പാര്‍ട്ടി അധ്യക്ഷനെ കണ്ടെത്താനാകാതെയും മുതിര്‍ന്ന നേതാവ് പി.ചിദംബരം അഴിമതിക്കേസില്‍ അകത്താകാന്‍ പോവുകയും ചെയ്യുന്നത് കോണ്‍ഗ്രസിനെ ദേശീയതലത്തില്‍ തളര്‍ത്തുമ്പോള്‍ ബി.ജെ.പി കുതിക്കുന്നു
പാര്‍ട്ടി അധ്യക്ഷനെ കണ്ടെത്താനാകാതെയും മുതിര്‍ന്ന നേതാവ് പി.ചിദംബരം അഴിമതിക്കേസില്‍ അകത്താകാന്‍ പോവുകയും ചെയ്യുന്നത് കോണ്‍ഗ്രസിനെ ദേശീയതലത്തില്‍ തളര്‍ത്തുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായുടെയും നേതൃത്വത്തില്‍ ബി.ജെ.പി കുതിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബി.ജെ.പി പടര്‍ന്ന് പന്തലിക്കുകയാണ്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ദേശീയ പാര്‍ട്ടികളിലെയും മറ്റ് പ്രാദേശിക പാര്‍ട്ടികളിലെയും നേതാക്കളും പ്രവര്‍ത്തകരും ബി.ജെ.പിയില്‍ ചേരുന്നത് ഇന്ന് നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഒരു മാസത്തിനിടെ ദേശീയതലത്തില്‍ നാല് കോടി പുതിയ അംഗങ്ങള്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പ് എടുത്തായി ദേശീയ നേതൃത്വം പറയുന്നു. ഇതിന് പുറമേ അംഗത്വവിതരണം 50 ശതമാനം വര്‍ദ്ധിച്ചെന്നും നരേന്ദ്രമോദി രണ്ടാംതവണ പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷമാണിതെന്നും നേതൃത്വം വ്യക്തമാക്കുന്നു.
പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയില്‍ കഴിഞ്ഞ ജൂലൈ ആറിന് അദ്ദേഹം തന്നെയാണ് പുതിയ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച ക്യാമ്പയിന്‍ അവസാനിച്ചു. ഇപ്പോള്‍ 15 കോടി അംഗങ്ങളാണെന്ന് ദേശീയ നേതൃത്വം പറയുന്നു. സി.പി.എമ്മിന്റെ ചുവപ്പ് കോട്ടയായിരുന്ന പശ്ചിമബംഗാളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. ഇത് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്നു. അംഗത്വ വിതരണത്തില്‍ 140 ശതമാനം വര്‍ദ്ധനവാണ് വങ്കനാട്ടില്‍ ഉണ്ടായത്. 35 ലക്ഷം പേരാണ് പാര്‍ട്ടിയിലേക്ക് കടന്നുവന്നത്. സി.പി.എമ്മിനും മമതാ ബാനര്‍ജിക്കും കനത്ത തിരിച്ചടി നല്‍കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. സി.പി.എമ്മിനേക്കാള്‍ ബി.ജെ.പിക്ക് ഭീഷണി മമതാ ബാനര്‍ജിയാണ്. മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ബി.ജെ.പി നേതാക്കളെയും പ്രവര്‍ത്തകരെയും ആക്രമിക്കുന്നത് പതിവാണ്. അത്തരം ഭീഷണികളെ മറികടന്ന് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ വലിയ വിജയമാക്കിയത് ദേശീയനേതൃത്വത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
കഴിഞ്ഞമാസം ബംഗാളില്‍ ന്യൂനപക്ഷസമുദായത്തില്‍ പെട്ട യുവാവിനെ മര്‍ദ്ദിച്ച് ജയ്ശ്രീറാം വിളിപ്പിച്ചു എന്ന സംഭവത്തെ തുടര്‍ന്ന് രാജ്യത്താകമാനം വലിയ വിവാദങ്ങളുണ്ടായിരുന്നു. അതൊന്നും ബാധിക്കാതെ വലിയൊരു ജനവിഭാഗം പാര്‍ട്ടിയിലേക്ക് വന്നത് താമസിക്കാതെ ബംഗാളിലെ ഭരണം പിടിച്ചെടുക്കാമെന്ന ആത്മവിശ്വാസമാണ് നേതൃത്വത്തിന് നല്‍കുന്നത്. യോഗിയുടെ യു.പിയില്‍ നിന്നാണ് ബി.ജെ.പി എന്നും പഴി കേള്‍്ക്കുന്നത്. പത്ത് കര്‍ഷകരെ ഗ്രാമമുഖ്യന്‍ വെടിവെച്ച് കൊന്നിട്ട് അധികനാളായില്ല. ഉന്നാവോ പെണ്‍കുട്ടിയെ കൊല്ലാന്‍ ശ്രമിച്ച എം.എല്‍.എയെ ബി.ജെ.പി പുറത്താക്കിയിട്ടും വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. എന്നിട്ടും 60 ലക്ഷം പുതിയ അംഗങ്ങള്‍ കൂടി പാര്‍ട്ടി മെമ്പര്‍ഷിപ്പ് എടുത്തു. അങ്ങനെ ദേശീയ തലത്തില്‍ ഉത്തര്‍പ്രദേശ് ഏറ്റവും കൂടുതല്‍ അംഗങ്ങളുമായി ഒന്നാമതെത്തിയതായി നേതാക്കള്‍ പറയുന്നു.
ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി ഭരണഘടനാ ഭേദഗതിയിലൂടെ എടുത്ത് കളഞ്ഞതോടെ പ്രധാനമന്ത്രി മോദിയുടെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായുടെും ജനപ്രീതി ഉത്തരേന്ത്യയില്‍ കുത്തനെ ഉയര്‍ന്നു. പരമ്പരാഗതമായി കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്ന ഹൈന്ദവ വിഭാഗങ്ങള്‍ ബി.ജെ.പിക്കൊപ്പം അണിനിരക്കുകയാണിപ്പോള്‍. കോണ്‍ഗ്രസിന്റെ ന്യൂനപക്ഷപ്രീണനം ഉത്തരേന്ത്യയിലെ ഹൈന്ദവരെ വളരെ അസ്വസ്ഥരാക്കിയിരുന്നു. കോണ്‍ഗ്രസിന്റെ യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യ ഉള്‍പ്പെടെ കാശ്മീര്‍ നടപടിയെ പിന്തുണച്ച് ട്വീറ്റ് ചെയ്തിരുന്നു. ഹരിയാനയില്‍ ഭൂപേദ്രസിംഗ് ഹൂഡയും കാശ്മീര്‍ പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാരിന് പിന്തുണ നല്‍കി. ഇതെല്ലാം മുതലെടുത്ത് കൂടുതല്‍ ആളുകളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുകയാണ് ബി.ജെ.പി. പ്രാദേശിക തലത്തിലുള്ള ക്യാമ്പയിനിലാണ് പാര്‍ട്ടി കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
ഇതൊക്കെയാണെങ്കിലും കേരളത്തില്‍ ബി.ജെ.പി കിതയ്ക്കുകയാണ്. ആറര ലക്ഷത്തോളം പേര്‍ പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്നതായി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇതുകൂടാതെ 50,000 പേര്‍ മിസ്ഡ് കോളിലൂടെ അംഗത്വം നേടിയതായി കേന്ദ്രം അറിയിച്ചിട്ടുണ്ട്. അംഗത്വ പ്രചാരണത്തിന്റെ ആദ്യഘട്ടമാണ് പൂര്‍ത്തിയായതെന്നും ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആദ്യഘട്ടം നടത്തിയ പ്രചരണത്തില്‍ കാര്യമായ നേട്ടം ഉണ്ടാകാത്തതിനെ തുടര്‍ന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷാ സംസ്ഥാനനേതൃത്വത്തിന് ശക്തമായ താക്കീത് നല്‍കി. അതോടെ ക്യാമ്പയിന്‍ നീട്ടുകയായിരുന്നു. എന്നാല്‍ പ്രളയം ബാധിച്ച് സംസ്ഥാനം വലിയ ദുരന്തത്തില്‍ പെട്ടിരിക്കുന്നതിനാല്‍ ക്യമ്പയിനുമായി മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.
https://www.facebook.com/Malayalivartha