ഏഷണിയിലും കള്ളപ്രചരണങ്ങളിലും എന്നെ തളര്‍ത്താമെന്ന് വ്യാമോഹിക്കേണ്ട; ഞാന്‍ അമേരിക്കയിലേക്കു പോകുന്നുവെന്ന പ്രചരണം അടിസ്ഥാനരഹിതം...

അടുത്തിടെ തനിക്കെതിരെ ഉണ്ടായ എല്ലാ ആരോപണങ്ങള്‍ക്കും മറുപടി പറഞ്ഞുകൊണ്ട് ധനമന്ത്രി കെഎം മാണി രംഗത്തെത്തി. കഴിഞ്ഞ രണ്ടുമൂന്നു മാസമായി തന്നെയും പാര്‍ട്ടിയേയും വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള വിഫല ശ്രമമാണ് ചില കേന്ദ്രങ്ങളില്‍ നിന്നു തുടരെതുടരെ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് മാണി പറഞ്ഞു. കഴിഞ്ഞ 50 വര്‍ഷത്തെ തന്റെ നിയമസഭാ ജീവിതത്തില്‍ ഒരിക്കലും ഉണ്ടാകാത്തതരം ഒരു ആരോപണം തന്റെ മേല്‍ ഉന്നയിക്കപ്പെട്ടിരിക്കുന്നതു തികച്ചും വേദനാജനകവും ഖേദകരവുമാണെന്ന് മാണി വ്യക്തമാക്കി. മാത്രമല്ല ഏഷണിയിലും കള്ളപ്രചരണങ്ങളിലും തന്നെ തളര്‍ത്താമെന്ന് വ്യാമോഹിക്കേണ്ടെന്നും താന്‍ അമേരിക്കയിലേക്കു പോകുന്നുവെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും മാണി പറഞ്ഞു.
വാര്‍ത്താസമ്മേളനത്തിന്റെ പൂര്‍ണ രൂപം
കഴിഞ്ഞ രണ്ടുമൂന്നു മാസമായി എന്നെ വ്യക്തിപരമായി തേജോവധം ചെയ്യാനും കേരളകോണ്‍ഗ്രസ് (എം) നെ രാഷ്ട്രീയമായി ദുര്‍ബ്ബലപ്പെടുത്താനുമുള്ള വിഫല ശ്രമമാണ് ചില കേന്ദ്രങ്ങളില്‍ നിന്നു തുടരെതുടരെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ പൊതുസമൂഹം ഇതു തിരിച്ചറിയുമെന്നു ഞാന്‍ വിശ്വസിക്കുന്നു.
കഴിഞ്ഞ 50 വര്‍ഷത്തെ എന്റെ നിയമസഭാജീവിതത്തില്‍ ഒരിക്കലും ഉണ്ടാകാത്തതരം ഒരു ആരോപണം എന്റെ മേല്‍ ഉന്നയിക്കപ്പെട്ടിരിക്കുന്നതു തികച്ചും വേദനാജനകവും ഖേദകരവുമാണ്.
എന്റെ വകുപ്പുമായി നേരിട്ട് ബന്ധമില്ലാത്ത, സര്‍ക്കാര്‍ നയപരമായി ഒരുമിച്ചെടുത്ത മദ്യനയത്തിന്റെ പേരിലാണ് ഇപ്പോള്‍ എന്റെ ദേഹത്ത് ചെളിവാരി എറിയുന്നത്. ഘട്ടംഘട്ടമായി മദ്യനിരോധനം ഏര്‍പ്പെടുത്താനുള്ള യു.ഡി.എഫ് നയത്തെ പിന്തുണച്ച് \'ഒരു ബാര്‍ അടച്ചാല്‍ അത്രയും നല്ലത്\' എന്ന എന്റെ പ്രസ്താവനയാണ് മദ്യനയത്തിനു പിന്നില്‍ ഞാനാണെന്ന ധാരണ പരത്തിയത്. 2014 മാര്‍ച്ചില്‍ പാര്‍ലമെന്റ് ഇലക്ഷന്‍ സമയമാണ് ബാര്‍കോഴ ആരോപണത്തിനു ഇടയായ സംഭവം ഉണ്ടായതായി പറയപ്പെടുന്നത്. 8 മാസങ്ങള്‍ക്കു ശേഷം ഒക്‌ടോബര്‍ ഒടുവിലാണ് ഒരു ബാറുടമ എനിക്കെതിരേ ആക്ഷേപവുമായി രംഗത്തെത്തുന്നത്.
ബാറുടമ ഉന്നയിച്ച ആരോപണത്തിന്റെ ക്രമാനുഗതമായ വളര്‍ച്ചയും പൊരുത്തക്കേടുകളും പരിശോധിക്കപ്പെടേണ്ടതാണ്. 10 ലക്ഷത്തില്‍ തുടങ്ങി 30 കോടിവരെ എത്തുന്ന വ്യത്യസ്ത ആരോപണങ്ങള്‍ ഒരേ വ്യക്തിയില്‍ നിന്ന്. ഏറ്റവും ഒടുവില്‍ വീട്ടില്‍ പണമെണ്ണുന്ന മെഷീന്‍വരെയുണ്ടെന്ന കുപ്രചരണം. ഞാന്‍ ജനങ്ങളില്‍ നിന്ന് അകലം പാലിക്കുന്ന രാഷ്ട്രീയക്കാരനല്ല. എന്റെ ഔദ്യോഗിക വസതിയിലും പാലായിലെ വീട്ടിലും നൂറുക്കണക്കിനു പ്രവര്‍ത്തകരും ജനങ്ങളും വന്നു പോകുന്നുണ്ട്. അവരിലാരെങ്കിലും ഇത്തരം ഒരു മെഷീന്‍ കണ്ടിട്ടുണ്ടെന്നു പറയുമോ ?
ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാം എന്ന ഉറപ്പില്‍ ഞാന്‍ കോഴ ആവശ്യപ്പെട്ടു എന്നു പറയുന്നവര്‍ ലൈസന്‍സ് അനുവദിക്കുന്നതില്‍ എനിക്ക് എന്തു പങ്കാണുള്ളത് എന്നുകൂടി വിശദീകരിക്കണം. നയം തീരുമാനിക്കുന്നത് യുഡി.എഫ് ആണ്. തീരുമാനമെടുക്കേണ്ടത് മന്ത്രിസഭയാണ്. നടപ്പാക്കേണ്ടത് ഇതുമായി ബന്ധപ്പെട്ട വകുപ്പുകളാണ്.
ബാര്‍ വിഷയത്തില്‍ സുപ്രിം കോടതയില്‍ ചില കേസുകള്‍ ഉള്ള സ്ഥിതിക്ക് അതേപ്പറ്റി നിയമവകുപ്പിന്റെ അഭിപ്രായം ആരായണമെന്ന് എക്‌സൈസ് കമ്മീഷണര്‍ എഴുതിയതിന്റെ അടിസ്ഥാനത്തിലാണ് ഫയല്‍ നിയമവകുപ്പിലേക്ക് അയച്ചത്. അത് ഓഫീസില്‍ വരുന്ന ദിവസം ഞാന്‍ സ്ഥലത്തില്ലായിരുന്നു. അതു കാരണം പ്രൈവറ്റ് സെക്രട്ടറി അപ്പോള്‍ തന്നെ ഫയല്‍ ലോ സെക്രട്ടറിക്കു കൈമാറി. ലോ സെക്രട്ടറി പരിശോധിച്ച് അഭിപ്രായം ഫയലില്‍ രേഖപ്പെടുത്തി. അദ്ദേഹം തന്നെ അതു വായിച്ചു കേള്‍പ്പിക്കുകയും ഞാന്‍ ഫോണില്‍ അംഗീകാരം നല്‍കുകയുമായിരുന്നു. രേഖകള്‍ പരിശോധിച്ചാല്‍ അത് ആര്‍ക്കും ബോധ്യമാകും.
തെളിവെന്ന പേരില്‍ മദ്യവ്യാപാരി ഇതിനകം മാധ്യമങ്ങളിലൂടെ പുറത്തുവിട്ട സംഭാഷണങ്ങളുടെ ശബ്ദരേഖകളെല്ലാം ആരോപണമുന്നയിച്ചതിനു ശേഷം കൃത്രിമമായി ഉണ്ടാക്കിയെടുത്തവയാണ്. ഇപ്പോഴും ആ പ്രക്രിയ തുടരുകയാണ്.
ആരോപണം ഉന്നയിച്ചയാള്‍ക്ക് തെളിയിക്കാന്‍ ബാധ്യതയില്ലെന്നും ആരോപിതന്‍ നിരപരാധിത്വം തെളിയിക്കണമെന്നുമുള്ള വിചിത്രമായ വാദഗതിയാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ഇത് തങ്ങള്‍ക്കും ബാധകമാവുന്ന കാര്യമാണെന്ന് അവര്‍ മറക്കരുത്. പൊതു പ്രവര്‍ത്തകരെ തേജോവധം ചെയ്യുന്ന ബ്ലാക്ക്‌മെയില്‍ കച്ചവടത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രതിപക്ഷം കനത്ത വില നല്‍കേണ്ടിവരും.
നികുതി കൂട്ടുന്നതും കുറയ്ക്കുന്നതും ഇളവുകള്‍ പ്രഖ്യാപിക്കുന്നതുമെല്ലാം ധന മന്ത്രി ഒറ്റയ്ക്കല്ല. അതിന് വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളും മാനദണ്ഡങ്ങളുമുണ്ട്. ബജറ്റ് നിര്‍ദ്ദേശങ്ങളടങ്ങിയ ധനബില്ലിന് അന്തിമ രൂപം നല്‍കുന്നത് സബ്ജക്ട് കമ്മിറ്റികളുടെ ശുപാര്‍ശ പ്രകാരമാണ്. അതില്‍ പ്രതിപക്ഷാംഗങ്ങളുമുണ്ട്.
വസ്തുത ഇതായിരിക്കെ ഇതു സംബന്ധിച്ച് എടുക്കുന്ന തീരുമാനങ്ങള്‍ക്ക് എന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനും വ്യക്തിപരമായി തേജോവധം ചെയ്യാനും നടത്തുന്ന ഹീനശ്രമങ്ങളെ ജനങ്ങള്‍ തിരിച്ചറിയണം.
നിയമസഭാ സമാജികനെന്ന നിലയില്‍ എന്റെ 50 കൊല്ലത്തെ പൊതുജീവിതത്തിനിടയില്‍ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാനോ മാന്യതയില്ലാത്ത രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ക്കോ ഞാന്‍ ശ്രമിച്ചിട്ടില്ല. മതികെട്ടാന്‍ ഭൂമി വിവാദം ഉണ്ടായപ്പോള്‍ അവിടം മുഴുവന്‍ എന്റെ ബന്ധുക്കള്‍ക്ക് നല്‍കി എന്ന അനാവശ്യ പ്രചരണം ഉണ്ടാക്കിയ കോലാഹലം ഇപ്പോഴും മറക്കാറായിട്ടില്ല. ഒടുവില്‍ അത് വ്യാജപ്രചരണമായിരുന്നു എന്ന സത്യം എല്ലാവര്‍ക്കും ബോധ്യപ്പെട്ടു.
ഒരു ബാറുടമ ഒരു തെളിവുമില്ലാതെ ഉന്നയിച്ച ഒരു ആരോപണത്തിന്റെ പേരില്‍ ഞാന്‍ രാജിവയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ബാലിശമാണ്. ബാറുകാരന്‍ ഉന്നയിച്ച കെട്ടുകഥകള്‍ ഏറ്റെടുത്ത് ഞാന്‍ രാജിവയ്ക്കണമെന്ന് പറയുന്നതും ഹര്‍ത്താല്‍ നടത്തുന്നതും വഴിതടയണമെന്ന് ആഹ്വാനം ചെയ്യുന്നതും ജനാധിപത്യ സംസ്‌ക്കാരത്തിന് ചേര്‍ന്നതല്ല.
എനിക്കെതിരെ എത്ര കേസുകള്‍ ഹൈക്കോടതിയിലും വിജിലന്‍സ് കോടതിയിലും ലോകായുക്തയിലുമൊക്കെ ഫയല്‍ ചെയ്തു. അവിടെയൊന്നും അത് നിലനിന്നില്ല. ഏഷണിയിലും കള്ളപ്രചരണങ്ങളിലും എന്നെ തളര്‍ത്താമെന്ന് വ്യാമോഹിക്കേണ്ട. ഞാന്‍ ചികിത്സാര്‍ത്ഥം അമേരിക്കയിലേക്കു പോകുന്നുവെന്ന പ്രചരണം പൂര്‍ണ്ണമായും അടിസ്ഥാനരഹിതമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























