പതിവില്ലാത്തവിധം കേരളത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ മതജാതി കക്ഷികള്‍ ശ്രമിക്കുന്നുണ്ട്; ജനങ്ങള്‍ക്ക് താല്‍പര്യമുള്ള നിലപാടില്‍ ഒപ്പം നില്‍ക്കണം; ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയില്‍ നിന്നു പാഠം പഠിച്ച് സിപിഎം

ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയില്‍ നിന്നു പാഠം പഠിച്ച് സിപിഎം. തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാനസമിതി യോഗത്തില്‍ ആകെ ചര്‍ച്ചയായത് ശബരിമല വിഷയവും പാര്‍ട്ടിയില്‍ നിന്നു ഹിന്ദു മതവിശ്വാസികളുടെ വിട്ടുപോക്കുംമായിരുന്നു. ന്യൂനപക്ഷ വര്‍ഗീയതയെ പിന്തുണച്ചതും ഹൈന്ദവ വിശ്വാസങ്ങളെ മാനിക്കാതിരുന്നതുമാണ് പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിക്ക് കാരണമെന്നാണു സമിതിയുടെ വിലയിരുത്തല്‍.
താൽക്കാലിക ലാഭത്തിന് വേണ്ടി സംഘപരിവാർ സംഘടനകളെ വളർത്തുന്ന നിലപാടാണ് കേരളത്തിൽ കോൺഗ്രസ് സ്വീകരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കേന്ദ്രത്തിലെ ഭരണം ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളാണ് ആർ.എസ്.എസ് കേരളത്തിൽ നടത്തുന്നത്. ഈ വെല്ലുവിളി നേരിടുന്ന തലത്തിൽ പാർട്ടി പ്രവർത്തനങ്ങളെ കാലോചിതമായി മാറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.എം സംസ്ഥാന സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍പ് ഇല്ലാത്തവിധം ദേശീയ,ആഗോള തലത്തില്‍ വലതുപക്ഷ ശക്തികള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം ലഭിച്ചിരിക്കുകയാണ്. കേരളത്തിലും വലതുപക്ഷത്തിന്റെ ശക്തി വര്‍ദ്ധിച്ചിട്ടുണ്ട്. വലതുപക്ഷ നിലപാടുകള്‍ എല്ലാ മേഖലയിലും കൊണ്ടുവരാനുള്ള നീക്കം നടന്നുകൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ക്കിടയില്‍ മതിപ്പുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടത്തുന്നത്. വികസനപ്രവര്‍ത്തനങ്ങളില്‍ സമീപകാലത്തൊന്നും കാണാത്ത തരത്തിലുള്ള മുന്നേറ്റം ഉണ്ടായി. ഇനിയുള്ള സമയം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടണം. വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുണ്ടാകുന്ന കാലതാമസം ഇല്ലാതാക്കാനും സര്‍ക്കാര്‍ ശ്രമിക്കേണ്ടതുണ്ട്. ഇടതുപക്ഷത്തിന് എതിരായ വികാരം ഉണ്ടാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇത് പ്രതിരോധിക്കണം.
ബഹുജന നേതാക്കന്മാരായി ഓരോ കേഡറിനേയും വളര്‍ത്തിയെടുക്കുക എന്നത് അടിയന്തിര കടമയായി കണ്ടുവേണം മുന്നോട്ടുപോകാന്‍. നേരത്തെ ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തനം സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയെ നേരിട്ടുകൊണ്ടായിരുന്നു. എന്നാല്‍ ഇന്ന് യുഡിഎഫ് മാത്രമല്ല. ആര്‍എസ്എസ് നേതൃത്വത്തിലുള്ള ബിജെപി കേന്ദ്രഭരണം ഉപയോഗിച്ച് ഇടതുപക്ഷത്തിനെതിരെ പ്രവര്‍ത്തിക്കുന്നു. ഇത് നേരിടുന്ന തരത്തിലായിരിക്കണം പ്രവര്‍ത്തനം മാറ്റേണ്ടത്.
ബി.ജെ.പിയുടെ ജനവിരുദ്ധ ഭരണത്തെ എതിര്‍ക്കാന്‍ കഴിയാതെ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് വിറങ്ങലിച്ച് നില്‍ക്കുന്നതാണ് കാണുന്നത്. അവരുടെ നേതാക്കന്മാരെത്തന്നെ ഭയപ്പെടുത്തി കീഴ്പ്പെടുത്താന്‍ ശ്രമിക്കുകയാണ്. കോണ്‍ഗ്രസിന്റെ രാജ്യസഭയിലെ ചീഫ് വിപ്പ്തന്നെ രാജിവച്ച് പോയ സ്ഥിതി ഉണ്ടായി. അമിത്ഷായുടെ വാഗ്ദാനങ്ങള്‍ക്ക് ശക്തമായ മറുപടി കൊടുത്ത തൃപുരയിലെ സിപിഐ എം എംപി ത്സര്‍ണാ ദാസിനെയാണ് ഇത്തരത്തിലുള്ളവര്‍ മാതൃകയാക്കേണ്ടത്. പതിവില്ലാത്തവിധം കേരളത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ മതജാതി കക്ഷികള്‍ ശ്രമിക്കുന്നുണ്ട്. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും കേരളത്തില്‍ ശക്തിപ്പെട്ടുവരുന്നു. ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ എന്നീ സംഘടനകള്‍ ന്യൂനപക്ഷ വര്‍ഗീയത വളര്‍ത്താന്‍ ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.
പരിസ്ഥിതി, ദളിത്, വനിതാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ ചേര്‍ത്തി നിര്‍ത്തിവേണം പാര്‍ട്ടി മുന്നോട്ടുപോകാന്‍. ജനപിന്തുണ നഷ്ടപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. ജനങ്ങള്‍ക്ക് താല്‍പര്യമുള്ള നിലപാടില്‍ ഒപ്പം നില്‍ക്കണം. പാര്‍ട്ടി അധികാരകേന്ദ്രമായി പ്രവര്‍ത്തിക്കാന്‍ പാടില്ല. അക്രമപ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തകര്‍ ഒരുതരത്തിലും ഉള്‍പ്പെടാന്‍ പാടില്ലെന്നും കോടിയേരി പറഞ്ഞു.
https://www.facebook.com/Malayalivartha






















