ഇനിയൊരു തോൽവി വയ്യ പൊന്നയ്യപ്പാ; ശബരിമലവിഷയത്തില്‍ നിലപാട് മയപ്പെടുത്താനൊരുങ്ങി സിപിഎം; കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ മുന്‍കൈ എടുക്കേണ്ടെന്ന സിപിഎം തീരുമാനം

ശബരിമലവിഷയത്തില്‍ നിലപാട് മയപ്പെടുത്താനൊരുങ്ങി സിപിഎം. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ മുന്‍കൈ എടുക്കേണ്ടെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. വിശ്വാസികളെ പാര്‍ട്ടിക്കൊപ്പം നിര്‍ത്തണമെന്നും നിര്‍ദ്ദേശമുണ്ട്.
വിശ്വാസികളുടെ വികാരം മാനിക്കണമെന്ന നിര്‍ദേശം സംസ്ഥാനത്തങ്ങോളമിങ്ങോളമുള്ള പ്രാദേശിക ഘടകങ്ങളിലെത്തിക്കും. ആളുകള്‍ക്കിടയിലിറങ്ങി പ്രവര്‍ത്തിക്കണം. വിശ്വാസികളെ ഒപ്പം നിര്‍ത്താനായി പ്രാദേശിക ക്ഷേത്ര കമ്മിറ്റികളില്‍ പ്രവര്‍ത്തകര്‍ സജീവമാകണമെന്നും സിപിഎം സംസ്ഥാന സമിതിയില്‍ നിര്‍ദ്ദേശം ഉയര്‍ന്നു. നിലവില്‍ കണ്ണൂരിലടക്കമുള്ളത് പോലെ, പ്രാദേശിക തലത്തില്‍ വിശ്വാസികളുമായി കൂടുതല്‍ അടുക്കാന്‍ ക്ഷേത്രസമിതികളില്‍ പ്രവര്‍ത്തകര്‍ അംഗങ്ങളാകുന്നത് നല്ലതാണെന്നും നിര്‍ദേശമുണ്ട്.
വിവാദ നിലപാടുകളില്‍ പാര്‍ട്ടിയ്‌ക്കെതിരായി പരസ്യമായ നിലപാട് സ്വീകരിക്കരുതെന്നും, ഇത് പാര്‍ട്ടിയില്‍ നിന്ന് പ്രവര്‍ത്തകര്‍ അകലുകയാണെന്ന തരത്തിലുള്ള പ്രതീതി സൃഷ്ടിക്കും. ഇത് അനുവദിക്കരുതെന്നും സംസ്ഥാന സമിതിയില്‍ നിര്‍ദ്ദേശമുയര്‍ന്നു.
തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്നുള്ള തെറ്റുതിരുത്തൽ നടപടികൾക്കുള്ള സിപിഎമ്മിന്റെ സംഘടനാരേഖക്ക് ഇന്ന് അന്തിമരൂപമാകും. ജനപിന്തുണ തിരിച്ചുപിടിക്കാൻ പാർട്ടിയും നേതാക്കളും വരുത്തേണ്ട മാറ്റങ്ങൾ കീഴ്ഘടകങ്ങളിലേക്ക് റിപ്പോർട്ട് ചെയ്യാൻ തയാറാക്കുന്ന രേഖയിൽ വലിയ തിരുത്തലുകളാണ് സിപിഎം ലക്ഷ്യമിടുന്നത്.
2021 ൽ നിയമസഭാ തെരഞ്ഞടുപ്പും അതിനു മുമ്പ് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും നടക്കാനിരിക്കെ ശബരിമലയെ വെറുതെ വിടാനാണ് സി പി എം തീരുമാനം. ശബരിമല വിഷയത്തിൽ സ്ത്രീകൾക്കുണ്ടായ തെറ്റിദ്ധാരണ നീക്കാൻ ഭവനസന്ദർശനം നടത്താനും സി പി എം തീരുമാനിച്ചു. ഇപ്പോൾ ഗ്യഹസന്ദർശനങ്ങൾ പാർട്ടി പൂർത്തിയാക്കി കഴിഞ്ഞു. എന്നാൽ ശബരിമല വിഷയത്തിൽ സ്ത്രീകൾക്കിടയിൽ വലിയ തെറ്റിദ്ധാരണ ഉണ്ടെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. ഇത് ഹിന്ദുക്കൾക്കിടയിൽ മാത്രമല്ല ക്രൈസ്തവർക്കും മുസ്ലീങ്ങൾക്കുമിടയിലുണ്ട്.
ഹിന്ദുക്കൾക്കുണ്ടായ വികാരം ക്രൈസ്തവരും മുസ്ലീങ്ങളും ഏറ്റെടുത്തു. ഇന്ന് ഹിന്ദുക്കൾക്കെതിരെ നിന്നവർ നാളെ തങ്ങൾക്ക് നേരേ തിരിയില്ലെന്ന് എന്താണ് ഉറപ്പ് എന്നാണ് ഇതര മതസ്ഥർ ചോദിക്കുന്നത്. ഇത്തരത്തിൽ വികാരപരമായ വിഷയങ്ങളിൽ നിന്ന് സർക്കാർ മാറിനിൽക്കേണ്ടതായിരുന്നു. കോടതി ഉത്തരവ് നടപ്പിലാക്കുമ്പോൾ ഉണ്ടാകുന്ന യഥാർത്ഥ ക്രമസമാധാന പ്രശ്നങ്ങൾ കോടതിയുടെ ശ്രദ്ധയിൽ കൊണ്ടു വരേണ്ടിയിരുന്നു എന്നും പാർട്ടിയുടെ സമുന്നത നേതാക്കൾ അഭിപ്രായപ്പെട്ടു. ജനറൽ സെക്രട്ടരി സീതാറാം യച്ചൂരിയും പ്രകാശ് കാരാട്ടും അടങ്ങുന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് ഇത്രയധികം വിമർശനം സർക്കാർ നേരിട്ടത്. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ പക്വതയില്ലെന്ന തരത്തിൽ വരെ അഭിപ്രായങ്ങൾ ഉയർന്നിരുന്നു.
അതേസമയം സ്ത്രീ സമൂഹത്തിനിടയിലുള്ള തെറ്റിദ്ധാരണ നീങ്ങാനുള്ള സാധ്യത കുറവാണെന്നും പാർട്ടി കരുതുന്നു. മാധ്യമങ്ങൾ അത്രമേൽ വിമർശനമാണ് പാർട്ടിക്ക് മേൽ ഉന്നയിക്കുന്നത്. ഇത്തരം വിമർശനങ്ങൾ ഉണ്ടാക്കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടതെന്നും സംഭവിച്ച കാര്യങ്ങൾ തിരിച്ചെടുക്കാനാവില്ലെന്നും സിപിഎം കരുതുന്നു. ഒടുവിൽ കോടിയേരിയുടെ മകൻ ശബരിമലയിൽ ദർശനം നടത്തിയതും വാർത്തയായിരുന്നു.
https://www.facebook.com/Malayalivartha






















