തരാനുള്ള പണം മുഴുവൻ നൽകുകയാണെങ്കിൽ അനുരഞ്ജനത്തിന് തയ്യാർ; ചെക്ക് കേസിൽനിന്നു പിന്നോട്ടുപോകാൻ തയാറാണെന്നു ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്കെതിരെ ചെക്ക് കേസ് നൽകിയ അജ്മാനിലെ യുവ വ്യവസായി നാസിൽ അബ്ദുല്ല

കേസിൽനിന്നു പിന്നോട്ടുപോകാൻ തയാറാണെന്നു ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്കെതിരെ ചെക്ക് കേസ് നൽകിയ അജ്മാനിലെ യുവ വ്യവസായി നാസിൽ അബ്ദുല്ല. തരാനുള്ള പണം മുഴുവൻ നൽകുകയാണെങ്കിൽ അനുരഞ്ജനത്തിന് തയ്യാറാണെന്ന് നാസിൽ അബ്ദുല്ല വ്യക്തമാക്കി.
നേരത്തെ, നാസിലുമായി ചർച്ച ചെയ്ത് പ്രശ്നപരിഹാരമുണ്ടാക്കാനാണു തനിക്കു താൽപര്യമെന്ന് തുഷാർ വ്യക്തമാക്കിയിരുന്നു. എന്നാൽ, പരിഹാരമുണ്ടാകുന്നതുവരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നു നാസിൽ വെളിപ്പെടുത്തി. തുഷാർ വെള്ളാപ്പള്ളി യുഎഇയിലെ മറ്റു പലർക്കും പണം നൽകാനുണ്ട്. പത്തോളം പേരെ എനിക്ക് നേരിട്ടറിയാം. പലരും ഭയം കാരണം കേസിനു പോകാതിരിക്കുന്നതാണെന്നും തൃശൂർ മതിലകം സ്വദേശിയായ നാസിൽ പറഞ്ഞു.
ചിലരുടെ കൈവശം ഒരു പക്ഷേ, ചെക്കുകളുണ്ടായിരിക്കുകയില്ല, കരാർ രേഖകൾ മാത്രമേ ഉണ്ടാവുകയുള്ളൂ. വലിയ നിയമ പോരാട്ടം തന്നെ നടത്തേണ്ടിവരുമെന്നതിനാൽ, പണം പോയ്ക്കോട്ടെ, മനസമാധാനത്തോടെ കഴിയാമല്ലോ എന്നായിരിക്കാം അവർ ചിന്തിക്കുന്നത്. അവരില്‍ ചില കമ്പനികളുടെ പേരുകളും മറ്റും വേണമെങ്കിൽ വെളിപ്പെടുത്താൻ തയാറാണെന്നും നാസിൽ പറഞ്ഞു. പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുന്നവർക്കു പലപ്പോഴും എല്ലാ ഭാഗത്തുനിന്നും സഹായങ്ങൾ ലഭിച്ചേക്കാം. എന്നെപ്പോലുള്ള സാധാരണക്കാരെ പിന്തുണയ്ക്കാനും മറ്റും ആരുമുണ്ടാവില്ല. ആരാണ് സഹായിക്കുന്നതെന്നും ദ്രോഹിക്കുന്നതെന്നും തിരിച്ചറിയാനാകാത്ത കാലമാണിതെന്നും നാസിൽ പറഞ്ഞു.
തുഷാർ വെള്ളാപ്പള്ളിയെപ്പോലുള്ളവരോട് ഏറ്റുമുട്ടുമ്പോൾ എനിക്കും ഭയമുണ്ട്. അതുകൊണ്ട് ഞാനെന്റെ മുഖം പൊതുജനങ്ങളിൽനിന്നു മറച്ചുപിടിക്കുകയാണ്. പക്ഷേ, ജീവിക്കാൻ വേറെ നിവൃത്തിയില്ലാത്തതിനാലാണ് ചെക്ക് കേസ് നൽകിയത്. രേഖകളെല്ലാം കൃത്യമായുള്ള കരാർ പ്രകാരമുള്ള പണമാണു തുഷാർ വെള്ളാപ്പള്ളി തരാനുള്ളത്. കെട്ടിച്ചമച്ചതാകുമ്പോൾ അതിനു രേഖകളൊന്നും ഉണ്ടാവില്ലല്ലോ. കേസു കൊടുത്ത തുകയെഴുതിയ ചെക്കും ഇൗ കരാറിൽ എഴുതിയിട്ടുണ്ട്. സെക്യൂരിറ്റിയായി നൽകിയ ബ്ലാങ്ക് ചെക്കായിരുന്നു അത്.
കരാർ പ്രകാരമുള്ള തുക ലഭിച്ചില്ലെങ്കിൽ ഇൗ സെക്യൂരിറ്റി ചെക്ക് ഉപയോഗിക്കാം എന്നതാണ് നിയമം. തുഷാർ വെള്ളാപ്പള്ളിയുടെ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന ബോയിങ് കൺസ്ട്രക്ഷൻ കമ്പനിയുടെ സബ് കോൺട്രാക്ടറായിരുന്നു ഞങ്ങൾ. അവരിൽനിന്ന് ലഭിക്കുന്ന ചെക്കിന്റെ വിശ്വാസത്തിൽ സാധനങ്ങൾ വിതരണം ചെയ്യുന്നവർക്ക് ഞങ്ങളുടെ ചെക്കുകൾ നൽകാറായിരുന്നു പതിവ്. അവയെല്ലാം ബാങ്കിൽനിന്ന് മടങ്ങിയതോടെ എനിക്കെതിരെ വണ്ടിച്ചെക്ക് കേസുകളുണ്ടായി. ഇത്തരത്തിൽ പല ചെക്കുകേസുകളുമായി ബന്ധപ്പെട്ട് പലപ്പോഴായി ആറ് മാസത്തോളം ഞാൻ ജയിലിൽ കിടന്നു.
ഒന്നര വർഷത്തോളം നിയമത്തിന്റെ നൂലാമാലകളിൽപ്പെട്ട് പ്രയാസമനുഭവിച്ചു. തുഷാർ വെള്ളാപ്പള്ളിക്ക് ലഭിച്ചതു പോലുള്ള സഹായങ്ങൾ ആരുടെ ഭാഗത്തുനിന്നുമുണ്ടായിരുന്നില്ല. ഇതിന് മുൻപ് ഒരിക്കൽ ആകെ തുകയുടെ 10% തരാമെന്ന് തുഷാർ വെള്ളാപ്പള്ളിയുടെ വാഗ്ദാനം വിശ്വസിച്ച് ഒത്തുതീർപ്പിന് തയാറായിരുന്നു. അന്ന് 5% പണവും 5% മറ്റൊരുടേയോ ചെക്കും തന്നു. ആ ചെക്കുകളിൽ നിന്ന് പണം ലഭിച്ചില്ലെന്നും നാസിൽ പറഞ്ഞു.
https://www.facebook.com/Malayalivartha






















