ഉറ്റവരാണ് തന്റെ പ്രിയതമനെ ഇല്ലാതാക്കിയെന്ന് അറിഞ്ഞിട്ടും വേദനകൊണ്ട് തള്ളി നീക്കിയ ദിനങ്ങള്‍... കോട്ടയത്തെ നടുക്കിയ കെവിന്‍ വധക്കേസില്‍ ഒന്നാം പ്രതി ഷാനു ചാക്കോ അടക്കം 10 പ്രതികളുടെ ശിക്ഷ വിധി മാറ്റിവെച്ചു
കോട്ടയത്തെ നടുക്കിയ കെവിന്‍ വധക്കേസില്‍ ഒന്നാം പ്രതി ഷാനു ചാക്കോ അടക്കം 10 പ്രതികളുടെ ശിക്ഷ വിധി മാറ്റിവെച്ചു. 27 ലേക്കാണ് വിധി പറയൽ കോടതി മാറ്റിയത്. കെവിനെ മറക്കാന്‍ മലയാളികള്‍ക്ക് ആകില്ല. ദുരഭിമാനകൊലയുടെ രക്തസാക്ഷി. കണ്ടസ്വപ്‌നങ്ങള്‍ യാതാര്‍ഥ്യമായപ്പോള്‍ അതിന് ചിറകുവച്ച് പറക്കാന്‍ ശ്രമിച്ച നീനുവിന്റെ സ്വന്തം കെവിന്‍. എന്നാല്‍ താന്‍ കണ്ട സ്വപ്‌നങ്ങള്‍ക്ക് ആയുസ് കുറവെന്ന് നീനുതിരിച്ചറിയാന്‍ വൈകി. കെവിന്റെ ഓര്‍മകളില്‍ തോരാത്ത മിഴികളുമായി നട്ടാശേരിയിലെ വീട്ടില്‍ നീനു കാത്തിരിക്കുന്നുണ്ട്. നീനുവിന് നീതി കിട്ടുന്നതും കാത്ത് നീനുവിന്റെ അച്ഛനും ചേട്ടനും കോട്ടയത്തെ ജയിലിലുണ്ട്. ഒരു വട്ടം പോലും അവരെ കാണാന്‍ തോന്നിയിട്ടില്ലെന്ന് നീനു പറയുന്നു. അമ്മയോ മറ്റു ബന്ധുക്കളോ പിന്നീടിതുവരെ നീനുവിനോട് സംസാരിച്ചിട്ടുമില്ല. ജന്മം തന്നവരെന്ന ബഹുമാനമുണ്ട്. പക്ഷേ, തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്ന നീതിബോധത്തിനും അപ്പുറമല്ല, ആ സഹതാപമെന്ന് നീനു.ഓര്‍മകളില്‍ വിങ്ങിനീറുന്ന ആ വീട്ടിലെ ഓരോരുത്തരും വീണു പോകാതെ പരസ്പരം താങ്ങി നില്‍ക്കുന്നത് നീതി കിട്ടുമെന്ന പ്രതീക്ഷ കൊണ്ടുമാത്രമായിരുന്നു.
നീനുവിന്റെ സഹോദരന് ഒന്നാംപ്രതി പത്തനാപുരം തെന്മല ഒറ്റക്കല്‍ ശ്യാനുഭവനില് ഷാനു (ശ്യാനു ചാക്കോ, 27), രണ്ടാംപ്രതി ഇടമണ്‍ നിഷാന മന്‍സില്‍ നിയാസ് മോന് (ചിന്നു, 24), മൂന്നാം പ്രതി ഇടമണ്‍ ഇഷാന് ഇസ്മയില്‍ (21), നാലാം പ്രതി പുനലൂര്‍ ഇടമണ്‍ റിയാസ് മന്‍സില്‍ റിയാസ് ഇബ്രഹിംകുട്ടി (27), ആറാം പ്രതി പുനലൂര്‍ തെങ്ങുംതറയില്‍ പുത്തന്‍വീട്ടില്‍ താഴെക്കടവാതില്ക്കല് അശോക ഭവനില്‍ മനു മുരളീധരന് (27), ഏഴാം പ്രതി പുനലൂര്‍ മരുതമണ്‍, ഭരണിക്കാവ് അന്‍ഷാദ് മന്‍സിലില്‍ ഷിഫിന് സജാദ് (28), എട്ടാംപ്രതി പുനലൂര്‍ ചാലക്കോട് വാലുതുണ്ടിയില്‍ എന്‍. നിഷാദ് (23), ഒന്‍പതാംപ്രതി പത്തനാപുരം വിളക്കുടി കടശേരി ടിറ്റുഭവന്‍ ടിറ്റു ജെറോം (25), 11ാംപ്രതി പുനലൂര്‍ മുസാ വരിക്കുന്ന് മരുതിവിള, മുസാവരിക്കുന്ന് അല്‍മന്‍ഹല്‍ മന്‍സില്‍ ഫസില്‍ ഷെരീഫ് (അപ്പൂസ്, 26), 12ാം പ്രതി പുനലൂര്‍ കൂനംകുഴിയില്‍ വാളക്കോട് ഈട്ടിവിള ഷാനു ഷാജഹാന് (25) എന്നിവരെയാണു കോടതി കുറ്റക്കാരെന്നു കണ്ടെത്തിയത്. അഞ്ചാം പ്രതിയും നീനുവിന്റെ പിതാവുമായ ചാക്കോ ജോണ്‍ (51), 10-ാം പ്രതി പുനലൂര്‍ വാളക്കോട് സന്തോഷ് ഭവനില്‍ ബി. വിഷ്ണു (അപ്പുണ്ണി, 25), 13-ാം പ്രതി പുനലൂര്‍ കൂനംകുഴിയില്‍ ചെമ്മന്തൂര്‍ പൊയ്യാനി ബിജു വില്ലയില്‍ ഷിനു ഷാജഹാന് (23), 14-ാം പ്രതി പുനലൂര്‍ ചെമ്മന്തൂര്‍ സജിതാ മന്‍സില്‍ മഞ്ജു ഭവനില്‍ റെമീസ് ഷെറീഫ് (25) എന്നിവരെയാണ് വെറുതെവിട്ടത്.
കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികള്‍ക്കെതിരെ പണത്തിനു വേണ്ടിയല്ലാത്ത തട്ടിക്കൊണ്ടുപോയി വിലപേശല്‍ (364എ), കൊലപാതകം (302), ഭീഷണിപ്പെടുത്തല്‍ (5062) എന്നി കുറ്റങ്ങള്‍ ചുമത്തി. ഒന്നും രണ്ടും നാലും പ്രതികള്‍ക്കു ഗൂഢാലോചന (120 ബി) വകുപ്പു പ്രകാരം കുറ്റം ചുമത്തി. രണ്ട്, നാല്, ആറ്, ഒന്‍പത്, 11, 12 പ്രതികള്‍ക്കെതിരേ ഭവനഭേദനം (449), നാശനഷ്ടം വരുത്തല്‍ (427), തടഞ്ഞുവയ്ക്കല്‍ (341) വകുപ്പുകള്‍പ്രകാരവും എട്ട്, 12 പ്രതികള്‍ക്കെതിരേ ദേഹോപദ്രവം എല്പ്പിക്കല് (323, 334) വകുപ്പുകള്‍ പ്രകാരവും കുറ്റം ചുമത്തി. ഏഴാം പ്രതിക്കെതിരേ തെളിവു നശിപ്പിക്കലിനു (201) വകുപ്പു പ്രകാരം പ്രത്യേകം കുറ്റം ചുമത്തിയപ്പോള്‍, കൊലപ്പെടുത്താനായി തട്ടിക്കൊണ്ടുപോയെന്ന (364) വകുപ്പില്‍നിന്ന് എല്ലാ പ്രതികളെയും ഒഴിവാക്കി. തെളിവുകളുടെ അഭാവമാണ് നാലു പ്രതികളെ വെറുതെ വിടാന്‍ ഇടയാക്കിയത്.
2018 മേയ് 27, നീനു എന്ന പെണ്‍കുട്ടിയുടെ ജീവിതത്തില്‍ കരിനിഴല്‍ വീണ ദിവസം. പ്രത്യാശയുടെ മെഴുകുതിരി നാളങ്ങള്‍ അവള്‍ ആഗ്രഹിച്ച ജീവിതത്തിലേയ്ക്ക് നീട്ടിയ വെളിച്ചം ഒരൊറ്റ നിമിഷം കൊണ്ട് അവളുടെ ഉറ്റവര്‍ തന്നെ ഊതിക്കെടുത്തുകയും അവളെ കൂറ്റാകൂരിരുട്ടിലേയ്ക്ക് തള്ളിവിടുകയും ചെയ്ത ദിവസം. ഇഷ്ടപ്പെട്ടവനുമായി ജിവിതം പങ്കുവെക്കാന്‍ ഉറ്റവര്‍ ചൂണ്ടിക്കാട്ടിയ ജാതിയുടെ എതിര്‍പ്പുകള്‍ മറികടന്ന് മുന്നോട്ടിറങ്ങിയപ്പോള്‍ അവള്‍ ഒരിക്കലും കരുതിയിരുന്നില്ല അത് തന്റെ പാതിയുടെ പ്രാണനെടുക്കിന്നിടം വരെ എത്തുമെന്ന്. അങ്ങേയറ്റം വന്നാല്‍ ഒരു പോലീസ് കേസ്, അതുമല്ലെങ്കില്‍ ഭീഷണിയും ഉന്തും തള്ളും. അതിനപ്പുറത്തേയ്ക്ക് അവള്‍ പ്രതീക്ഷിരുന്നില്ല. ഈ എതിര്‍പ്പുകളൊക്കെ ഒരു കുഞ്ഞുണ്ടാകുമ്ബോള്‍ മാറുമെന്നും കാര്യങ്ങളൊക്കെ ശരിയായി വരുമെന്നും അവരും സ്വപ്നം കണ്ടിരുന്നു. മറ്റേത് പെണ്‍കുട്ടിയയേയും പോലെ മനസിന് കരുത്തേകാനുള്ള സ്വപ്നങ്ങള്‍ അവളും കണ്ടു. അങ്ങനെ, മേയ് 24 ന് കുമാരനല്ലൂര്‍ പ്ലാത്തറയില്‍ കെവിനും (26) കൊല്ലം തെന്മല ഷാനു ഭവനില്‍ നീനുവും(20) വിവാഹ ഉടമ്ബടിയില്‍ ഒപ്പുവെച്ചു. കോട്ടയം അമലഗിരി ബി.കെ കോളജില്‍ ബി.എസ്.സി ജിയോളജി വിദ്യാര്‍ത്ഥിനിയായ നീനു പരീക്ഷാ വിവരം അറിയാനായാണ് 24 ന് കോട്ടയത്ത് എത്തിയത്.
അന്ന് വൈകിട്ട് ഏഴരയോടെ താനും കെവിനും വിവാഹിതരായെന്ന വിവരം നീനും തന്റെ വീട്ടുകാരെ വിളിച്ച് അറിയിച്ചു. വീട്ടുകാര്‍ തിരികെ വിളിച്ചുവെങ്കിലും ഫോണ്‍ എടുത്തില്ല. പിറ്റേന്ന് നീനുവിന്റെ ബന്ധുക്കള്‍ ഗാന്ധിനഗര്‍ പോലീസിനെ വിവരം അറിയിച്ചു. നീനുവിനെയും കെവിനെയും പോലീസ് സ്‌റ്റേഷനിലേയ്ക്ക് വിളിച്ചു വരുത്തി. നിയമപരമായി വിവാഹം ചെയ്തതിന്റെ രേഖകളുമായാണ് ഇരുവരും എത്തിയത്. കെവിനൊപ്പം താമസിക്കാനാണ് താത്പര്യമെന്ന് നീനു അറിയിച്ചിട്ടും വീട്ടുകാര്‍ക്കൊപ്പം തിരികെ പോകാന്‍ പോലീസ് നിര്‍ബന്ധിച്ചു. എന്നാല്‍ വാശിപിടിച്ച് നീനു കെവിനൊപ്പം പോയി. ഇത്തരത്തിലുള്ള നീക്കങ്ങളും എതിര്‍പ്പുമൊക്കെ നീനുവും കെവിനും മുന്‍കൂട്ടി കണ്ടിരുന്നു. അതുകൊണ്ടു തന്നെ ഇരുവരും പിടിച്ചു നിന്നു. തുടര്‍ന്ന് നീനുവിനെ മെഡിക്കല്‍ കോളജിന് സമീപത്തെ ഹോസ്റ്റലില്‍ എത്തിച്ച ശേഷം കെവിന്‍ ബന്ധുവായ അനീഷിന്റെ വീട്ടിലേയ്ക്ക് പോയി. അവിടെ എല്ലാം അവസാനിച്ചുവെന്ന് കരുതിയിരുന്ന നീനുവും കെവിനും സ്വപ്നങ്ങള്‍ കണ്ട് ഉറങ്ങാന്‍ കിടന്നു.
എന്നാല്‍, തികച്ചും ക്രൂരമായ നീക്കങ്ങളായിരുന്നു പിന്നീട് ഉണ്ടായത്. പിറ്റേന്ന് പുലര്‍ച്ചെ മൂന്നു കാറുകളിലായി എത്തിയവര്‍ അനീഷിന്റെ വീടിന്റെ അടുക്കള വാതില്‍ തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോയി. പാതിവഴിയില്‍ അനീഷിനെ വാഹനത്തില്‍ നിന്നും ഇറക്കിവിട്ടു. തുടര്‍ന്ന് കെവിനുമായി മുന്നോട്ട്. രജിസ്റ്റര്‍ വിവാഹം കഴിഞ്ഞ ആശ്വാസത്തില്‍ രാവിലെ കെവിനെ കാണാമെന്ന സന്തോഷത്തിലിരുന്ന നീനു ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല. പിന്നീട് നടന്നതൊക്കെ അതിക്രൂരമായ സംഭവവികാസങ്ങളായിരുന്നു. ഒടുക്കം ഒന്നിച്ച് ജീവിച്ചു തുടങ്ങാന്‍ പോലും കഴിയാതെപോയ തന്റെ പാതിയുടെ ചേതനയറ്റ ശരീരത്തില്‍ പുണര്‍ന്ന് നിലവിളിച്ച അവള്‍ ഇന്ന് പതറാറെ മുന്നേറുകയാണ്. തന്റെ പ്രാണനെ ഇല്ലാതാക്കിയവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നേടിക്കൊടുക്കണമെന്ന പകയോടെ. മകനെ തന്നെ ബന്ധുക്കള്‍ ഇല്ലാതാക്കിയതാണെന്ന സത്യം തിരിച്ചറിഞ്ഞിട്ടും തന്നെ നെഞ്ചോടു ചേര്‍ത്ത് കൊണ്ടു നടക്കുന്ന കെവിന്റെ മാതാപിതാക്കള്‍ക്ക് സംരക്ഷകയാകണമെന്ന ദൃഢനിശ്ചയത്തോടെ. ഒരിക്കലും തന്റെ സ്വപ്‌നം തിരിച്ചുവരില്ലന്നറിഞ്ഞിട്ടും നീനു ഇപ്പോഴും കെവിന്റെ ഓര്‍മ്മയില്‍ ജീവിക്കുന്നു. അതെ ജാതിയുടെ വേലിക്കെട്ടുകള്‍ ചാടി പ്രണയിച്ചവനെ ഇടയ്ക്കുവെച്ച് തഴയാതെ അവന് കരുത്തേകാന്‍ ഇറങ്ങിത്തിരിച്ച നിനക്കൊപ്പം എന്നുമുണ്ടാകും ഈ സമൂഹം.
https://www.facebook.com/Malayalivartha