ഇടതു നേതാവായി തുടക്കം പിന്നെ അതുക്കും മേലെ; ദീര്‍ഘമായ രാഷ്ട്രീയ ജീവിതത്തില്‍ പി ചിദംബരത്തിന് പൂര്‍ണമായും പിഴക്കുന്നത് ഇതാദ്യമായി; ഒടുവിൽ കള്ളനായ പളനിയപ്പൻ ചിദംബരത്തിന്റെ ജീവിതം...
ദീര്‍ഘമായ രാഷ്ട്രീയ ജീവിതത്തില്‍ ഇതാദ്യമായാണ് പി ചിദംബരത്തിന് പൂര്‍ണമായും പിഴക്കുന്നത്. കോണ്‍ഗ്രസിന്റെ മുഖ്യ ശബ്ദമായ ചിദംബരത്തെ കിട്ടിയ ആദ്യ അവസരത്തില്‍തന്നെ വീശിയടിച്ചു താഴെയിട്ടു അമിത് ഷാ. ആരാണ് പളനിയപ്പൻ ചിദംബരം. കാലം കരുതിവച്ച ഈ വിധി വിചിത്രം തന്നെ. മുതലാളിത്തത്തിനെതിരെ ഗർജ്ജിച്ച പളനിയപ്പൻ ചിദംബരം എന്ന യുവാവ് പിന്നീട് മുതലാളിത്തത്തിന്റെ വക്താവായും, കുടുംബത്തിനുവേണ്ടി കള്ളനായും മാറിയ കഥയാകും ചരിത്രം ഇനി രേഖപ്പെടുത്തുക. അക്കഥയിങ്ങനെ.
തമിഴ്‌നാട്ടിലെ ചെട്ടിനാട് ആണ് പി ചിദംബരത്തിന്റെ സ്വദേശം. അവിടത്തെ ഒരു സമ്പന്ന കുടുംബത്തിലാണ് ജനനം. മുത്തച്ഛന്‍ അണ്ണാമലൈ ചെട്ടിയാറും അച്ഛന്‍ പളനിയപ്പ ചെട്ടിയാറും അതി സമ്പന്നരായ വ്യാപാരികള്‍. എന്നാല്‍ ചിദംബരം കുടുംബ ബിസിനസിലേക്ക് ഒരുകാലത്തും തിരിഞ്ഞുനോക്കിയിരുന്നില്ല. സ്വപ്‌നങ്ങൾ എന്നും അതുക്കും മേലെ.
യുവാവായിരുന്ന ചിദംബരത്തിന് ഇടതു നയങ്ങളോടായിരുന്നു ആഭിമുഖ്യം. മാധ്യമ പ്രവര്‍ത്തകനും ഇടതു സഹയാത്രികനുമായ എന്‍ റാമിന്റെ പ്രിയ കൂട്ടുകാരന്‍. പുരോഗമന ഇടതു ആശയങ്ങള്‍ക്കായി റാമിനും സിഐടിയു നേതാവായിരുന്ന മൈഥിലി ശിവരാമനൊപ്പവും ചേര്‍ന്ന് ‘റാഡിക്കല്‍ റിവ്യൂ’ എന്ന പ്രസിദ്ധീകരണം ആരംഭിച്ചു. സിപിഎം ജനറല്‍ സെക്രട്ടറിയായ പ്രകാശ് കാരാട്ടുമായും ഇക്കാലത്ത് അടുത്ത ബന്ധമുണ്ടായിരുന്നു.പിന്നീട് തീവ്രമുതലാളിത്ത പക്ഷപാതിയായി അദ്ദേഹത്തിന്റെ പരിണാമം ഒരു തട്ടുപൊളിപ്പൻ തമിഴ് സിനിമ പോലെ തന്നെ.
മദ്രാസ് ക്രിസ്ത്യന്‍ കോളേജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആയിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട്, പ്രസിദ്ധമായ ചെന്നൈ ലയോള കോളേജില്‍ പ്രീ യൂണിവേഴ്‌സിറ്റി. അതിന് ശേഷം പ്രസിഡന്‍സി കോളേജില്‍ നിന്ന് സ്റ്റാറ്റിസ്റ്റിക്‌സില്‍ ബിരുദം. പിന്നീട് മദ്രാസ് ലോകോളേജില്‍ നിന്ന് നിയമ ബിരുദവും സ്വന്തമാക്കി. ഇതുകൊണ്ടൊന്നും തീര്‍ന്നില്ല ചിദംബരത്തിന്റെ പഠനകാലം. ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ നിന്ന് എംബിഎ പൂര്‍ത്തിയാക്കി. ലയോള കോളേജില്‍ നിന്ന് മറ്റൊരു ബിരുദാനന്തര ബിരുദവും നേടി.
അഭിഭാഷകന്‍ എന്ന നിലയിലും ചിദംബരം പേരെടുത്തുകഴിഞ്ഞിരുന്നു. ദില്ലിയിലും ചെന്നൈയിലും ഓഫീസുകളും തുറന്നു. സുപ്രീം കോടതിയിലും പല ഹൈക്കോടതികളിലും അഭിഭാഷകനായി.
രാഷ്ട്രീയം ചിദംബരത്തിന് സാധ്യതകളുടെ കലയായിരുന്നു. കാമാരാജിന്റെ മരണത്തോടെ കോണ്‍ഗ്രസിന് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വലിയ പ്രസക്തിയില്ലാതിരുന്ന കാലത്താണ് ചിദംബരം രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. ഇടത് ആഭിമുഖ്യം മെല്ലെ ഒഴിവാക്കി ചിദംബരം എത്തപ്പെട്ടത് യൂത്ത് കോണ്‍ഗ്രസ്സിലേക്കായിരുന്നു. തമിഴ്‌നാട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി. പിന്നീട് തമിഴ്‌നാട് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി.
1984 ലെ പൊതുതിരഞ്ഞെടുപ്പില്‍ ശിവഗംഗ മണ്ഡലത്തില്‍ നിന്ന് ചിദംബരം ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഇന്ത്യയിലെ രാജീവ് ഗാന്ധി യുഗത്തിനൊപ്പം ഉയര്‍ന്നുവന്ന നേതാവായിരുന്നു ചിദംബരം. 1985 ല്‍ രാജീവ് ഗാന്ധി മന്ത്രിസഭയില്‍ അംഗമായിരുന്നു അദ്ദേഹം. ആദ്യം ഡെപ്യൂട്ടി മന്ത്രിയായി. പിന്നീട് സഹമന്ത്രിയായി സ്ഥാനകയറ്റം. പിന്നീടുള്ള രാഷ്ട്രീയ വിജയങ്ങൾ ആരെയും അമ്പരപ്പിക്കുന്നതന്നെ. രാജീവിന് ശേഷം നരസിംഹറാവു പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷനുമായപ്പോഴും ചിദംബരത്തിന് പിഴച്ചില്ല. നരസിംഹറാവു സാമ്പത്തിക രംഗത്ത് വലിയ പരിഷ്‌ക്കാരം നടപ്പിലാക്കാന്‍ മന്‍മോഹന്‍സിംങിനൊപ്പം ചിദംബരത്തെയും കൂട്ടി. നയ ഉദാരവൽക്കരണ സമീപനങ്ങളില്‍ മന്‍മോഹനും ചിദംബരവും ഒരേ മനസ്സോടെ നീങ്ങി. ഇന്ത്യയില്‍ ഉദാരവല്‍ക്കരണത്തിന്റെയും ആഗോളവല്‍ക്കരണത്തിന്റെയും മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളിലെ ഏറ്റവും വലിയ വക്തവായി പളനിയപ്പന്‍ ചിദംബരം. കോണ്‍ഗസിന്റെ രാഷ്ട്രീയ ചിന്തകളില്‍നിന്ന് സോഷ്യലിസ്റ്റ് ആശയങ്ങളെ അടര്‍ത്തിമാറ്റികളഞ്ഞതില്‍ ചിദംബരത്തിനുള്ള ഉത്തരവാദിത്തം വലുതാണ്.
പി ചിദംബരം കോണ്‍ഗ്രസ് വിട്ടു. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് പിളര്‍ത്തിയുണ്ടാക്കിയ തമിഴ് മാനില കോണ്‍ഗ്രസ്സിനൊപ്പം ചേര്‍ന്നു. 1996 ലെ പൊതുതിരഞ്ഞെടുപ്പില്‍ ടിഎംസി കൂടി ഉള്‍പ്പെട്ട സഖ്യമായി അധികാരത്തിലെത്തിയത്. ചിദംബരത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു ആ സര്‍ക്കാര്‍. 1996 ല്‍ രൂപീകരിച്ച സഖ്യസര്‍ക്കാരില്‍ ക്യാബിനറ്റ് പദവിയോടെ ധനമന്ത്രിയായിട്ടായിരുന്നു പി ചിദംബരത്തെ അവരോധിച്ചത്. 1997 ല്‍ ചിദംബരം അവതരിപ്പിച്ച ബജറ്റ് ഇന്ത്യയുടെ എക്കാലത്തേയും സ്വപ്‌ന ബജറ്റ് എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.
പിന്നീട് സ്വന്തമായി പ്രാദേശിക പാര്‍ട്ടി രൂപികരിച്ചെങ്കിലും കാര്യമായ നേട്ടം ഉണ്ടാക്കില്ലെന്ന് കണ്ടതോടെ, 2004 ലെ പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ചിദംബരം തന്റെ പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിച്ചു. മന്‍മോഹന്‍ സിംങ് പ്രധാനമന്ത്രിയായപ്പോള്‍ ധനമന്ത്രിയായി.
ഒന്നാം യു പി എ സര്‍ക്കാരിന്റെ കാലത്ത് ഇടതുപക്ഷത്തിന്റെ ശക്തമായ നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും ചിദംബരം തന്റെ സമീപനങ്ങള്‍ ശക്തമായി നടപ്പിലാക്കി മുന്നേറി. 2004 ല്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ചിദംബരത്തെയാണ് ധനമന്ത്രിയാക്കിയത്. ധനകാര്യവിദഗ്ധനായ മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിരിക്കെ ധനമന്ത്രിയാകാനുള്ള ഭാഗ്യവും അദ്ദേഹത്തിന് ലഭിച്ചു. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് മൂന്ന് വര്‍ഷത്തോളം ചിദംബരം ആഭ്യന്തര മന്ത്രിയായി. പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായതോടെ ആയിരുന്നു ഇത്. സര്‍ക്കാരിന്റെ അവസാനകാലത്ത് ചിദംബരം ധനമന്ത്രാലയത്തില്‍ തിരിച്ചെത്തുകയും ചെയ്തു
മുംബെ ഭീകരാക്രമണത്തെ തുടര്‍ന്ന് ആഭ്യന്തര മന്ത്രിയായി. ശിവരാജ് പാട്ടീലിനെ മാറ്റിയായിരുന്നു ചിദംബരത്തിന്റെ നിയമനം. യു എ പി എ നിയമ ഭേദഗതി, എന്‍ഐഎ എന്നിവയായിരുന്നു ചിദംബരത്തിന്റെ സംഭാവന. ഭീകരവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ നിരവധി ആളുകള്‍ അറസ്റ്റ് ചെയ്യപ്പെടുകയും വര്‍ഷങ്ങള്‍ക്ക് ശേഷം വിട്ടയക്കപ്പെടുകയും ചെയ്ത നിരവധി സംഭവങ്ങളും ചിദംബരത്തിന്റെ കാലത്തുണ്ടായി.
മധ്യ ഇന്ത്യയിലെ ധാതുസമ്പന്ന മേഖലകള്‍ അന്താരാഷ്ട്ര കമ്പനികള്‍ക്ക് ഖനനത്തിന് നല്‍കാനുള്ള ശ്രമമായിരുന്നു യുപിഎ കാലത്ത് കാര്യമായി നടത്തിയത്. ഇതിന് വേണ്ടി ശ്രമിച്ച കമ്പനികളില്‍ പ്രധാനപ്പെട്ടത് വേദാന്തയായിരുന്നു. 2004 ല്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതിന് തൊട്ടുമുമ്പുവരെ അവരുടെ നിയമോപദേശകനും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായിരുന്നു ചിദംബരം. എയര്‍സെല്‍ മാക്‌സിസ് കേസും 2ജി അഴിമതിയും എല്ലാം ചിദംബരത്തിന്റെ പേരുമായികൂട്ടിചേര്‍ക്കപ്പെട്ടവയാണ്. ഒടുവില്‍ ഐഎന്‍എക്‌സ്-മീഡിയ കേസില്‍ ആണ് ചിദംബരത്തെ സിബിഐ കെട്ടിവരിഞ്ഞിരിക്കുന്നത്. മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ പേരിലും പി ചിദംബരം ഒരുപാട് പഴികള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.
ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ തട്ടിപ്പാണ് ഇപ്പോള്‍ ചിദംബരത്തെയും മകനെയും വെട്ടിലാക്കിയത്. ഐഎന്‍എക്‌സ് മീഡിയക്ക് ചട്ടം മറികടന്ന് വിദേശനിക്ഷേപം ലഭിക്കാന്‍ അവസരമുണ്ടാക്കിയെന്നാണ് കേസ്. ധനമന്ത്രിയായിരുന്ന അച്ഛനെ മകന്‍ കാര്‍ത്തി ചിദംബരം സ്വാധീനിച്ചുവെന്നും സിബിഐ പറയുന്നു.
ചിദംബരത്തിനെതിരായ നീക്കങ്ങള്‍ക്ക് പിന്നില്‍ മോദിയുടെയും അമിത്ഷായുടെയും രാ്ഷ്ട്രീയ അജണ്ടകൂടിയുണ്ടാകാം. ഡല്‍ഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് തൊട്ടുപിന്നാലെ തന്നെ അര്‍ധരാത്രിയില്‍ പോലും അദ്ദേഹത്തിന്റെ വിട്ടിലെത്തി അറസ്റ്റിനുള്ള നീക്കം നടത്തിയത് ഇതിന്റെ തെളിവാണെന്ന് പറയാം.
കോണ്‍ഗ്രസ് നയിച്ച യുപിഎയുടെ 10 വര്‍ഷത്തെ കേന്ദ്രഭരണത്തില്‍ ധനകാര്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്നു പി. ചിദംബരം. യുപിഎ ഭരണം അഴിമതിയുടെ കൊയ്ത്തുകാലമാണെന്ന് പറയാം. അമ്പുകൊള്ളാത്തവരില്ല ഗുരുക്കന്മാരില്‍ എന്ന ചൊല്ലുപോലെ അഴിമതി ആരോപണവിധേയരാകാത്ത ഒരുമന്ത്രിയും അക്കാലത്തുണ്ടായിരുന്നില്ല. കല്‍ക്കരിപാടം പങ്കുവച്ചതില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ഓഫീസും ആരോപണ കയത്തില്‍ പെട്ടിരുന്നു. ഭൂമിയും ആകാശവും പാതാളവും വെട്ടിവിഴുങ്ങി സ്വന്തമാക്കിയവര്‍ക്കെതിരായ അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്. അതിലൊന്നാണ് പി. ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനും എതിരായ കേസ്. ഐഎന്‍എക്‌സ് മീഡിയ എന്ന മാധ്യമകമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാന്‍ വഴിയൊരുക്കിയതിന് പ്രതിഫലമായി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചു എന്നതാണ് കേസ്. ഐഎന്‍എക്‌സ് മീഡിയ കമ്പനിക്ക് 2007 ല്‍ ഈ ഇനത്തില്‍ ലഭിച്ചത് 305 കോടി രൂപയാണ്.
ഉപ്പുതിന്നവര്‍ വെള്ളം കുടിക്കട്ടെ. നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങട്ടെ. ജനങ്ങള്‍ ആഗ്രഹിക്കുന്നത് അതാണ്.
https://www.facebook.com/Malayalivartha