ജനത്തിന്റെ നികുതിയില്‍ നിന്ന് ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥര്‍ ജോലിയോട് നീതി കാട്ടാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച ലക്ഷക്കണക്കിന് രൂപയുടെ ചെക്കുകള്‍ മടങ്ങി

ജനത്തിന്റെ നികുതിയില്‍ നിന്ന് ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥര്‍ ജോലിയോട് നീതി കാട്ടാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച ലക്ഷക്കണക്കിന് രൂപയുടെ ചെക്കുകള്‍ മടങ്ങി. ഡല്‍ഹി കേരളാ ഹൗസിലെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നാണ് ഗുരുതരമായവീഴ്ച ഉണ്ടായത്. രണ്ടാഴ്ചയായി സംസ്ഥാനത്ത് ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി കേരളഹൗസിലെ സ്‌പെഷ്യല്‍ ഓഫീസറായ എ. സമ്പത്ത് ഡല്‍ഹി മലയാളി അസോസിയേഷനുകളുടെ യോഗം വിളിച്ചപ്പോഴാണ് ഉദ്യോഗസ്ഥരുടെ അലംഭാവം പുറത്തായത്. ഉദ്യോഗസ്ഥര്‍ക്കെതിരെ യോഗത്തില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. എ. സമ്പത്ത് ഇടപെട്ടാണ് ഇവരെ ശാന്തരാക്കിയത്.
കഴിഞ്ഞ പ്രളയത്തിന് ശേഷം ഡല്‍ഹിയിലെ വിവിധ മലയാളി സംഘടനകളും വ്യക്തികളും ലക്ഷക്കണക്കിന് രൂപയുടെ ചെക്കുകളാണ് നല്‍കിയത്. തുകയുടെ രസീത് കിട്ടാന്‍ വൈകിയതിനെ തുടര്‍ന്ന് മന്ത്രിമാര്‍ക്ക് നിവേദനം വരെ നല്‍കിയെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. പല ചെക്കുകളും അക്കൗണ്ടിലേക്ക് മാറ്റിയിട്ടില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. പിരിച്ച എട്ടര ലക്ഷം രൂപ ചെക്കാക്കിയാണ് നല്‍കിയത്. അത് അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചിട്ട് പോലുമില്ല. ഇത് ഗുരുതരമായ കൃത്യവിലോപമാണെന്നും വീഴ്ചവരുത്തിയവര്‍ക്കെതിരെ നടപടി വേണമെന്നും ഡല്‍ഹി പൊലിസിലെ മലയാളി അസോസിയേഷന്‍ പ്രതിനിധി ആവശ്യപ്പെട്ടു. കേരളാഹൗസിലെ പല ജീവനക്കാരുടെയും പെരുമാറ്റം മോശമാണെന്നും മലയാളികള്‍ക്ക് പ്രവേശനം പോലും അനുവദിക്കില്ലെന്നും പ്രതിനിധികള്‍ പരാതിപ്പെട്ടു.
നാട്ടില്‍ നിന്ന് ജീവിക്കാനായി ഡല്‍ഹിയിലെത്തിയ തങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിനോ, കേരളാഹൗസ് അധികൃതര്‍ക്കോ താല്‍പര്യമില്ല. ഞങ്ങളൊക്കെ ജീവനോടെയുണ്ടോ എന്ന് അന്വേഷിക്കുന്നത് പ്രളയമോ, മറ്റെന്തെങ്കിലും ദുരന്തങ്ങളോ വരുമ്പോഴാണ്. അത് ശരിയായ നടപടിയല്ലെന്നും സംഘടനാ പ്രതിനിധികള്‍ ആരോപിച്ചു. മലയാളികളായ തങ്ങള്‍ നാടിന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാണ്. സംസ്ഥാനം പ്രളയദുരിതത്തിലായിട്ട് ഒന്നര ആഴ്ച പിന്നിട്ടിട്ടും അവശ്യവസ്തുക്കള്‍ ശേഖരിക്കാനോ, അതിനുള്ള സംവിധാനം ഒരുക്കാനോ കേരളാഹൗസ് ജീവനക്കാര്‍ തയ്യാറായിട്ടില്ലെന്നും പരാതി ഉയര്‍ന്നു. ചെക്കുകള്‍ മാറാന്‍ കഴിയാഞ്ഞത് സ്‌റ്റേറ്റ് ബാങ്കിന്റെ പിഴവുമൂലമാണെന്ന് കേരളാഹൗസ് റസിഡന്റ് കമ്മീഷണര്‍ പുനീത് കുമാര്‍ മറുപടി നല്‍കി. ചില ചെക്കുകളുടെ കാലാവധിയും കഴിഞ്ഞെന്നും പുനീത് കുമാര്‍ തുറന്ന് പറഞ്ഞു.
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സുപ്രിംകോടതി ജസ്റ്റിസ് കൂര്യന്‍ ജോസഫ് തുടങ്ങിയ പ്രമുഖരിരിക്കുന്ന വേദിയിലായിരുന്നു വിമര്‍ശനം. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി മന്ത്രി സമ്മതിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്ക് വിശ്വാസ്യത ഇല്ലാതായതായി പ്രതിനിധികളിലൊരാള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അത് തിരുത്തി. ദുരിതാശ്വാസ നിധിയില്‍ നിന്ന് ചിലവഴിച്ചതിന്റെ കണക്കും മന്ത്രി വിശദീകരിച്ചു. കേരളത്തിന് വേണ്ട സഹായങ്ങളെല്ലാം ചെയ്യാമെന്ന് മലയാളി സംഘടനകള്‍ മന്ത്രിക്ക് ഉറപ്പ് നല്‍കി.
എ.സമ്പത്ത് കേരളാ ഹൗസില്‍ ചാര്‍ജ്ജ് എടുത്ത ശേഷം സംസ്ഥാനത്തിന്റെ വിവിധ കാര്യങ്ങള്‍ക്കായി കാര്യക്ഷമമായി ഇടപെടുന്നുണ്ട്. മുമ്പ് ഉദ്യോഗസ്ഥരാണ് ഇവിടം ഭരിച്ചിരുന്നത്. പ്രളയ മേഖലയില്‍ പെട്ടവര്‍ക്ക് 22.48 ടണ്‍ അവശ്യമരുന്നുകള്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് നേടിയെടുക്കാന്‍ എ. സമ്പത്ത് ഇടപെട്ടിരുന്നു. ഇന്‍സുലിന്‍, ഗ്ലൗസുകള്‍, ആന്റിബയോട്ടിക്കുകള്‍, ഒ.ആര്‍.എസ്. എന്നിവയാണ് ആദ്യം എത്തിയത്. സംസ്ഥാനത്തിന്റെ ആവശ്യപ്രകാരം കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയമാണ് മരുന്നുകള്‍ ലഭ്യമാക്കിയത്. ചണ്ഢിഗഡില്‍ നിന്നും ഭോപ്പാലില്‍ നിന്നും ശേഖരിച്ച മരുന്നുകള്‍ ഡല്‍ഹിയിലെത്തിച്ച ശേഷം വിമാനമാര്‍ഗ്ഗം കൊച്ചിയിലെത്തിക്കുകയായിരുന്നു.
ഉദ്യോഗസ്ഥര്‍ പ്രളയ സഹായത്തില്‍ കാര്യക്ഷമമായി ഇടപെടാത്തതിനെ തുടര്‍ന്ന് വൈദ്യുതി ബോര്‍ഡ് സാലറി ചലഞ്ച് ഇനത്തില്‍ പിരിച്ചെടുത്ത 132 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാത്തത് വിവാദമായതിന് പിന്നാലെയാണ് കേരളാ ഹൗസിലെ ജീവനക്കാരുടെ അനാസ്ഥയും പുറത്തായത്. കെ.എസ്.ഇ.ബി ജീവനക്കാരില്‍ നിന്നും പെന്‍ഷന്‍കാരില്‍ നിന്നും 132.46 കോടി രൂപയാണ് കഴിഞ്ഞതവണ പിരിച്ചത്. പിരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയില്ല. 10.23 കോടി മാത്രമാണ് നല്‍കിയതെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. അത് വിവാദമായതോടെ മുഴുവന്‍ തുകയും ഉടന്‍തന്നെ കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതുപോലെ അനാസ്ഥ കാട്ടിയ നിരവധി വകുപ്പുകളും ഉദ്യോഗസ്ഥരും ഇനിയും ഉണ്ടാകും. താമസിക്കാതെ ആ വിവരങ്ങളും പുറത്ത് വരുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha





















