പ്രളയം കൊണ്ടും പഠിച്ചില്ല; പ്രളയക്കെടുതിയിൽ മുങ്ങിതാണപ്പോൾ ജാതിയും മതവും മറന്ന് ഒത്തുചേർന്ന മനുഷ്യർ വെള്ളമിറങ്ങിയപ്പോൾ വീണ്ടും വർഗീയതയുടെ പത്തി പൊക്കി; തേഞ്ഞിപ്പാലത്തു സുന്നി വിഭാഗം സ്‌ത്രീയുടെ ഖബറടക്കാതെ മുജാഹിദ് മഹല്ല് കമ്മറ്റി

കഴിഞ്ഞ രണ്ടു പ്രളയങ്ങളും മനുഷ്യനു നൽകിയ വിലപ്പെട്ട പാഠങ്ങൾ പലതാണ്. മാനുഷികതയുടെ ചില ഉദാത്തമാതൃകകൾ നാം ഈ ദുരിതത്തിനിടയിലും കണ്ടു. കവളപ്പാറ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ പോസ്റ്റ്‌മോർട്ടത്തിനായി പോത്തുകല്ലിലെ മസ്ജിദുൽ മുജാഹിദീൻ തുറന്നുകൊടുത്തപ്പോൾ തെളിഞ്ഞത് മാനവികതയുടെ മഹത്തായ സന്ദേശമായിരുന്നു. ദുരന്തത്തിൽ പൊലിഞ്ഞ രാഗിണിയുടെയും അലക്സ മാനുവലിന്റെയുമടക്കം 30 പേരുടെ മൃതദേഹങ്ങളാണ് ഇവിടെ പോസ്റ്റ്‌മോർട്ടം ചെയ്തത്. കനത്തമഴയിൽ മണ്ണിൽപ്പുതഞ്ഞുപോയവരുടെ ശരീരങ്ങൾ കഴുകി പരിശോധിക്കാൻ സ്ഥലസൗകര്യമില്ലാതെ കുഴങ്ങിയ അധികൃതർക്കു മുന്നിൽ പള്ളിയുടെ വാതിലുകൾ തുറക്കുകയായിരുന്നു. ഭൂമിയിലുള്ളവരോട് കരുണകാണിക്കാനാണ് മതം പറയുന്നതെന്നും പള്ളി മുഴുവനായി വിട്ടുനൽകാൻ തയ്യാറാണെന്നുമാണ് അപ്പോൾ പള്ളിക്കമ്മിറ്റി അറിയിച്ചത്.
എന്നാൽ പ്രളയക്കെടുതിയിൽ മുങ്ങിതാണപ്പോൾ ജാതിയും മതവും മറന്ന് ഒത്തുചേർന്ന മനുഷ്യർ വെള്ളമിറങ്ങിയപ്പോൾ വീണ്ടും വർഗീയതയുടെ പത്തി പൊക്കിത്തുടങ്ങി. അസുഖബാധിതയായി മരണപ്പെട്ട സ്ത്രീയുടെ മൃതദേഹത്തോട് മുജാഹിദ് മഹല്ല് കമ്മിറ്റി ഭാരവാഹികൾ കാണിച്ചത് കടുത്ത അനാദരവാണ്. കഴിഞ്ഞ ആറ് മാസത്തോളമായി പുത്തൂര്‍ പള്ളിക്കല്‍ അങ്ങാടിക്ക് സമീപം കുടുംബസമേതം താമസിക്കുന്ന മാറാട് സ്വദേശി തടിയംകുളം മുസ്തഫയുടെ ഭാര്യ സുഹ്‌റാബി (57)യുടെ മൃതദേഹത്തോടാണ് പുത്തൂര്‍ പള്ളിക്കല്‍ മഹല്ല് കമ്മിറ്റി അനാദരവ് കാട്ടിയത്.
ഖബറടക്കത്തിന് കഴിഞ്ഞയാഴ്ച സുഹ്‌റാബിയുടെ കുടുംബം അനുമതി തേടിയിരുന്നു. ഈ സമയം മഹല്ല് സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും അനുമതി വേണമെന്നായിരുന്നു മറുപടി. പിന്നീട് മഹല്ല് കമ്മിറ്റി തന്നെ യോഗം ചേര്‍ന്ന് തീരുമാനമെടുക്കണമെന്ന് അറിയിച്ചു. അതിന് ശേഷവും കുടുംബത്തിന് വ്യക്തമായ മറുപടി ലഭിച്ചില്ല.
ഇന്നലെ ഉച്ചക്ക് ഒന്നരയോടെ സുഹ്‌റാബിയുടെ മരണം സംഭവിക്കുകയും മഹല്ല് കമ്മിറ്റിയില്‍ നിന്ന് വ്യക്തമായ മറുപടിയും ലഭിക്കാതിരിക്കുകയും ചെയ്തതോടെ കുടുംബം തേഞ്ഞിപ്പലം പോലീസ് സ്‌റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു. എന്നാല്‍, സുന്നി വിഭാഗക്കാരിയായ സുഹ്‌റാബിയുടെ മൃതദേഹം മറവു ചെയ്യാന്‍ അനുവദിക്കില്ലെന്ന് മുജാഹിദ് വിഭാഗക്കാരായ മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha





















