ദേശീയ നേതൃത്വം പ്രതിസന്ധിയിലായതിന് പിന്നാലെ നേതാക്കള്‍ തമ്മിലുള്ള തമ്മില്‍തല്ല് കേരളത്തിലെ കോണ്‍ഗ്രസിന് തിരിച്ചടിയാകുന്നു.

ദേശീയ നേതൃത്വം പ്രതിസന്ധിയിലായതിന് പിന്നാലെ നേതാക്കള്‍ തമ്മിലുള്ള തമ്മില്‍തല്ല് കേരളത്തിലെ കോണ്‍ഗ്രസിന് തിരിച്ചടിയാകുന്നു. സംസ്ഥാന സര്‍ക്കാരിനെതിരായ ജനവികാരം മുതലാക്കി വരുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും തദ്ദേശതെരഞ്ഞെടുപ്പുകളിലും വിജയം നേടുന്നതിന് പകരം നേതാക്കള്‍ സ്വന്തം ഗ്രൂപ്പില്‍ ആളെക്കൂട്ടാന്‍ കാണിക്കുന്ന പരിപാടികള്‍ തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെടുന്നു. ഐ ഗ്രൂപ്പുകാരനായ മുരളീധരന്‍ ചെന്നിത്തലയുടെ നിലപാടിനെതിരെ കെ.പി.സി.സി പ്രസിഡന്റിന് കത്ത് നല്‍കിയിരിക്കുകയാണ്. ഇത് കോണ്‍ഗ്രസില്‍ നിലവിലുള്ള സമവാക്യങ്ങളെ ആകെ തകര്‍ക്കുമെന്നാണ് സൂചന. ഒരാള്‍ക്ക് ഒരു പദവി എന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം എ ഗ്രൂപ്പും ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും അംഗീകരിച്ചെങ്കിലും എതിര്‍പ്പുമായി രമേശ് ചെന്നിത്തലയും സംഘവും രംഗത്തെത്തിയതാണ് കെ.മുരളീധരനെ ചൊടിപ്പിച്ചത്.
കെ.പി.സി.സി പ്രചാരണവിഭാഗം തലവനായ കെ.മുരളീധരനും വര്‍ക്കിംഗ് പ്രസിഡന്റുമാരായ കെ.സുധാകരനും കൊടിക്കുന്നില്‍ സുരേഷും എം.പിമാരായതോടെ പുന:സംഘനട വേണമെന്ന ആവശ്യം ഉയര്‍ന്നതാണ്. അന്ന് മുതല്‍ ഓരോ കാരണങ്ങള്‍ പറഞ്ഞ് പുന:സംഘടന അനന്തമായി മുന്നോട്ട് നീട്ടിക്കൊണ്ട് പോവുകയാണ്. എം.പിമാരുടെ പാര്‍ട്ടി പദവികളില്‍ പുതിയ നേതാക്കളെ കൊണ്ടുവരണമെന്നാണ് ആവശ്യം. ഭാരവാഹികളാകാനും ജനപ്രതിനിധികളാകാനും ഒരാള്‍ തന്നെ മതിയെങ്കില്‍ മറ്റ് നേതാക്കളെന്തിനെന്ന് മുരളി ആഞ്ഞടിച്ചു. ഐ ഗ്രൂപ്പ് നേതാവും എം.എല്‍.എയുമായ ശിവകുമാറിനെ കെ.പി.സി.സി നേതൃത്വ പദവിയില്‍ കൊണ്ടുവരാനാണ് ചെന്നിത്തല ശ്രമിക്കുന്നത്. ഇതിന് എന്‍.എസ്.എസിന്റെ പിന്തുണയുണ്ടെന്നാണ് ചെന്നിത്തല നേതൃത്വത്തോട് പറഞ്ഞിരിക്കുന്നത്. പക്ഷെ, മുല്ലപ്പള്ളി രാമചന്ദ്രന്‍ അംഗീകരിച്ചില്ല. എ, ഐ ഗ്രൂപ്പുകളുടെ സമവായം ഇല്ലാതെ അദ്ദേഹം പുന: സംഘടന നടത്തത്തുമില്ല.
എം.പിമാരെയും എം.എല്‍.എമാരെയും കെ.പി.സി.സി ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിവാക്കണമെന്നാണ് മുല്ലപ്പള്ളിയും ഉമ്മന്‍ചാണ്ടിയും അടക്കമുള്ള പല നേതാക്കളും ആഗ്രഹിക്കുന്നത്. കെ.സുധാകരന്‍, വി.ഡി സതീശന്‍, അടൂര്‍പ്രകാശ്, വി.എസ് ശിവകുമാര്‍, എ.പി അനില്‍കുമാര്‍ എന്നീ ജനപ്രതിനിധികളെ ഭാരവാഹി പട്ടികയിലേക്ക് പരിഗണിക്കണമെന്ന കട്ടായത്തിലാണ് ചെന്നിത്തല. കെ.കരുണാകരന്‍ രൂപീകരിച്ച ഐ ഗ്രൂപ്പിന്റെ തലവന്‍ ഇപ്പോള്‍ ചെന്നിത്തലയാണ്. കരുണാകരന്റെ മകനായ മുരളീധരന്‍ ഐ ഗ്രൂപ്പിലാണെങ്കിലും കഴിഞ്ഞ കുറേ കാലാമായി ഉമ്മന്‍ചാണ്ടിയുടെ നിലപാടുകള്‍ക്കൊപ്പമാണ്. കേരളത്തിലെ പാര്‍ട്ടിപ്രവര്‍ത്തകര്‍ ഉമ്മന്‍ചാണ്ടിക്കൊപ്പമാണെന്നും അദ്ദേഹത്തെ ഒഴിവാക്കി സംസ്ഥാനത്ത് കോണ്‍ഗ്രസിന് മുന്നോട്ട് പോകാനാവില്ലെന്നും മുരളി തുറന്നടിച്ചിരുന്നു.
മുന്‍ കെ.പി.സി.സി പ്രസിഡന്റും പ്രചാരണവിഭാഗം തലവനുമായ മുരളീധരനോട് പുന:സംഘടന സംബന്ധിച്ച കാര്യങ്ങള്‍ നേതൃത്വം ചര്‍ച്ച ചെയ്തില്ല. രണ്ടോ മൂന്നോ നേതാക്കള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടകാര്യമില്ല പുന: സംഘടനയെന്നും മുരളീധരന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ അറിയിച്ചു. മുരളി നിര്‍ദ്ദേശിച്ച പേരുകള്‍ നേതൃത്വം പരിഗണിച്ചത് പോലുമില്ല. വട്ടിയൂര്‍ക്കാവില്‍ നല്ലരീതിയില്‍ കാര്യങ്ങള്‍ ചെയ്തുവന്ന മുരളിയെ ചിലര്‍ ഡല്‍ഹിയിലേക്ക് കെട്ടുകെട്ടിച്ചതാണെന്നും ആക്ഷേപമുണ്ട്. അടുത്ത തവണ യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ മന്ത്രിസഭയില്‍ പ്രത്യേക പ്രാധാന്യം കൊടുക്കേണ്ടിവരും അതൊക്കെ കണക്ക് കൂട്ടി കളിച്ചതാണെന്നാണ് ആക്ഷേപം. എം.എല്‍.എമാര്‍ പാര്‍ലമെന്റിലേക്ക് മത്സരിക്കുന്നതിനെതിരെ രംഗത്ത് വന്ന മുരളി പാര്‍ട്ടി തീരുമാനമായതിനാല്‍ വടകരയില്‍ മത്സരിക്കുകയായിരുന്നു.
യു.ഡി.എഫ് കണ്‍വീനറും എം.പിയുമായ ബെന്നി ബഹാനെ കണ്‍വീനര്‍ പദവിയില്‍ നിന്ന് നീക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായിട്ടും ചെന്നിത്തല വാശിപിടിക്കുന്നത് അടുത്ത മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ടാണെന്ന് എല്ലാവര്‍ക്കും അറിയാം. പ്രതിപക്ഷനേതാവ് എന്ന നിലയില്‍ ചെന്നിത്തലയുടെ പ്രവര്‍ത്തനം വളരെ മോശമാണെന്ന് പാര്‍ട്ടിയല്‍ ഭൂരിപക്ഷം നേതാക്കള്‍ക്കും അഭിപ്രായമുണ്ട്. അദ്ദേഹത്തെ മാറ്റണമെന്ന നിര്‍ദ്ദേശം ഇടയ്ക്ക് മുരളീധരന്‍ ഉയര്‍ത്തിയിരുന്നു. കെ.സുധാകരനെയും വി.ഡി സതീശനേയും വി.എസ് ശിവകുമാറിനെയും എ.പി അനില്‍കുമാറിനെയും കളത്തിലിറക്കി ഗ്രൂപ്പ് ശക്തിപ്പെടുത്താനാണ് ചെന്നിത്തല നോക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആര്‍ക്കൊപ്പമാണെന്ന് ഉമ്മന്‍ചാണ്ടിക്കും കെ.മുരളീധരനും നന്നായി അറിയാം.
https://www.facebook.com/Malayalivartha





















