ത്രികോണ മത്സരം നടക്കുമെന്ന് ഉറപ്പുള്ള വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ നട്ടംതിരിഞ്ഞ് ഇടത്, വലത് മുന്നണികള്‍
ത്രികോണ മത്സരം നടക്കുമെന്ന് ഉറപ്പുള്ള വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ നട്ടംതിരിഞ്ഞ് ഇടത്, വലത് മുന്നണികള്‍. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി കുമ്മനം രാജശേഖരന്‍ വീണ്ടും കളത്തിലിറങ്ങുമെന്ന വ്യക്തമായ സൂചനകള്‍ ചില നേതാക്കള്‍ പങ്കുവയ്ക്കുന്നു. മിസോറാം ഗവര്‍ണര്‍ പദവിയില്‍ നിന്ന് തിരുവനന്തപുരം ജില്ലാ നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് അദ്ദേഹം രാജിവെച്ച് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. മാത്രമല്ല കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ കുമ്മനം രണ്ടാംസ്ഥാനത്ത് എത്തിയിരുന്നു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നേരത്തെ പ്രഖ്യാപിച്ചത് വഴിയുണ്ടായ സാമ്പത്തിക ബാധ്യത മുന്‍ നിര്‍ത്തിയാണ് ഇടത് മുന്നണി കരുതിക്കൂട്ടി നീങ്ങുന്നത്. യു.ഡി.എഫിനും ഇതേ പ്രശ്‌നമുണ്ടെങ്കിലും അതിലുപരി സ്ഥാനാര്‍ത്ഥി കുപ്പായം ധരിച്ച് ഒരു ലോറി നേതാക്കള്‍ മണ്ഡലത്തില്‍ കറങ്ങുകയാണ്.
ആര്‍. രാമചന്ദ്രന്‍ നായര്‍ മരിച്ചതിനെ തുടര്‍ന്ന് ചെങ്ങന്നൂരില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം സജി ചെറിയാനെ ആദ്യമേ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു, നോട്ടിഫിക്കേഷന്‍ വരും മുമ്പായിരുന്നു അത്. അതോടെ പ്രചരണം ഉള്‍പ്പെടെയുള്ള പരിപാടികള്‍ നീണ്ടുപോയി. സംസ്ഥാനം മുഴുവനുള്ള എല്‍.ഡി.എഫ് നേതാക്കള്‍ മണ്ഡലത്തില്‍ തമ്പടിക്കേണ്ടിവന്നു. അതിനും പ്രചാരണപരിപാടികള്‍ക്കുമായി വലിയതുക ചെലവഴിക്കേണ്ടിവന്നു. നിലവിലെ സാഹചര്യത്തില്‍ സി.പി.എം അതിന് തയ്യാറല്ല. പ്രളയ ദുരന്തത്തില്‍ സംസ്ഥാനം വിറങ്ങലിച്ച് നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രചാരണപരിപാടികളുമായി മുന്നോട്ട് നീങ്ങിയാല്‍ അത് ജനപിന്തുണയെ ബാധിക്കും. നേതാക്കള്‍ ജനങ്ങളില്‍ നിന്ന് അകന്നെന്നും പലര്‍ക്കും ധിക്കാരവും ധാര്‍ഷ്ട്യവുമാണെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ സ്വയംവിമര്‍ശനം നടത്തിയിരുന്നു.
ഓണം അടുത്ത് വരുന്നതിനാല്‍ തെരഞ്ഞെടുപ്പ് പരിപാടികളും ഫണ്ട് പിരിവും നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കേണ്ടതില്ലെന്നും സി.പി.എമ്മും ഇടത് മുന്നണിയും തീരുമാനിച്ചിരിക്കുകയാണ്. പ്രളയബാധിതരായ വടക്കന്‍കേരളത്തെ സഹായിച്ച തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്തിനെ മത്സരിപ്പിക്കാന്‍ സി.പി.എം ആലോചിക്കുന്നെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. അത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടില്ലെന്ന് ജില്ലാ നേതൃത്വം പറയുന്നു. പഴയ തിരുവനന്തപുരം നോര്‍ത്ത് മണ്ഡലമാണ് വട്ടിയൂര്‍ക്കാവായി മാറിയത്. നോര്‍ത്തിലെ അവസാന ആറ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ചിലും സി.പി.എം സ്ഥാനാര്‍ത്ഥിയായിരുന്ന എം വിജയകുമാറാണ് ജയിച്ചത്. നായര്‍ ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ ടി.എന്‍ സീമയെ അത് മുന്‍നിര്‍ത്തിയാണ് ഇറക്കിയതെങ്കിലും മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടു.
കെ.മുരളീധരന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായതോടെയാണ് വട്ടിയൂര്‍ക്കാവ് കോണ്‍ഗ്രസ് കോട്ടയായത്. രണ്ടാംതവണ മത്സരിച്ചപ്പോഴും അദ്ദേഹത്തിന്റെ ജനപിന്തുണ കൂടി. കഴിഞ്ഞതവണ രണ്ടാംസ്ഥാനത്തെത്തിയ ബി.ജെ.പി ഇക്കുറി കുമ്മനത്തെ തന്നെ വീണ്ടും ഇറക്കുമ്പോള്‍ വിജയം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് എന്‍.ഡി.എ ക്യാമ്പ്. കേന്ദ്രപദ്ധതികള്‍ മണ്ഡലത്തില്‍ എത്തിക്കാന്‍ കുമ്മനത്തിന് സാധിക്കും. അതാണ് എന്‍.ഡി.എയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന്‍ 43700 വോട്ടു നേടി രണ്ടാമത് വന്നപ്പോള്‍ 40411വോട്ടു നേടി സീമ മൂന്നാമതാണ് ഫിനിഷ് ചെയ്തത്.
2011ല്‍ ചെറിയാന്‍ ഫിലിപ്പ് മത്സരിച്ചപ്പോള്‍ മുരളീധരന്‍ വിജയിക്കുകയും അദ്ദേഹം രണ്ടാമത് എത്തുകയും ചെയ്തിരുന്നു. ആ നേട്ടം പക്ഷെ സീമയ്ക്ക് ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ മണ്ഡലത്തിലെ സി.പി.എം വോട്ടുകള്‍ ചോരുന്നെന്നാണ് മനസ്സിലാകുന്നത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സ്ഥാനാര്‍ത്ഥിയായിരുന്ന ബി.ജെ.പിയിലെ ഒ. രാജഗോപാല്‍ വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും വട്ടിയൂര്‍ക്കാവില്‍ എല്‍.ഡി.എഫിനെ പിന്തള്ളി ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ രണ്ടാം സ്ഥാനം ഉറപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ വട്ടിയൂര്‍ക്കാവ് ഇടത് വലത് മുന്നണികള്‍ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
https://www.facebook.com/Malayalivartha