പ്രളയബാധിതര്‍ക്ക് സാന്ത്വനമേകാന്‍ വീണ്ടും രാഹുല്‍ ; പ്രളയബാധിതരെ സന്ദർശിക്കുന്നതിനായി എംപി രാഹുൽ ഗാന്ധി വീണ്ടും വയനാട്ടിൽ; തിങ്കൾ, ചൊവ്വ ദിവസങ്ങളിലാകും രാഹുൽ മണ്ഡലത്തിൽ സന്ദർശനം നടത്തും

കനത്ത മഴയിൽ ദുരിതമനുഭവിക്കുന്ന പ്രളയബാധിതരെ സന്ദർശിക്കുന്നതിനായി എംപി രാഹുൽ ഗാന്ധി വീണ്ടും വയനാട്ടിൽ. തിങ്കൾ, ചൊവ്വ ദിവസങ്ങളിലാകും രാഹുൽ മണ്ഡലത്തിൽ സന്ദർശനം നടത്തുക. പ്രളയ ബാധിതരെ നേരിട്ട് കണ്ട് അവരോട് കാര്യങ്ങള്‍ ചോദിച്ചറിയും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടാകും. നേരത്തെ, മലപ്പുറം ജില്ലയിലെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും രാഹുല്‍ ഗാന്ധി എത്തിയിരുന്നു.
മഴയും ഉരുൾപൊട്ടലും കനത്ത നാശം വിതച്ച വയനാട്ടിലും കേരളത്തിലാകെയും അടിയന്തരമായി സര്‍ക്കാര്‍ സഹായം എത്തണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. കേന്ദ്രവും സംസ്ഥാനവും ഇക്കാര്യത്തിൽ ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രളയാനന്തര പുനർനിർമ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസത്തിനുമായി പ്രത്യേക പാക്കേജ് വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാഹുൽ കത്തയക്കുകയും ചെയ്തിരുന്നു.
ഉരുൾപൊട്ടലുണ്ടായ മേഖലകളിൽ മുന്നറിയിപ്പ് സംവിധാനം ഉണ്ടായിരുന്നെങ്കിൽ നിരവധി ജീവൻ രക്ഷിക്കാമായിരുന്നു. വന നശീകരണവും പശ്ചിമഘട്ടത്തിലെ ഖനനവും ദുരന്തത്തിന്റെ ആഘാതം കൂട്ടി. ദുരന്തം ആവർത്തിക്കാതിരിക്കാൻ ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതികൾ ആവിഷ്കരിക്കണമെന്നും ദുരന്തബാധിത മേഖലകൾക്ക് പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
മഴക്കെടുതിയിൽ ബുദ്ധിമുട്ടുന്ന കേരളത്തിനായി റിസർവ് ബാങ്ക് ഗവർണർക്ക് വയനാട് എംപിയായ രാഹുൽ ഗാന്ധി നേരത്തെ കത്തയച്ചിരുന്നു. ലോണുകൾ തിരിച്ചടയ്ക്കാനുള്ള മോറട്ടോറിയം നീട്ടാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന് രാഹുൽ ഗാന്ധി കത്തയച്ചു. കഴിഞ്ഞ വർഷവും കേരളം നൂറ്റാണ്ടിലെ പ്രളയത്തെ നേരിട്ടതാണെന്നും രാഹുൽ കത്തിൽ വ്യക്തമാക്കുന്നു.
രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാടാണ് ഇത്തവണ മഴ കൂടുതൽ നാശം വിതച്ച സ്ഥലങ്ങളിൽ ഒന്ന്. വയനാട്ടിലെയും കേരളത്തിലെയും കാലവര്‍ഷക്കെടുതിയെയും ദുരന്തങ്ങളെയും കുറിച്ചു വിവരിച്ച് രാഹുല്‍ ഗാന്ധി എംപി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. വയനാട് ജില്ലയിലെ പുത്തുമലയിലും മലപ്പുറത്തെ കവളപ്പാറയിലും ഉണ്ടായ ഉരുള്‍പ്പൊട്ടലിനെ കുറിച്ച് രാഹുല്‍ ഗാന്ധി കത്തില്‍ വിവരിച്ചിട്ടുണ്ട്. നിരവധി പേര്‍ക്ക് ജീവിതം നഷ്ടമായി എന്ന് രാഹുല്‍ ഗാന്ധി കത്തില്‍ പറയുന്നു.
പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിനും പുനരധിവാസത്തിനും പ്രത്യേക പാക്കേജ് വേണമെന്ന് രാഹുല്‍ ഗാന്ധി കത്തില്‍ ആവശ്യപ്പെട്ടു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും അടക്കമുള്ള പ്രകൃതിദുരന്തങ്ങൾ സംബന്ധിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി പ്രത്യേക സംവിധാനം ആവശ്യമാണെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു. ഇതുവഴി ജനങ്ങളുടെ ജീവനും സ്വത്തിനും വരുന്ന നഷ്ടം കുറയ്ക്കാനാകുമെന്നും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു. കൂടാതെ 50000 കിലോ അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങളും മറ്റ് അടിയന്തര വസ്തുക്കളും രാഹുൽ ഗാന്ധിയുടെ ഓഫീസ് മുഖേന വയനാട്ടിലെത്തിച്ചിരുന്നു.
അതേസമയം പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കുന്ന പശ്‌ചാത്തലത്തിൽ വയനാട്ടിലെ ദുരന്തസാധ്യതാ പ്രദേശങ്ങളിൽ കെട്ടിട നിർമാണത്തിനും ക്വാറി ഉൾപ്പെടയുള്ള ഖനന പ്രവർത്തനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഉത്തരവിറക്കി. ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർ എ.ആർ.അജയകുമാറാണ് ഉത്തരവിറക്കിയത്. ദുരന്ത സാധ്യത മേഖലകളിൽ വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങൾക്കാണ് നിയന്ത്രണം.
https://www.facebook.com/Malayalivartha






















