വണ്ടിച്ചെക്ക് നല്‍കിയ കേസില്‍ അജ്മാനില്‍ ജയിലിലായിരുന്ന ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി പരാതിക്കാരനുമായി ഒത്തുതീര്‍പ്പിന്
വണ്ടിച്ചെക്ക് നല്‍കിയ കേസില്‍ അജ്മാനില്‍ ജയിലിലായിരുന്ന ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി പരാതിക്കാരനുമായി ഒത്തുതീര്‍പ്പിന്. ഇന്ന് വൈകുന്നേരം പരാതിക്കാരനായ തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയുമായി ചര്‍ച്ച നടത്തും. കേസിലായതോടെ യു.എ.ഇ വിടാന്‍ തുഷാറിന് കഴിയാതായി. പൊലീസ് പാര്‍പോര്‍ട്ട് പിടിച്ചുവച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് അനുനയനീക്കത്തിന് തയ്യാറായത്. തിങ്കളാഴ്ച കേസ് കോടതി പരിഗണിക്കും മുമ്പ് ഒത്തുതീര്‍ക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. കഴിഞ്ഞ ദിവസം തുഷാര്‍ താമസിക്കുന്ന ഹോട്ടലില്‍ വെച്ച് ഇരുവരും അരമണിക്കൂറോളം ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ച ഇന്നും തുടരും. നാസിലിന് പണവും തുഷാറിന് കേസില്‍ നിന്ന് മോചനവും ആണ് ആവശ്യം. അവിടുത്തെ നിയമപ്രകാരം സാമ്പത്തിക കേസുകള്‍ കോടതിക്ക് പുറത്ത് വെച്ച് പരിഹരിക്കാം. ഇരുവര്‍ക്കും അതിനാണ് താല്‍പര്യം.
ചെക്ക് മോഷ്ടിച്ച് വ്യാജ ഒപ്പിട്ട് തന്നെ കേസില്‍ പെടുത്തിയതാണെന്ന് തുഷാര്‍ ആദ്യം പറഞ്ഞിരുന്നു. അതിനാല്‍ ഒത്തുതീര്‍പ്പിനില്ലെന്നും നിയമപരമായി നേരിടുമെന്നും ജയിലില്‍ മോചിതനായ ശേഷം തുഷാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അതിന് ശേഷമാണ് നാസിലിനെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയത്. 19 കോടിയുടെ ചെക്ക് കേസില്‍ വ്യാഴാഴ്ചയാണ് തുഷാര്‍ വെള്ളാപ്പള്ളി യുഎഇയിലെ അജ്മാനില്‍ അറസ്റ്റിലായത്. പത്ത് വര്‍ഷം മുന്‍പുള്ള ചെക്ക് ഇടപാട് കേസിലായിരുന്നു അറസ്റ്റ്്. കോടതി ജാമ്യം അനുവദിച്ചതോടെ ഒന്നര ദിവസത്തെ ജയില്‍ വാസത്തിന് ശേഷം തുഷാര്‍ പുറത്തിറങ്ങി. അജ്മാന്‍ കോടതിയില്‍ ജാമ്യത്തുക കെട്ടിവച്ചതോടെയാണ് ജാമ്യം കിട്ടിയത്. തുഷാറിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ഉപകരാറുകാരനായ നാസിലിന് കമ്പനി കൈമാറിയതിനെ തുടര്‍ന്നാണ് പ്രശ്‌നം തുടങ്ങിയത്.
കമ്പനിയിലെ സാധനങ്ങള്‍ വാങ്ങാനും തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാനും നാസില്‍ തന്റെ ചെക്കുകളാണ് ഉപയോഗിച്ചത്. തുഷാര്‍ പണം നല്‍കാതായതോടെ അത് മടങ്ങി, കേസായി. അങ്ങനെ നാസില്‍ ആറ് മാസം ജയിലില്‍ ആയിരുന്നു. വീട്ടുകാര്‍ യു.എ.ഇയില്‍ ചെന്ന് മോചിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. നാട്ടിലെ ഭൂമി വിറ്റും ബന്ധുക്കളുടെ കയ്യില്‍ നിന്നും വായ്പ വാങ്ങിയുമാണ് കടംവീട്ടിയത്. ഇനിയും കടം വീട്ടിനുണ്ട്. ജയില്‍മോചിതനായ ശേഷം തുഷാറുമായി പലതവണ ചര്‍ച്ച നടത്തിയെങ്കിലും കേരളത്തില്‍ ഉന്നതസ്വാധീനമുള്ള തുഷാര്‍ തന്ത്രപരമായി ഒഴിഞ്ഞുമാറി. ഇതേ തുടര്‍ന്നാണ് കേസ് കൊടുക്കാന്‍ തീരുമാനിച്ചത്. പണം കൊടുക്കാനുള്ള തൊഴിലാളികള്‍ അടക്കം വീട്ടില്‍ വരാന്‍ തുടങ്ങിയതോടെയാണ് തുഷാറിനെ അജ്മാനിനേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യിച്ചത്. താന്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് തുഷാര്‍ പണം നല്‍കാനുണ്ടെന്നാണ് നാസില്‍ പറയുന്നത്. പലരും ഭയന്ന് കാര്യങ്ങള്‍ വെളിപ്പെടുത്താത്തതാണെന്നും പറയുന്നു.
ചെക്ക് കേസില്‍ മുന്‍ മാനേജര്‍ അരുള്‍ദാസാണ് തന്നെ കുടുക്കിയതെന്ന ആരോപണം തെറ്റാണെന്ന് തുഷാര്‍ പറയുന്നു. ബാല്യം മുതലേ തന്റെ സഹപാഠിയും സുഹൃത്തുമാണ് അരുള്‍ദാസ്. അയാള്‍ തന്നെ ജയിലിടയ്ക്കാന്‍ കൂട്ട് നില്‍ക്കില്ല. 14 കൊല്ലം മുമ്പ് തന്റെ ഓഫീസിലുണ്ടായിരുന്ന ആരോ തന്റെ ചെക്കുകള്‍ കൈക്കലാക്കിയിരിക്കാം. അവരായിരിക്കാം നാസിലിന് അത് കൈമാറിയതെന്ന് സംശയിക്കുന്നു. എന്നായിരുന്നു തുഷാറിന്റെ വാദം. പക്ഷെ, പെട്ടെന്ന് ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നതില്‍ എന്തോ ദുരൂഹതയുണ്ടെന്നാണ് സംശയം. യു.എ.ഇയില്‍ നിയമങ്ങള്‍ ശക്തമാണ്. സ്വാധീനം ഉപയോഗിച്ച് ആര്‍ക്കും രക്ഷപെടാനാവില്ല.
പരാതിക്കാരനായ തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയായ നാസില്‍ വളരെ മോശമായ അവസ്ഥയിലാണ്. നാട്ടില്‍ വീടൊഴികെ എല്ലാം വിറ്റു. മകന്‍ ജയിലിലായതോടെ പിതാവ് ആകെ അസ്വസ്ഥനായി. തുടര്‍ന്ന് പക്ഷാഘാതം വന്ന് തളര്‍ന്ന് കിടപ്പിലാണ്. തങ്ങളുടെ ജീവിതം തകര്‍ത്തത് തുഷാറുമായുള്ള ഇടപാടുകളാണെന്ന് നാസിലിന്റെ മാതാവ് റാബിയയ ആരോപിക്കുന്നു. കഴിഞ്ഞ മൂന്നരവര്‍ഷത്തിനിടെ ഏഴ് ദിവസം മാത്രമാണ് മകന്‍ വീട്ടില്‍ വന്ന് നിന്നതെന്നും പറയുന്നു.
https://www.facebook.com/Malayalivartha