകുമാർ നിലപാട് എടുത്തിരുന്നു.
2018 ലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ക്രമക്കേടുകള്‍ അന്വേഷിച്ച ജസ്റ്റിസ് കെ.എസ് പരിപൂര്‍ണന്‍ കമ്മിഷന് ശബരിമല ക്ഷേത്രത്തില്‍ രണ്ടു തവണ തന്ത്രിയായിരുന്ന കണ്ഠരര് മോഹനരെ വിചാരണ ചെയ്ത സമയം ഒരു തന്ത്രിക്കുവേണ്ട പ്രത്യേക അറിവുകള്‍ പോയിട്ട് ശാന്തിപ്പണിയുടെ പ്രാഥമിക പാഠങ്ങള്‍പോലും മോഹനര്‍ക്ക് അറിയില്ലെന്ന കമ്മീഷന്‍ റിപ്പോര്‍ട്ടായിരുന്നു പുറത്തു വിട്ടത്. കന്നട നടി ജയമാല ശബരിമല ക്ഷേത്രത്തില്‍ കയറി വിഗ്രഹം തൊട്ടു എന്നും മറ്റുമുള്ള വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പരിപൂര്‍ണന്‍ കമീഷന്‍ വിചാരണ നടത്തിയത്. സംസ്‌കൃതവും വേദങ്ങളും പഠിച്ചിട്ടില്ല എന്ന് സമ്മതിച്ച അദ്ദേം മന്ത്രങ്ങളും ഭാഗ്യസൂക്തവും അറിയില്ല എന്നും സമ്മതിച്ചു. ഗണപതിയുടെ നാള്‍ ഏതാണെന്നുപോലും അദ്ദേഹത്തിന് അറിയില്ലായിരുന്നു. സംസ്‌കൃതം അറിയാത്ത താങ്കള്‍ എങ്ങനെ ക്ഷേത്രപൂജാരികളെ തെരഞ്ഞെടുക്കുന്ന ഇന്റര്‍വ്യു ബോര്‍ഡിലെ പ്രധാന അംഗമായി എന്ന അന്നത്തെ ചോദ്യത്തിനും ഉത്തരമുണ്ടായിരുന്നില്ല. അഭിമുഖം നടത്താന്‍ സംസ്‌കൃതം അറിയുമോയെന്ന് കമ്മിഷന്റെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി.
https://www.facebook.com/Malayalivartha


























