30 വർഷത്തിനുശേഷം വഴിത്തിരിവായത് ആ ഫോട്ടോ; വെള്ളത്താല്‍ ചുറ്റപ്പെട്ട അരമതിലില്‍ ഇരിക്കുന്ന വയോധികൻ; തിലകന്റെ സഹപാഠി പാലായുടെ അമ്മാവന് പ്രളയത്തിൽ തിരിച്ചു കിട്ടിയത് നഷ്ടപെട്ട കുടുംബത്തെ; കണ്ണ് നിറയും ഇക്കഥ

കനത്ത മഴയിൽ മീനച്ചിലാര്‍ വീണ്ടും കരകവിഞൊഴുകിയപ്പോൾ പാലാ ടൗണ്‍ ബസ് സ്‌റ്റാന്‍ഡില്‍, വെള്ളത്താല്‍ ചുറ്റപ്പെട്ട അരമതിലില്‍ ഇരിക്കുന്ന വയോധികന്റെ ദയനീയചിത്രം പത്രങ്ങളിലും സാമൂഹികമാധ്യമങ്ങളിലും വൈറൽ ആയിരുന്നു. തെരുവോരങ്ങളില്‍ അന്തിയുറങ്ങിയിരുന്ന, 80 പിന്നിട്ട വാസുപിള്ളയെന്ന "പാലാക്കാരുടെ അമ്മാവന്" ഈ മഴക്കാലത്തെ ഒരിക്കലും മറക്കാൻ കഴിയില്ല. മൂന്നുപതിറ്റാണ്ടിനുശേഷം മകനെയും കുടുംബത്തെയുമാണ് ഈ മഴക്കെടുതിയിലൂടെ പാലാക്കാരുടെ അമ്മാവന് തിരികെ കിട്ടിയത്. പ്രളയത്തിൽ മുങ്ങിയ നഗരത്തിൽ ഒറ്റപ്പെട്ട വൃദ്ധ പിതാവിനെ തേടി മലബാറിൽനിന്ന‌് മകനും കൊച്ചുമക്കളും എത്തിയതോടെയാണ‌് എൺപതാം വയസിൽ അദ്ദേഹം വീണ്ടും വീട്ടുകാരനായത‌്.
പാലായില്‍ ലോട്ടറി വിറ്റുകൊണ്ടാണ് വാസുപിള്ള ഉപജീവനമാർഗം കണ്ടെത്തിയിരുന്നത്. മുണ്ടക്കയത്തുനിന്ന് 30 വര്‍ഷം മുമ്പാണു വാസുവും കുടുംബവും കണ്ണൂരിലേക്കു കുടിയേറിയത്. അന്തരിച്ച ചലച്ചിത്രതാരം തിലകന്റെ സഹപാഠിയായിരുന്നു വാസു. കണ്ണൂരിലെ ചെറുപുഴ, മാവുങ്കല്‍ വീട്ടില്‍ താമസമാരംഭിക്കുമ്പോള്‍ ഭാര്യയും മക്കളായ ബാബുവും വിജയനും വാസുവിനൊപ്പമുണ്ടായിരുന്നു. 29 വര്‍ഷം മുമ്പ് ഭാര്യ മരിച്ചതോടെ
വാസു വീട് വിട്ടിറങ്ങി. പഴയ ചില പരിചയങ്ങള്‍വച്ച് പാലായിലെത്തി. നഗരത്തിലും സമീപപ്രദേശങ്ങളിലും വീടുകളില്‍ സഹായിയായി ജോലി ചെയ്‌തു. പ്രായം അവശനാക്കിയതോടെ കൂലിപ്പണി ഉപേക്ഷിച്ച് ലോട്ടറി വില്‍പ്പനക്കാരനായി. സ്വകാര്യ ബസ് സ്‌റ്റാന്‍ഡിനു സമീപമുള്ള കെട്ടിടത്തിലായിരുന്നു അന്തിയുറക്കം.
ഈ അവസരത്തിലാണ് കനത്ത മഴയിൽ മീനച്ചിലാര്‍ കരകവിഞൊഴുകിയപ്പോൾ പാലാ ടൗണ്‍ ബസ് സ്‌റ്റാന്‍ഡില്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട അരമതിലില്‍ ഇരിക്കുന്ന വയോധികന്റെ ചിത്രം പത്രങ്ങളിലും സാമൂഹികമാധ്യമങ്ങളിലും ശ്രദ്ധനേടിയത്. വാര്‍ത്ത പാലാ ജനമൈത്രി പോലീസിലെ സിവില്‍ പോലീസ് ഓഫീസര്‍ ബിനോയ് മാത്യുവിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ കഴിഞ്ഞ ഒന്‍പതിനു വാസുപിള്ളയെ പാലാ മരിയസദനത്തിലെത്തിച്ചു. വര്‍ഷങ്ങളായി വാസുവിനെ തെരയുകയായിരുന്ന മകന്‍ ബാബുവും വാര്‍ത്ത കണ്ടു. ഇന്നലെ രാവിലെ ബാബുവും മകന്‍ നിതീഷും ബന്ധുക്കളും മരിയസദനത്തിലെത്തി. മകനൊപ്പം വാസുവിനെ യാത്രയാക്കുമ്പോള്‍ മരിയസദനം ഡയറക്‌ടര്‍ സന്തോഷ്, രക്ഷകനായ ബിനോയ് മാത്യു എന്നിവർക്കും അത് മനം കുളിർക്കുന്ന കാഴ്ചയായിരുന്നു.
മീനച്ചിലാർ കരകവിഞ്ഞൊഴുകിയപ്പോൾ പാലാ നഗരത്തിൽ മുട്ടോളം പൊക്കത്തിലാണ് വെള്ളം കയറിയത്. വെള്ളം ഇറങ്ങുന്നില്ല എന്നതായിരുന്നു 3 ദിവസം മുൻപു വരെ പരാതി. ഇപ്പോൾ വെള്ളം പതിവിലേറെ താഴ്ന്നു. ഇങ്ങനെയൊരു പ്രളയം ഇതുവഴി പോയിട്ടുണ്ടോ എന്നു സംശയിക്കും മീനച്ചിലാർ കണ്ടാൽ. അത്രയ്‌ക്കു ജലനിരപ്പ് താഴ്ന്ന അവസ്ഥയാണ്.
മഴക്കെടുതി വളെരെയധികം ദുരിതം വരുത്തിയെങ്കിലും മനം കുളിർപ്പിക്കുന്ന വളരെയധികം കാഴ്ചകൾ വേറെയും ഉണ്ടായി. വയനാട്ടിലെ പൊൻകുഴിപ്പുഴ കരകവിഞ്ഞൊഴുകിയപ്പോൾ ബത്തേരിയിൽ വെള്ളം കയറിയ ക്ഷേത്രം വെള്ളം ഇറങ്ങിയ ശേഷം വൃത്തിയാക്കി നല്‍കിയ മുസ്ലീം യൂത്ത് ലീഗ് പ്രവര്‍ത്തകരും കണ്ണിനു കുളിർമ നൽകിയ കാഴ്ച്ചയായിരുന്നു.
https://www.facebook.com/Malayalivartha





















