തുഷാർ വെള്ളാപ്പള്ളി അജ്‌മാൻ ജയിലിലായത് എങ്ങനെ? തുഷാർ തകര്‍ത്തത് ഉന്നത നിലവാരത്തില്‍ ബിടെക് നേടിയ ഒരു മലയാളി യുവാവിന്‍റെ ജീവിതവും സ്വപ്നങ്ങളുമാണെന്നാണ് ആരോപണം

തുഷാർ തകര്‍ത്തത് ഉന്നത നിലവാരത്തില്‍ ബിടെക് നേടിയ ഒരു മലയാളി യുവാവിന്‍റെ ജീവിതവും സ്വപ്നങ്ങളുമാണെന്നാണ് ആരോപണം. ബിടെക് പാസായി യുഎഇയില്‍ അല്‍മൊയ് കമ്പനിയില്‍ ജോലി നോക്കിയ ശേഷം സ്വന്തമായി ആരംഭിച്ച നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവന്ന സ്ഥാപനമാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ ബോയിംഗ് കണ്‍സ്ട്രക്ഷന്‍സ് കമ്പനിയുടെ സബ് കോണ്‍ട്രാക്റ്റ് എടുത്തതോടുകൂടി തകര്‍ന്നത് .
കൊടുങ്ങല്ലൂര്‍ പുതിയകാവ് നമ്പിപുള്ളിലത്ത് അബ്ദുള്ളയുടെ മകനാണ് തുഷാറിനെതിരെ പരാതി നല്‍കിയ നാസില്‍ അബ്ദുള്ള എന്ന യുവാവ്. നാസില്‍ സ്വന്തമായി തുടങ്ങിയ കമ്പനി അഞ്ചോ ആറോ മാസങ്ങള്‍കൊണ്ട് തന്നെ നല്ല നിലയില്‍ എത്തിയിരുന്നു. അതിനിടെയിലാണ് തുഷാറിന്റെ കമ്പനിയുടെ സബ് കോണ്‍ട്രാക്റ്റ് നാസിലിനു ലഭിക്കുന്നത്.
കൈയ്യില്‍ നിന്നും പണം മുടക്കിയും സാധനങ്ങള്‍ പരിചയമുള്ള കടകളില്‍ നിന്നും കടംവാങ്ങിയുമായിരുന്നു നാസില്‍ വര്‍ക്ക് തീര്‍ത്ത് നല്‍കിയത്. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ , പ്ലംബിംഗ് ജോലികളായിരുന്നു തുഷാറിന്റെ കമ്പനിയ്ക്ക് വേണ്ടി നാസിലിന്റെ സ്ഥാപനം തീര്‍ത്ത് കൊടുത്തത്. എന്നാല്‍ പണത്തിനു പകരം ചെക്കായിരുന്നു തുഷാറിന്റെ കമ്പനി നല്‍കിയത് .
പണം നല്‍കാമെന്നു പറഞ്ഞ അവധികള്‍ പലതവണ കഴിഞ്ഞുപോയി. തുഷാര്‍ പണം നല്‍കിയില്ല. എന്നാല്‍ നാസില്‍ സാധനങ്ങള്‍ വാങ്ങിയ സ്ഥാപനങ്ങള്‍ നാസിലിനെതിരെ കേസ് നല്‍കി. പലരില്‍ നിന്നായി കടം വാങ്ങിയും മറ്റും കുറെയൊക്കെ പരിഹരിച്ചെങ്കിലും കോടികളുടെ ബാധ്യത തീര്‍ക്കാന്‍ നാസിലിനായില്ല . ഇതോടെ നാസില്‍ കടക്കെണിയിലായി ജയിലിലായി.
7 വര്‍ഷം തടവായിരുന്നു നാസിലിനു വിധിച്ചത്. അന്നും തുഷാര്‍ കൊടുക്കാനുള്ള പണം കിട്ടാത്തതിനാല്‍ നാസില്‍ ജയിലിലാണെന്ന വിവരം ബന്ധുക്കളും സുഹൃത്തുക്കളും വഴി തുഷാറിനെ അറിയിച്ചിരുന്നു. പക്ഷെ ഫലം ഉണ്ടായില്ല. എന്നാല്‍ ഇതിനിടെ നാസിലിനെതിരെ പരാതി നല്‍കിയ സ്പോണ്‍സര്‍ മരിച്ചു.
ഇതോടെ അദ്ദേഹത്തിന്‍റെ മക്കള്‍ നാസിലിന്റെ അപേക്ഷ പരിഗണിച്ച് മാപ്പ് നല്‍കാന്‍ തയ്യാറാകുകയും നാസില്‍ ജയില്‍ മോചിതനാകുകയുമായിരുന്നു. പക്ഷെ അപ്പോഴേയ്ക്കും നാസിലിന്റെ അവസ്ഥ പരിതാപകരമായിരുന്നു. നാട്ടിലും വീട്ടിലും വരാന്‍ പറ്റാത്ത സ്ഥിതി.
നാസിലിന്റെ അവസ്ഥ അറിഞ്ഞ് നാട്ടിലുള്ള പിതാവ് അസുഖബാധിതനായി കിടപ്പിലുമായി. പിന്നീട് കടം വാങ്ങിയും ചെറിയ ജോലികള്‍ ചെയ്തുമായിരുന്നു ഈ ചെറുപ്പക്കാരന്‍ ജീവിതം മുന്നോട്ടുകൊണ്ടുപോയത്.
ഇതിനിടെ നാസിലിന്റെ കഥ കേട്ട മലപ്പുറം തിരുനാവായ സ്വദേശിയായ ഗള്‍ഫ് വ്യവസായിയാണ് തുഷാറിനെതിരെ നിയമ പോരാട്ടത്തിനു നാസിലിനു പിന്തുണ വാക്ദാനം ചെയ്യുകയും കേസ് നല്‍കാന്‍ സഹായം നല്‍കുകയും ചെയ്തത്. യുഎഇയിലുള്ള തുഷാറിന്റെ സ്ഥലം വാങ്ങാന്‍ എന്ന പേരിലായിരുന്നു തുഷാറിന്റെ ഇവിടെയ്ക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. നാസിലിന്റെ കാര്യത്തിന് വിളിച്ചാല്‍ തുഷാര്‍ ഫോണ്‍ പോലും എടുക്കില്ലായിരുന്നു എന്നറിയാവുന്നതിനാലായിരുന്നു ഈ കെണിയൊരുക്കിയത്.
https://www.facebook.com/Malayalivartha






















