ഇടതു സർക്കാരുകളുടെ പരിസ്ഥിതി പ്രേമം പഴങ്കഥ; ഉരുള്‍പൊട്ടലും പ്രളയവും രൂക്ഷമായ പശ്ചാത്തലത്തില്‍ ഖനനത്തിന് ഏര്‍പ്പെടുത്തിയ നിരോധം പിണറായി സർക്കാർ പിന്‍വലിച്ചത് വെറും 12 ദിവസത്തിനുള്ളില്‍

ഇടതു സർക്കാരുകളുടെ പരിസ്ഥിതി പ്രേമം പഴങ്കഥയായി. ഉരുള്‍പൊട്ടലും പ്രളയവും രൂക്ഷമായ പശ്ചാത്തലത്തില്‍ ഖനനത്തിന് ഏര്‍പ്പെടുത്തിയ നിരോധം വെറും 12 ദിവസത്തിനുള്ളില്‍ പിണറായി സർക്കാർ പിന്‍വലിച്ചു. ഓഗസ്റ്റ് ഒന്‍പതിന് നിർത്തിവച്ച ഖനന പ്രവര്‍ത്തനങ്ങൾ 21നു പുനസ്ഥാപിച്ചു. ഖനന മാഫിയക്ക് സർക്കാർ പൂർണമായും കീഴടങ്ങിയതു കൊണ്ടാണ് ഇത്തരമൊരു തീരുമാനം പെട്ടെന്ന് ഉണ്ടായത് . ഖനന മേഖല സ്തംഭിക്കുകയാണെങ്കിൽ സർക്കാരിന്റെ വരുമാനം നിലയ്ക്കും എന്നതാണ് യാഥാർത്ഥ്യം.
ക്വാറിമാഫിയയ്ക്ക് പശ്ചിമഘട്ടം ഉള്‍പ്പെടെയുള്ള പരിസ്ഥിതിലോല പ്രദേശങ്ങള്‍ തുരക്കാനുള്ള അവസരമാണ് വീണ്ടും ലഭിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 5924 ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പീച്ചിയിലെ ഫോറസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്ക്. സംസ്ഥാന സര്‍ക്കാരിന്റെ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ കണക്കില്‍ പ്രവർത്തിക്കുന്നത് 750 ക്വാറികൾ മാത്രം . ബാക്കിയുള്ളവയെല്ലാം അനധികൃതമാണ്. യഥാര്‍ത്ഥത്തില്‍ കേരളത്തിൽ എത്ര ക്വാറികളുണ്ടെന്ന് അധികൃതര്‍ക്കു കണക്കില്ല.
പ്രളയത്തിന്റെ തനിയാവര്‍ത്തനം ഉണ്ടായത് പരിസ്ഥിതി ലോലപ്രദേശമായ പശ്ചിമഘട്ടത്ത് നടക്കുന്ന വ്യാപകമായ ഖനനം കാരണമാണെന്ന് പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗിലും മറ്റു ശാസ്ത്രജ്ഞരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയശേഷം പരിസ്ഥിതിയെ നശിപ്പിക്കുന്ന നിരവധി നടപടികൾ തുടങ്ങിവച്ചു. ഇതിന്റെ തുടര്‍ച്ചയാണ് യഥേഷ്ടം നൽകിയ ഖനനാനുമതി. പരിസ്ഥിതിയെക്കുറിച്ച് ധവളപത്രം ഇറക്കിയ പിണറായി സര്‍ക്കാര്‍ അതില്‍ ക്വാറികളെക്കുറിച്ച് ഒന്നും പറഞ്ഞില്ല. ഇതിന് കാരണം ക്വാറികൾ അനുവദിക്കേണ്ട സാഹചര്യം വന്നു ചേരുമെന്ന് സർക്കാരിന് അറിയാമായിരുന്നത് കൊണ്ടാണ്. റോഡ്, തോട്, നദികള്‍, വീടുകള്‍ തുടങ്ങിയവയില്‍ നിന്ന് ക്വാറികൾ 100 മീറ്റര്‍ അകലമെങ്കിലും പാലിക്കണമെന്ന നിബന്ധന ഇടത് സർക്കാർ 50 മീറ്ററാക്കി. ക്വാറിക്കു നല്കുന്ന അനുമതിയുടെ കാലാവധി മൂന്നു വര്‍ഷത്തില്‍ നിന്ന് അഞ്ചു വര്‍ഷമാക്കി. വനത്തില്‍ നിന്നുള്ള ക്വാറിയുടെ ദൂരപരിധി 100 മീറ്ററില്‍ നിന്ന് 50 മീറ്ററായി വെട്ടിക്കുറച്ചു. ഭൂപതിവ് ചട്ടങ്ങള്‍ ദേദഗതി ചെയ്ത് പട്ടയഭൂമിയില്‍ പോലും വ്യാപകമായ ഖനനത്തിനു വഴിയൊരുക്കി. കേരള നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തി നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്താന്‍ അവസരമൊരുക്കി.
വി എസ് സർക്കാരിന്റെ കാലത്ത് ഖനനത്തിന് കടുത്ത നിയന്ത്രണമാണ് ഉണ്ടായിരുന്നത്. പിണറായി വിജയനായിരുന്നു അന്ന് സിപിഎം സംസ്ഥാന സെക്രട്ടറി. ഖനനത്തിന് അനുമതി നൽകണമെന്ന് സിപിഎം സർക്കാരിനോട് അക്കാലത്ത് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ അനുമതി നൽകിയില്ല. അന്നും വ്യവസായ വകുപ്പ് പാർട്ടി ഔദ്യോഗിക പക്ഷത്തിന്റെ കൈയിലായിരുന്നു. എന്നാൽ ഇത്തരം നയപരമായ തീരുമാനങ്ങൾ മുഖ്യമന്ത്രിയാണ് കൈകൊണ്ടിരുന്നത്. ഖനനത്തിന് അനുമതി നൽകുന്നതിനോട് വി എസിന് പൂർണമായ വിയോജിപുണ്ടായിരുന്നു.
പാരിസ്ഥിതിക പ്രശ്നങ്ങളുടെ പേരിൽ അക്കാലത്ത് പല വികസന പദധതികൾക്കും വി എസ് തടസ്സം നിന്നിരുന്നു. പരിസ്ഥിതിയെ ഇല്ലാതാക്കി വികസനം വേണ്ടെണ്ടായിരുന്നു വി എസിന്റെ നിലപാട്. ഇത് പാർട്ടിയും സർക്കാരും തമ്മിൽ കടുത്ത കലഹത്തിന് ഇടയാക്കി. ഖനനം ഉണ്ടെങ്കിൽ മാത്രമേ പാർട്ടിക്ക് നിലനിൽക്കാൻ കഴിയുകയുള്ളു.കോടി കണക്കിന് രൂപയാണ് കമ്മീഷൻ ഇനത്തിൽ പാർട്ടിക്ക് ലഭിക്കുന്നത്. ക്വാറികൾക്ക് അനുമതി യഥേഷ്ടം നൽകുന്നതിൽ ഉദ്യോഗസ്ഥർക്കും സന്തോഷമാണ്. മൈനിംഗ് ആന്റ് ജിയോളജി വിഭാഗം ഉദ്യോഗസ്ഥർക്ക് ഖനനത്തിലൂടെ ലഭിക്കുന്നത് ലക്ഷങ്ങളാണ്. പാർട്ടി നിലനിൽക്കുന്നതും ക്വാറി മാഫിയയുടെ സഹായത്തോടെയാണ്.
https://www.facebook.com/Malayalivartha






















