തുഷാര്‍ വെള്ളാപ്പള്ളിയെ യു.എ.ഇയിലെ അജ്മാനിലേക്ക് തന്ത്രപരമായി വിളിച്ചുവരുത്തി അറസ്റ്റ് ചെയ്ത് കുടുക്കിയതാണെന്ന് പിതാവ് വെള്ളാപ്പള്ളി നടേശന്‍
എസ്.എന്‍.ഡി.പി യോഗം വൈസ്പ്രസിഡന്റും ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളിയെ യു.എ.ഇയിലെ അജ്മാനിലേക്ക് തന്ത്രപരമായി വിളിച്ചുവരുത്തി അറസ്റ്റ് ചെയ്ത് കുടുക്കിയതാണെന്ന് പിതാവ് വെള്ളാപ്പള്ളി നടേശന്‍. പത്ത് കൊല്ലം മുമ്പ് നടന്ന സംഭവം ഒത്തുതീര്‍ക്കാമെന്ന വ്യവസ്ഥയിലാണ് തൃശൂര്‍ സ്വദേശിയായ നാസില്‍ അബ്ദുള്ള വിളിച്ചുവരുത്തിയത്. അതിന് ശേഷം പൊലീസില്‍ പരാതി നല്‍കി അറസ്റ്റ് ചെയ്യിക്കുകയായിരുന്നു. അറസ്റ്റും കേസും നിയമപരമായി നേരിടും. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് തുഷാറിനെ അജ്മാനിലേക്ക് വിളിച്ചുവരുത്തിയത്. അജ്മാനില്‍ വെള്ളാപ്പള്ളി നടേശന്‍ നടത്തിയിരുന്ന ബോയിങ് കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ സബ് കോണ്‍ട്രാക്ടറായിരുന്നു നാസില്‍ അബ്ദുല്ല. ചെക്ക് തര്‍ക്കം പരിഹരിക്കാമെന്ന് പറഞ്ഞാണ് തുഷാറിനെ അജ്മാനിലേക്കു വിളിച്ചു വരുത്തിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
തുഷാര്‍ അജ്മാനില്‍ എത്തുമെന്ന് ഉറപ്പായതോടെ നാസില്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേക്കുറിച്ച് തുഷാറിന് യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. അജ്മാനിലെ ഹോട്ടലിലെത്തിയ തുഷാറിനെ ഉടന്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വെള്ളാപ്പള്ളിയുടെ കമ്പനിയുടെ ഉടമസ്ഥത നല്‍കിയപ്പോള്‍ ഇരുപതു കോടി രൂപയുടെ ചെക്ക് നല്‍കി. അക്കൗണ്ടില്‍ പണം ഇല്ലാത്തതിനാല്‍ ചെക്ക് മടങ്ങിയെന്നാണ് പരാതി. സാമ്പത്തിക കുറ്റകൃത്യമായതിനാല്‍ യു.എ.ഇയിലെ നിയമപ്രകാരം പരാതി പരിഹരിക്കുകയോ, പരാതിക്കാരന്‍ കേസ് പിന്‍വലിക്കുകയോ ചെയ്താല്‍ തുഷാറിനു ജയില്‍ മോചിതനാകാനാകാം. അതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നാണ് തുഷാറുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. എം.എ യുസഫ് അലി ഉള്‍പ്പെടെയുള്ള വ്യവസായികളും മുസ്്‌ലിംലീഗ് നേതാക്കളും പ്രശ്‌നത്തില്‍ ഇടപെട്ടെന്നാണ് അറിയാന്‍ കഴിയുന്നത്. ചില ലീഗ് നേതാക്കളും വെള്ളാപ്പള്ളിയും മുമ്പ് ദുബായില്‍ ബിസിനസ് നടത്തിയിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.
തുഷാറിനെതിരെ മുമ്പും വിവാദമായ കേസുകള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ പ്രധാനമാണ് ഗുരുവായൂര്‍ ദേവസ്വം നിയമന അഴിമതി. ആ കേസില്‍ തുഷാറിനെ പ്രോസിക്യൂഷന് നടപടികള്‍ തുടരാമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ കേസ് റദ്ദാക്കാനാവില്ലെന്നും കോടതി പറഞ്ഞിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തുഷാര്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്നായിരുന്നു കോടതി നിര്‍ദ്ദേശം. രണ്ട് ഉദ്യോഗസ്ഥരെ ചട്ടം മറികടന്ന് ഉയര്‍ന്ന തസ്തികയില്‍ നിയമിച്ചുവെന്നാണ് കേസ്. ദേവസ്വം ബോര്‍ഡ് ചെയര്‍മാനായിരുന്ന ടി.വി ചന്ദ്രമോഹന്‍ അടക്കമുള്ളവരെ പ്രതിയാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയത്.വിജിലന്‍സ് അന്വേഷണത്തില്‍ ഗുരുവായൂര്‍ ദേവസ്വം നിയമനത്തില്‍ അഴിമതി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ വിജിലന്‍സ് കോടതി അനുമതി തേടിയത്്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ദേവസ്വം ബോര്‍ഡ് അംഗമായിരുന്നു തുഷാര്‍.
സോളാര്‍ കേസില്‍ തുഷാറിന് പങ്കുണ്ടെന്ന് കേസിലെ പ്രധാനപ്രതിയായ സരിത എസ്. നായര്‍ ആരോപിച്ചിരുന്നു. വെള്ളാപ്പള്ളി അനാവശ്യമായി തന്റെ പേര് പലതിലും വലിച്ചിഴയ്ക്കുകയാണെന്നും ഇത് തുടര്‍ന്നാണ് അദ്ദേഹവുമായി ബന്ധമുള്ളവരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്നും സരിത ഭീഷണി മുഴക്കിയിരുന്നു. തുഷാറിനെതിരെ സരിത പറഞ്ഞത് കെ.സി വേണുഗോപാലിന്റെ നിര്‍ദ്ദേശപ്രകാരമാണെന്നാണ് വെള്ളാപ്പള്ളി അന്ന് തുറന്നടിച്ചത്. സരിതയുടെ മുമ്പില്‍ ഇവരെല്ലാം മുട്ടുകുത്തി. സരിത ബ്ലാക്ക്‌മെയില്‍ ചെയ്യാത്തവരായി ആരുണ്ട്. തക്കസമയത്ത് പണം കൈക്കലാക്കുകയാണ് സരിതയുടെ പരിപാടി. സരിതയുമായുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞതിന് കെ.സി വേണുഗോപാല്‍ വെള്ളാപ്പള്ളിക്കെതിരെ ഒരു കോടി രൂപയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചെങ്കിലും പിന്നീട് നടപടിയുണ്ടായില്ല.
https://www.facebook.com/Malayalivartha