പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് വിജിലന്‍സ് വലയില്‍, കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തു

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് വിജിലന്‍സ് വലയില്‍. അദ്ദേഹത്തെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി വിജിലന്‍സ് ചോദ്യം ചെയ്തു. പാലം നിര്‍മാണം നടന്നപ്പോള്‍ പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയുള്ള മന്ത്രി എന്ന നിലയിലാണ് ഇബ്രാഹിംകുഞ്ഞിനെ വിളിച്ചുവരുത്തിയത്. നിര്‍മാണ കരാര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇബ്രാഹിംകുഞ്ഞിന് മേല്‍നോട്ടം ഉണ്ടായിരുന്നെന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു. വിജിലന്‍സ് എസ്.പി അശോക്കുമാര്‍, സി.ഐ ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. കേരളാ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ എം.ഡി മുഹമ്മദ് ഹനീഷിനെയും കിറ്റ്‌സോ ഉദ്യോഗസ്ഥരെയും അടക്കം 17 പേരെ ചോദ്യം ചെയ്യുമെന്ന് വിജിലന്‍സ് സംഘം അറിയിച്ചു. നിര്‍മാണത്തിന് സിമന്റും കമ്പിയും മതിയായ രീതിയില്‍ ഉപയോഗിച്ചില്ല. ഇതേ തുടര്‍ന്ന് പാലത്തിന്റെ പ്രധാനഭാഗം പൊളിച്ച് നീക്കണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച ഇ.ശ്രീധരന്‍ കമ്മിറ്റി കണ്ടെത്തിയിരുന്നു.
ഗതാഗതത്തിന് തുറന്ന് വിട്ട് മൂന്ന് കൊല്ലം പൂര്‍ത്തിയാകും മുമ്പാണ് ദേശീയപാതയിലെ പാലാരിവട്ടം മേല്‍പ്പാലം അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ടത്. തുടര്‍ന്നാണ് നിര്‍മ്മാണം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്താന്‍ പൊതുമരാമത്തുമന്ത്രി ജി.സുധാകരന്‍ ഉത്തരവിട്ടത്. ദേശീയപാത അതോറിട്ടിയെ ഒഴിവാക്കി പൊതുമേഖലാ സ്ഥാപനമായ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനാണ് നിര്‍മാണ ചുമതല യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയത്. ദേശീയപാത അതോറിട്ടിക്ക് നല്‍കിയാല്‍ ടോള്‍ നല്‍കേണ്ടിവരുമെന്ന് പറഞ്ഞാണ് അവരെ ഒഴിവാക്കിയത്. ചെന്നൈയിലെ ആര്‍ഡിഎക്‌സ് എന്ന സ്വകാര്യ കമ്പനിക്കാണ് നിര്‍മാണ ചുമതല നല്‍കിയത്. ഗതാഗതം തുടങ്ങി നാല് മാസം കഴിഞ്ഞ് പാലത്തില്‍ വിള്ളല്‍ കണ്ടു. പ്രാഥമിക പരിശോധന നടത്തിയപ്പോള്‍ തുടരെ തുടരെ വിള്ളല്‍ കണ്ടെത്തി. അങ്ങനെ സര്‍ക്കാര്‍ ചെന്നൈ ഐ.ഐ.ടിയെ കൊണ്ട് പഠനം നടത്തിച്ചു. പാലം ഡിസൈന്‍ ചെയ്തത് മുതല്‍ നിര്‍മാണം വരെ ഗുരുതരമായ ക്രമക്കേട് നടന്നെന്ന് ഐ.ഐ.ടി സംഘം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.
വിജിലന്‍സ് സംഘം പാലത്തില്‍ പരിശോധന നടത്തി സിമന്റിന്റെ ഉള്‍പ്പെടെ സാമ്പിളുകള്‍ ശേഖരിച്ച് ഫോറന്‍സിക് പരിശോധന നടത്തിയിരുന്നു. അതിന് ശേഷമാണ് ആര്‍.ഡി.എക്‌സ് കമ്പനി എം.ഡി സുനിത് ഗോയലിനെ പ്രതിയാക്കി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. സിമന്റിന്റെയും കമ്പിയുടെയും കാര്യങ്ങള്‍ നിര്‍മാണ കമ്പനിയും ഉദ്യോഗസ്ഥരുമാണ് നോക്കിയതെന്നും മന്ത്രിയായ തനിക്കതില്‍ പങ്കില്ലെന്നും ഇബ്രാഹിംകുഞ്ഞ് മുമ്പ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. നിര്‍മ്മാണത്തിലെ അഴിമതിയാണ് പാലത്തിന് ബലക്ഷയവും തകരാറും സംഭവിക്കാന്‍ കാരണം. പാലത്തിന്റെ നിര്‍മ്മാണച്ചുമതല വഹിച്ച റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പ്പറേഷനും കണ്‍സള്‍ട്ടന്റായിരുന്ന കിറ്റ്‌കോയും ക്രമക്കേടിന് ഉത്തരവാദികളാണെന്ന് കണ്ടെത്തിയിരുന്നു.
കേന്ദ്രസര്‍ക്കാര്‍ പാലം നിര്‍മിച്ച് നല്‍കില്ലെന്ന് വ്യക്തമാക്കിയതോടെയാണ് പാലാരിവട്ടത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി പാലം നിര്‍മിച്ചതെന്ന് മന്ത്രി ജി. സുധാകരന്‍ പറയുന്നു. ദേശീയപാത നിര്‍മാണത്തിനായി സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തെങ്കിലും കേന്ദ്രസര്‍ക്കാരിന് താത്പര്യമില്ല. ഇതുവരെയുള്ള നടപടികളെല്ലാം നിറുത്താനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇത് തോന്നാസ്യമാണെന്നും മന്ത്രി പ്രതികരിച്ചു. ദേശീയ പാത നിര്‍മാണത്തില്‍ കേന്ദ്രസര്‍ക്കാരിന് കേരളത്തോട് കടുത്ത അവഗണനയാണെന്നും മന്ത്രി ആരോപിച്ചു. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആരംഭിച്ച നിര്‍മ്മാണം എല്‍.ഡി.എഫ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയാണ് ഗതാഗതത്തിന് തുറന്നുകൊടുത്തത്. 62 കോടി രൂപയാണ് നിര്‍മാണ ചെലവ്. ഇടപ്പള്ളി ജംഗ്ഷനിലെ വലിയ മേല്‍പ്പാലം 39 കോടി രൂപ ചെലവിലാണ് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ നിര്‍മ്മിച്ചത്.
https://www.facebook.com/Malayalivartha






















