സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തിനു കാരണം ഡാം മാനേജ്‌മെന്റിലെ വീഴ്ചയാണെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി

സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തിനു കാരണം ഡാം മാനേജ്‌മെന്റിലെ വീഴ്ചയാണെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി. റിപ്പോര്‍ട്ട് പുറത്ത് വന്ന ശേഷം പ്രളയത്തിന് ഉത്തരവാദികള്‍ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയുമാണെന്നും ഇരുവരും രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ ആള്‍ക്കെതിരെ കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചു. ഹര്‍ജിക്കാരന്‍ ജനശ്രദ്ധപിടിച്ചുപറ്റാനാണ് ഹര്‍ജി നല്‍കിയത്, വലിയ പിഴ ഈടാക്കേണ്ട കേസാണിതെന്നും കോടതി ചൂണ്ടിക്കാട്ടി. അതോടെ ഹര്‍ജിക്കാരന്‍ ഹര്‍ജി പിന്‍വലിച്ചു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലല്ല കോടതി പ്രവര്‍ത്തിക്കുന്നതെന്നും വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലുണ്ടായ പ്രളയത്തിന് കാരണം ഡാം മാനേജ്‌മെന്റിലെ വീഴ്ചയാണെന്നായിരുന്നു അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. മാനദണ്ഡങ്ങള്‍ പാലിക്കാതെ ഡാം തുറന്നതിനാല്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് അമിക്കസ് ക്യൂറി ജേക്കബ് പി.അലക്‌സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. പല ഡാമുകളിലെയും ചെളി നീക്കിയിരുന്നില്ല. മഴയെ തുടര്‍ന്ന് ജലം അധികമൊഴുകിയെത്തിതോടെ പല ഡാമുകളും പെട്ടെന്ന് നിറഞ്ഞു. ഇക്കാര്യം ദേശീയകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ അത് ഗൗരവത്തിലെടുത്തില്ല. പ്രളയം നേരിടാനുള്ള മുന്‍കരുതലുകള്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സര്‍ക്കാര്‍ നടപ്പാക്കിയില്ല. അതിനാല്‍ സര്‍ക്കാരിനു വീഴ്ച സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി നിരവധി ഹര്‍ജികള്‍ ഹൈക്കോടതിക്ക് മുന്നിലെത്തി. തുടര്‍ന്ന് കോടതിയാണ് അമിക്കസ് ക്യൂറിയെ നിയമിച്ചത്.
ഡാം സുരക്ഷാ റിപ്പോര്‍ട്ട് അനുസരിച്ച് ഡാമുകളിലെ ചെളിയുടെ അളവ് ഇടയ്ക്കിടെ പരിശോധിക്കാന്‍ സര്‍വേ നടത്തണമെന്ന് ചട്ടമുണ്ട്. അത് സര്‍ക്കാര്‍ പാലിച്ചില്ല. സംഭരണശേഷി കൂട്ടാനുള്ള ശ്രമങ്ങള്‍ നടത്തിയില്ല. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടാത്തതിനാലാണ് വെള്ളപ്പൊക്ക മുന്നറിയിപ്പു കേന്ദ്രങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപിക്കാത്തതെന്ന് കേന്ദ്രം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. അത് തന്നെ സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവത്തിന്റെ തെളിവാണെന്നും റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു. 2018 ഓഗസ്റ്റ് 14നും 19നും ഇടയില്‍ കേരളത്തിലെ പല ഡാമുകളില്‍ നിന്ന് ഒന്നിച്ചും അപ്രതീക്ഷിതമായും വെള്ളം തുറന്നുവിട്ടതോടെ വെള്ളപ്പൊക്കത്തിന്റെ ദുരന്തതീവ്രത വര്‍ദ്ധിപ്പിച്ചെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. അപകടസാധ്യത ഉണ്ടെന്ന് അറിഞ്ഞാല്‍ ഇ.എ.പി. മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ നല്‍കേണ്ട നീല, ഓറഞ്ച്, ചുവപ്പ് മുന്നറിയിപ്പുകള്‍ അതിനനുസരിച്ചല്ല നല്‍കിയത്. ഓഗസ്റ്റ് ഒന്‍പതിനാണ് ഇടുക്കി ഡാമിന് റെഡ് അലേര്‍ട്ട് നല്‍കിയത്. പെരിയാറില്‍ വെള്ളം പൊങ്ങിയത് 14ാണ്. ആറ് ദിവസം സമയമുണ്ടായിട്ടും പ്രദേശവാസികളെ മാറ്റി പാര്‍പ്പിച്ചിട്ടില്ല. ഇത് ഗുരുതരമായ വീഴ്ചയാണെന്നും അമിക്കസ്‌ക്യൂറി കണ്ടെത്തി.
അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ശാസ്ത്രീയമല്ലെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍ അത് തള്ളിയിരുന്നു. പ്രളയ ദുരിതനിവാരണവുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണമാണ് നടത്തേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. അതിവര്‍ഷമാണ് പ്രളയത്തിന് കാരണമെന്ന് കേന്ദ്ര ജലക്കമ്മിഷന്‍ കണ്ടെത്തിയിട്ടുണ്ട്. അത്തരം ശാസ്ത്രീയമായ വിലയിരുത്തലുകള്‍ തള്ളിയാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നടപ്പാക്കിയതെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. അത് ശരിവയ്ക്കുന്നതാണ് ഹൈക്കോടതി ഇന്ന് സ്വീകരിച്ച നിലപാട്.
പ്രളയം സംബന്ധിച്ച് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ കേന്ദ്രജല കമ്മീഷന്‍ നേരത്തെ ശരിവച്ചിരുന്നു. അതിനാല്‍ അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിന് യാതൊരു പ്രധാന്യവുമില്ലെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. കേരളത്തിലുണ്ടായ മഹാപ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണത്തിന് ബലമേകുന്നതായിരുന്നു അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്. പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍ പാളിച്ചകളുണ്ടായെന്ന് അമിക്കസ് ക്യൂറി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.
മഴയുടെ അളവ് തിരിച്ചറിയാന്‍ കേരളത്തിലെ സംവിധാനങ്ങള്‍ക്കും വിദഗ്ദ്ധര്‍ക്കും സാധിച്ചില്ലെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തിയിരുന്നു. ഡാമുകളിലെ ജലനിരപ്പ് തുടര്‍ച്ചയായി നിരീക്ഷിച്ച് എപ്പോള്‍ തുറക്കണമെന്ന കാര്യത്തില്‍ മുന്നറിയിപ്പ് പുറപ്പെടുവിക്കണമെന്നാണ് ചട്ടമെങ്കിലും അത് പാലിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ പ്രളയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വീഴ്ച്ച പറ്റിയെന്നും ഇതേക്കുറിച്ച് പരിശോധിക്കണമെന്ന് ആശ്യപ്പെട്ട് പതിനഞ്ചോളം ഹര്‍ജികളാണ് കേരളഹൈക്കോടതിയില്‍ എത്തിയത്. ഹര്‍ജികളില്‍ കോടതിയെ സഹായിക്കാനാണ് അഡ്വ. അലക്‌സ് പി ജേക്കബ് അധ്യക്ഷനായ ഒരു അമിക്കസ് ക്യൂറിയെ ഡിവിഷന്‍ ബെഞ്ച് നിയമിച്ചിത്.
https://www.facebook.com/Malayalivartha





















