''ദൈവം കാത്തത് കൊണ്ട് വൻ ദുരന്തം ഒഴിവായി'' ആശ്വാസത്തോടെ ശ്രീശാന്ത്
ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വീട്ടില്‍ തീപിടിത്തം. ഇന്ന് രാവിലെ രണ്ടേകാലോടെയാണ് തീ പിടിത്തം ഉണ്ടായത്. എറണാകുളം ഇടപ്പള്ളിയിലെ വീട്ടിലുണ്ടായ അപകടത്തില്‍ വീടിന്റെ താഴത്തെ നിലയിലെ ഒരു കിടപ്പ് മുറിയും ലിവിംഗ് റൂമും പൂര്‍ണമായും കത്തി നശിച്ചിരിക്കുകയാണ്. വീട്ടില്‍ തീപിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമെന്നാണ് സൂചന. ഫാനില്‍ നിന്നാണ് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതെന്നാണ് വിലയിരുത്തല്‍.
തീപിടിത്തം ഉണ്ടാകുമ്പോള്‍ ശ്രീശാന്തിന്റെ ഭാര്യയും കുഞ്ഞും രണ്ട് ജോലിക്കാരും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇവരെ വീട്ടില്‍നിന്നും ഫയര്‍ ഫോഴ്സ് എത്തി പുറത്തെത്തിച്ചു.വലിയ രീതിയിലുള്ള തീപ്പിടിത്തമായിരുന്നു ഉണ്ടായത്. അതിനാല്‍ അവര്‍ക്ക് പുറത്തേക്കിറങ്ങാന്‍ സാധിച്ചിരുന്നില്ല. സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ശ്രീശാന്ത് മുംബൈയിലായിരുന്നു. ദൈവം കാത്തുവെന്നാണ് ദുരന്തമൊഴിവായതിനെ കുറിച്ച് ശ്രീശാന്ത് പ്രതികരിച്ചത്. വീടിനുള്ളില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ട അയല്‍വാസികളാണ് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചത്. തൃക്കാക്കര, ഗാന്ധിനഗര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തിയാണ് തീ അണച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.രണ്ട് വര്‍ഷം മുമ്പാണ് ഇടപ്പള്ളിയിലെ പുതിയ വീട്ടിലേക്ക് ശ്രീശാന്തും കുടുംബവും താമസം മാറുന്നത്. ഈ വീട്ടിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha