ജീവൻ കാക്കുന്ന ഇവരുടെ ജീവന് ഈ നാട്ടിൽ വില ഇല്ലേ ?അധികൃതരുടെ കരുണ കാത്ത് ഒരുകൂട്ടം വിഭാഗം
ശംഖുമുഖത്ത് തിരയില്‍പ്പെട്ട പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടെ കാണാതായ ലൈഫ് ഗാര്‍ഡിന്റെ മൃതദേഹം കണ്ടെത്തി. ചെറിയതുറ സ്വദേശി ജോണ്‍സന്‍ ഗബ്രിയേലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വലിയതുറയില്‍ നിന്നാണ് ജോണ്‍സന്റെ മൃതദേഹം കണ്ടെത്തിയത്.അദ്ദേഹത്തിന്റെ വിയോഗം സമൂഹത്തിന് മുന്നിൽ ഉയർത്തുന്ന ചോദ്യങ്ങൾ നിരവധി ആണ് .ജീവന്റെ കാവലാളായ ജോൺസനെ പോലുള്ളവർക്ക് രക്ഷാപ്രവർത്തനത്തിന് ആവശ്യമായ സുരക്ഷാ ഉപകരണങ്ങളില്ല എന്ന് ചൂണ്ടി കാട്ടപ്പെടുമ്പോൾ അതിന് ഉത്തരവാദി ആരാണ് ?കടൽത്തീരത്ത് മഴയും വെയിലും അവഗണിച്ച് ഡ്യൂട്ടിചെയ്യുന്ന ലൈഫ് ഗാർഡുമാരുടെ ജീവന് എന്ത് സുരക്ഷയാണ് സർക്കാർ നൽകുന്നതെന്നാണ് അടുത്ത ചോദ്യം.
13 വർഷം ഈ ജോലി ചെയ്തിട്ട് അദ്ദേഹത്തിന് അവസാനം ഈ ഗതി വന്നല്ലോ. പറക്കമുറ്റാത്ത രണ്ടു മക്കളെ ഞാൻ ഇനി എങ്ങനെ പോറ്റും’...എന്ന് ഉറക്കെ നിലവിളിച്ചു കൊണ്ട് ജോൺസന്റെ ഭാര്യ ചോദിക്കുമ്പോൾ ഇതിന് ഉത്തരം നൽകാൻ നമ്മുടെ സമൂഹം ,സർക്കാർ ബാധ്യസ്ഥരാണ്. 2007 മുതൽ കോവളത്ത് ലൈഫ് ഗാർഡ് ജോലി നോക്കുന്ന ജോൺസൻ ഒരു മാസം മുൻപാണു ശംഖുമുഖത്ത് എത്തിയത്. കോവളത്ത് ജോലി നോക്കുമ്പോൾ തിരയിൽപ്പെട്ട ഒട്ടേറെ പേരെ ജോൺസൻ ജീവിതത്തിലേക്കു തിരിച്ചെത്തിച്ചിട്ടുണ്ടെന്നു ബന്ധുക്കൾ പറയുന്നു. അങ്ങിനെയുള്ളയാൾക്ക് ഈ ഗതി വന്നല്ലോയെന്നു പരിതപിക്കുകയാണ് ബന്ധുക്കൾ. ജോൺസന്റെ വിയോഗത്തോടെ കുടുംബം തീർത്തും അനാഥാവസ്ഥയിലാണ്. രണ്ടു ലക്ഷം രൂപ വായ്പയെടുത്തും പരിചയക്കാരിൽ നിന്നു കടം വാങ്ങിയും അടുത്തിടെയാണു ജോൺസൻ പുതിയ വീടു പണിതത്. അതും പൂർത്തിയായിട്ടില്ല. ജോലി കഴിഞ്ഞുള്ള സമയം ഓട്ടോറിക്ഷ ഓടിക്കാനും പോയിരുന്നു. രണ്ടു മക്കളുടെ പഠനച്ചെലവും മറ്റും ജോൺസന്റെ വരുമാനത്തെ ആശ്രയിച്ചായിരുന്നു. വലതു കൈക്ക് സ്വാധീനക്കുറവുള്ളതിനാൽ ശാലിനിക്കു ജോലിക്കു പോകാൻ കഴിയില്ല. അതിനാൽ ഈ ബാധ്യതകൾ എങ്ങനെ തീർക്കുമെന്ന ആശങ്കയിലാണു ബന്ധുക്കൾ.
ലൈഫ് ഗാർഡുകളുടെ ജീവിതം പലരും അറിയാതെ പോകുന്നു 33 വർഷമായി ടൂറിസം വകുപ്പിന്റെ കീഴിലാണ് ലൈഫ്ഗാർഡുമാർ ജോലിചെയ്യുന്നത്. തുടക്കം ചുരുങ്ങിയ ശമ്പളമായിരുന്നു ഇവർക്ക് . രണ്ട് തവണ സമരം ചെയ്തപ്പോൾ ശമ്പളവർധനവുണ്ടായി. എന്നാൽ സർക്കാർ തരാമെന്നേറ്റ ഇൻഷുറൻസ് ഇതുവരെ പ്രാബല്യത്തിലായില്ല. രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റ് ആശുപത്രിയിലായാൽ ശമ്പളം വെട്ടിക്കുറക്കും. അപകടം പറ്റിയവരെ കരയ്ക്കെത്തിച്ച് ആശുപത്രിയിൽ കൊണ്ടുപോകാൻ വാഹനങ്ങൾ വിളിച്ചാൽ പലപ്പോഴും വരാറില്ല. സ്വന്തം പൈസ മുടക്കിയാണ് പലപ്പോഴും ആശുപത്രിയിലെത്തിക്കുന്നതെന്നും ലൈഫ് ഗാർഡുമാർ പറയുന്നു . ഓരോ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും മിനി ആംബുലൻസ് സജ്ജമാക്കാൻ സർക്കാർ തയ്യാറായാൽ ഒരുപാട് പേരെ രക്ഷപ്പെടുത്താനാകുമെന്നും അവർ പറയുന്നു.
പൊഴിയൂർ മുതൽ കാസർകോട് വരെ കേരളതീരത്ത് 180 ലൈഫ് ഗാർഡുകളാണുള്ളത്. ഇതിൽ ജില്ലയിൽ പൊഴിയൂർ കടൽത്തീരം മുതൽ വർക്കല ബീച്ച് വരെ 77 പേരുമുണ്ട്. ഇതിൽ ശംഖുംമുഖത്ത് 16 പേരുണ്ട്. ഇവരിൽ അഞ്ചുപേരെയാണ് ഓരോ ദിവസവും ഡ്യൂട്ടിക്കായി ഏർപ്പെടുത്തുന്നത്. രാവിലെ ഏഴ് മുതൽ രാത്രി ഏഴു വരെയാണ് ഞങ്ങളുടെ ഡ്യുട്ടി. പുതുക്കിയ ശമ്പളനിരക്ക് അനുസരിച്ച് ഓരോ ഡ്യൂട്ടിക്കും 815 രൂപയാണ് ലഭിക്കുന്നത്. അത് 15 ദിവസത്തേക്ക് നിജപ്പെടുത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ ഇവർക്ക് ലഭ്യമാക്കാൻ സർക്കാർ ഇനിയെങ്കിലും തയാറാവുമെന്ന് പ്രതീക്ഷിക്കാം .
https://www.facebook.com/Malayalivartha