"തല ഉണ്ട്... തലച്ചോറില്ല'...; കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള ശ്രമിച്ചത് ശരിയായില്ല; ശ്രീധരന്‍പിള്ളയ്ക്കെതിരേ പരിഹാസവുമായി വെള്ളാപ്പള്ളി
യുഎഇയിൽ ചെക്ക് കേസിൽ അറസ്റ്റിലായി ജാമ്യം നേടിയ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ നിലപാട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നതിന് തുല്യമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
സിപിഎമ്മിന്റെ ഗൂഢാലോചനയാണ് തുഷാറിന്റെ അറസ്റ്റെന്ന ശ്രീധരന്‍പിള്ളയുടെ പ്രസ്താവന ശരിയല്ലന്ന് വെള്ളാപ്പള്ളി പറഞ്ഞു. ചെക്ക് കേസില്‍ ചിലര്‍ തുഷാറിനെ കുടുക്കുകയായിരുന്നെന്നും പത്തുവര്‍ഷം മുൻപുള്ള തട്ടിപ്പു കേസാണിതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
'ഇതിനിടെ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള ശ്രമിച്ചത് ശരിയായില്ല. പിള്ള കുറച്ചുകൂടി മാന്യമായതും ബുദ്ധിപരമായതുമായ സമീപനം സ്വീകരിക്കണമായിരുന്നു. കേന്ദ്ര മന്ത്രി വി.മുരളീധരനും തന്നെ വിളിച്ചിരുന്നു. ദുബായിലെ ഇന്ത്യന്‍ എംബസിയില്‍ വിളിച്ച് കാര്യങ്ങളറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു''.
കേസില്‍ ഗൂഢാലോചനയില്ലെന്ന് തുഷാര്‍ തന്നെ പറയുമ്ബോള്‍ കമ്മ്യൂണിസ്റ്റുകാര്‍ ഗൂഢാലോചന നടത്തിയെന്ന് ശ്രീധരന്‍ പിള്ള എന്തിന് പറഞ്ഞ് നടക്കുന്നുവെന്നും വെള്ളാപ്പള്ളി ചോദിച്ചു. ശ്രീധരന്‍പിള്ളയ്ക്ക് തല ഉണ്ട്, എന്നാല്‍ തലച്ചോറില്ലെന്ന് വെള്ളാപ്പള്ളി പരിഹസിച്ചു. രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കരുത്. അയാള്‍ നല്ലൊരു അഭിഭാഷകനാണ്. പക്ഷേ തലയില്‍ തലച്ചോറില്ലെന്ന് തനിക്കിപ്പോള്‍ മനസ്സിലായെന്നും വെള്ളാപ്പള്ളി പറഞ്ഞു.
തുഷാര്‍ ജയിലിലൊന്നും പോയിട്ടില്ലന്നും സ്‌റ്റേഷനില്‍ തന്നെയായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. അജ്മാന് ജയിലിലായിരുന്ന തുഷാറിനെ പുറത്തിറങ്ങാന്‍ സഹായിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി വി. മുരളീധരനുമാണെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
തുഷാര്‍ വെള്ളാപ്പള്ളിയുടെ മോചനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടെന്നുംവെള്ളാപ്പള്ളി പറഞ്ഞു. സത്യാവസ്ഥ എന്താണെന്ന് അറിഞ്ഞതിന് ശേഷം മുഖ്യമന്ത്രി യൂസഫലിയെ വിളിച്ച് വേണ്ട കാര്യങ്ങള്‍ ചെയ്ത് കൊടുക്കണമെന്നാവശ്യപ്പെട്ടു. ഇതിന് ശേഷം യൂസഫലി തന്നെവിളിച്ച് സംസാരിച്ചിരുന്നു. കേസ് നിലനില്‍ക്കുന്നതല്ലെന്നും തട്ടിപ്പ് പരാതിയാണെന്നും അത് കൊണ്ട് വേവലാതി വേണ്ടെന്നും യൂസഫലി തന്നെ അറിയിച്ചതായുംവെള്ളാപ്പള്ളി പറഞ്ഞു. ചേര്‍ത്തലയില്‍ നടക്കുന്ന എസ്‌എന്‍ഡിഡി ട്രസ്റ്റ് യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് വെള്ളാപ്പള്ളി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
അതേസമയം യു.എ.ഇയിലെ ചെക്കു കേസുമായി തന്റെ മുന്‍ മാനേജര്‍ അരുള്‍ദാസിന് ഒരു ബന്ധവുമില്ലെന്നും മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു. ചെറുപ്പം മുതലേ തന്റെ സുഹൃത്തും സഹപാഠിയുമാണ് അരുള്‍ദാസെന്നും അദ്ദേഹം സഹോദരതുല്യനാണ് എന്നും തുഷാർ പറഞ്ഞു. തന്നെ കുടുക്കാന്‍ വേണ്ടി ഒന്നും അദ്ദേഹം ചെയ്യില്ലെന്ന് ഉത്തമ ബോധ്യമുണ്ടെന്നും തുഷാർ പറഞ്ഞു. 14 വര്‍ഷം മുമ്ബ് ദുബായിലെ ഓഫീസില്‍ നിരവധി പേര്‍ ജോലി ചെയ്തിരുന്നു. അവരില്‍ ആരെങ്കിലുമാകാം തന്റെ പഴയ ചെക്കുകള്‍ പാരാതിക്കാരന് കൈമാറിയിട്ടുണ്ടാവുക. അരുള്‍ ദാസിനെ ഈ കേസിലേക്ക് വലിച്ചിഴക്കേണ്ട ഒരു കാര്യവുമില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം ഗൾഫിൽ അറസ്റ്റിലായ എല്ലാവരേയും പോലെയല്ല തുഷാർ വെള്ളാപ്പള്ളിയെന്നും അദ്ദേഹത്തിന്റെ അറസ്റ്റിൽ അസ്വാഭാവികതയുണ്ടെന്നും മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. ചെക്ക് കേസുമായി ബന്ധപ്പെട്ട് യുഎഇയിൽ അറസ്റ്റിലായ തുഷാർ വെള്ളപ്പാള്ളിയുടെ മോചനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരിന് കത്തയച്ചതിൽ തെറ്റില്ലെന്നും ബിജെപിക്കാരന്റെ സംരക്ഷണവും മുഖ്യമന്ത്രിയിൽ നിക്ഷിപ്തമാണെന്നും മന്ത്രി പറഞ്ഞു. തുഷാറിന്റെ മോചനത്തിനായി മുഖ്യമന്ത്രി, കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കത്തയച്ച സംഭവവുമായി ബന്ധപ്പെട്ടു മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു ഇ.പി. ജയരാജൻ.
https://www.facebook.com/Malayalivartha