സീറോ മലബാര്‍ സഭ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് തിരിച്ചടി, അദ്ദേഹം വിചാരണ നേരിടണമെന്ന് എറണാകുളം ജില്ലാ സെഷന്‍സ് കോടതി വിധിച്ചു
സീറോ മലബാര്‍ സഭ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് തിരിച്ചടി. അദ്ദേഹം വിചാരണ നേരിടണമെന്ന് എറണാകുളം ജില്ലാ സെഷന്‍സ് കോടതി വിധിച്ചു. വിചാരണ നേരിടണമെന്ന തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് സെഷന്‍സ് കോടതി തള്ളിയത്. കര്‍ദിനാള്‍ ആലഞ്ചേരി, അതിരൂപത മുന്‍ ഫിനാന്‍സ് ഓഫീസര്‍ ഫാദര്‍ ജോഷി പുതുവ ഭൂമി വാങ്ങിയ സാജു വര്‍ഗീസ് എന്നിവര്‍ വിചാരണ നേരിടണം. സഭാ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം. എറണാകുളം അങ്കമാലി അതിരൂപതയുടെ 60 സെന്റ് ഭൂമി വില്‍പ്പന നടത്തിയത് വഴി സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നും സഭയുടെ വിവിധ സമിതികളില്‍ ആലോചിക്കാതെ് ഭൂമി കൈമാറ്റം ചെയ്‌തെന്നും കാണിച്ച് പെരുമ്പാവൂര്‍ സ്വദേശി ജോഷി വര്‍ഗീസ് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു നേരത്തെ കോടതി കേസ് എടുത്ത് വിചാരണ നേരിടാന്‍ ഉത്തരവിട്ടത്.
ഭൂമി വില്‍പ്പനയില്‍ ആലഞ്ചേരിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് സുപ്രീം കോടതി വിലയിരുത്തിയിരുന്നു. കെസിബിസിയുടെ ഇടനിലയില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷം പ്രശ്നങ്ങള്‍ എല്ലാം ഒത്തു തീര്‍പ്പാക്കിയെന്ന് കര്‍ദ്ദിനാള്‍ നടത്തിയ പ്രസ്താവന വിശ്വാസികളെയും വൈദിക സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുതാണെന്ന് വിശ്വാസികളുടെ കൂട്ടായ്മ ആര്‍ച്ച് ഡയസിയന്‍ മൂവ്മെന്റ് പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. വിവാദം ശക്തമായതോടെ കര്‍ദിനാളിനെ ചുമതലകളില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് വിമത വൈദികള്‍ ബിഷപ്പ് ഹൗസിന് മുന്നില്‍ സമരം നടത്തിയിരുന്നു. അതിരൂപതയ്ക്ക് സ്വതന്ത്ര ചുമതലയുള്ള ആര്‍ച്ച് ബിഷപ്പിനെ നിയമിക്കണമെന്നും വൈദികര്‍ ആവശ്യമുന്നയിച്ചു.
കര്‍ദ്ദിനാള്‍ ആലഞ്ചേരി 14 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് വൈദികര്‍ പറഞ്ഞു. അതിനാല്‍ സിനഡ് അധ്യക്ഷ സ്ഥാനത്ത് നിന്നും ആലഞ്ചേരിയെ നീക്കണം. സിനഡ് അംഗങ്ങള്‍ നേരിട്ടെത്തി ചര്‍ച്ച ചെയ്യണം അല്ലെങ്കില്‍ പള്ളികളിലെ ചടങ്ങുകളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും വൈദികര്‍ വാശിപിടിച്ചു. തുടര്‍ന്ന് സ്ഥിരം സിനഡ് അംഗങ്ങള്‍ ചര്‍ച്ച നടത്തിയ ശേഷമാണ് സമരം അവസാനിപ്പിച്ചത്. സഹായ മെത്രന്മാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഇടപെടുമെന്ന് സ്ഥിരം സിനഡ് ഉറപ്പ് നല്‍കി്. വ്യാജരേഖ കേസില്‍ പൊലീസ് പീഡിപ്പിക്കുന്നെന്ന പരാതിയിലും ഇടപെടുമെന്ന് സിനഡ് വ്യക്തമാക്കി. പൊലീസ് പ്രകോപനം ഒഴിവാക്കാന്‍ അധികൃതരോട് ആവശ്യപ്പെടും. കര്‍ദ്ദിനാളിനെതിരായ മറ്റു പരാതികളും സമ്പൂര്‍ണ സിനഡില്‍ ചര്‍ച്ച ചെയ്യുമെന്ന് സ്ഥിരം സിനഡ് അംഗങ്ങള്‍ ഉറപ്പു നല്‍കിയിരുന്നു.
ഭൂമി ഇടപാടില്‍ പ്രഥമ ദൃഷ്ട്യാ ക്രമക്കേടുണ്ടെന്ന് കോടതി വിലയിരുത്തിയിരുന്നു. ഭൂമി വില്‍പ്പനയില്‍ സഭ നികുതി വെട്ടിച്ചതിന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അങ്കമാലി അതിരൂപതയ്‌ക്കെതിരെ മൂന്ന് കോടി പിഴ ചുമത്തിയിരുന്നു. ആദ്യഘട്ടമായി 51 ലക്ഷം രൂപയാണ് സഭാ നേതൃത്വം അടച്ചിരുന്നു. ഇടനിലക്കാര്‍ക്കും പിഴ ചുമത്തി. കടം വീട്ടാനായി തൃക്കാക്കര ഭാരത് മാതാ കോളേജിന് സമീപിത്തുള്ള 60 സെന്റ് ഭൂമി ഇടനിലക്കാര്‍ വഴി വിറ്റതിലാണ് നികുതി വെട്ടിച്ചത് കണ്ടെത്തിയത്. 60 സെന്റ് ഭൂമി വിറ്റത് മൂന്ന് കോടി 99 ലക്ഷം രൂപയ്ക്കാണെന്നായിരുന്നു സഭ ആധാരത്തില്‍ കാണിച്ചത്. ഇടനിലക്കാരനായ സാജു വര്‍ഗീസിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയപ്പോള്‍ 10 കോടി രൂപയ്ക്കായിരുന്നു വിറ്റതെന്ന രേഖകള്‍ ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha