മാധ്യമപ്രവർത്തകനെ മദ്യലഹരിയിൽ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടിയായി പുതിയ പരാതി; കട്ടപ്പന സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുന്‍ ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതിയുമായി ആത്മഹത്യ ചെയ്തയാളുടെ ബന്ധു രംഗത്ത്

ഇടുക്കി കട്ടപ്പന സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുന്‍ ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി ആത്മഹത്യ ചെയ്തയാളുടെ ബന്ധു. മുന്‍ ദേവികുളം സബ്കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന് ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നാണ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നത്. ആത്മഹത്യ ചെയ്ത കട്ടപ്പന സ്വദേശി കെഎന്‍ ശിവന്റെ സഹോദര പുത്രന്‍ പ്രദീപ് ആണ് പരാതിക്കാരന്‍.
ബന്ധുക്കള്‍ ഭൂമി തട്ടിയെടുത്തതില്‍ മനംനൊന്ത് 2017 ഏപ്രിലിലാണ് ശിവന്‍ ആത്മഹത്യ ചെയ്തത്. ഭൂമി നഷ്ടപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കട്ടരാമന് ശിവന്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ശ്രീറാം നടപടിയെയുത്തില്ലെന്നാണ് പരാതിയില്‍ പറയുന്നതെന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയുന്നു. തുടര്‍ നടപടികള്‍ക്ക് വേണ്ടി വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചു.
പരാതിക്കാരനോട് ഹാജരാകാന്‍ നാല് തവണ ആവശ്യപ്പെട്ടിട്ടും വന്നില്ല എന്നാണ് മറുപടി ലഭിച്ചത്. എന്നാല്‍ ഈ മറുപടി ശരിയല്ലെന്നാണ് പ്രദീപ് പറയുന്നത്. ശിവന്‍ പരാതി നല്‍കുന്നതിന് മുമ്പുള്ള തിയ്യതിയിലും ഹാജരാകാന്‍ ആവശ്യപ്പെട്ടുവെന്നാണ് ലഭിച്ച രേഖയില്‍ വ്യക്തമാക്കുന്നത്. ഇതെങ്ങനെ സംഭവിക്കുമെന്നും പ്രദീപ് ചോദിക്കുന്നു. ശിവന്‍ പരാതി നല്‍കുന്നതിനു മുന്‍പുള്ള തീയ്യതിയില്‍ പോലും നോട്ടീസ് അയച്ചതായാണു ശ്രീറാമിന്റെ മറുപടിയില്‍ കാണുന്നത്.
നടപടികള്‍ സ്വീകരിക്കാതെ ശ്രീറാം തട്ടിപ്പുകാരെ സഹായിക്കുകയായിരുന്നെന്നും ഇതില്‍ മനംനൊന്താണ് ശിവന്‍ ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഭൂമി തട്ടിയെടുത്തവരെ പോലെ ശ്രീറാം വെങ്കിട്ടരാമനും കുറ്റക്കാരനാണെന്നും നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ മദ്യലഹരിയിൽ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടിയാണ് പുതിയ പരാതി. മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമന്റെ ജയിൽ പ്രവേശം ഒഴിവാക്കാൻ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാർ ഒത്തുകളിച്ചെന്നാണ് റിപ്പോർട്ടുകൾ.
ശ്രീറാമിനെ പരിശോധിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുടെ മൊഴിയാണ് കേസിൽ നിർണായകമായത്. മൂന്നിനു പുലർച്ചെ ഒരു മണിയോടെ നടന്ന അപകടത്തിനു ശേഷം പൊലീസ് ശ്രീറാമിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇവിടെ നിന്നു മെഡിക്കൽ കോളജിലേക്കു റഫർ ചെയ്തെങ്കിലും ശ്രീറാം കുമാരപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു പോയി. അവിടെ കാഷ്വൽറ്റി കെയർ വിഭാഗത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പ്രധാന ഡോക്ടറിന്റെയും അസിസ്റ്റന്റിന്റെയും മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. ആശുപത്രിയിൽ വന്ന സമയത്തു ശ്രീറാമിനു ഗുരുതര പരുക്കുകളൊന്നും ഇല്ലായിരുന്നെന്നും അതിനാൽ അത്യാഹിത വിഭാഗത്തിൽ സാധാരണ ചികിത്സ മാത്രമാണു നൽകിയതെന്നും ഡോക്ടർമാർ പറഞ്ഞു.
കയ്യിലും മുതുകിലും നിസ്സാര പരുക്കുണ്ടായിരുന്നെന്നും ഇവർ മൊഴി നൽകി. സ്വകാര്യാശുപത്രിയിൽ സുഖചികിത്സയെന്ന വാർത്തകളെത്തുടർന്നു ശ്രീറാമിനെ വൈകിട്ടു തന്നെ ഇവിടെ നിന്നു ഡിസ്ചാർജ് ചെയ്തു മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയിരുന്നു. തുടർന്നു ജയിലിലേക്കു കൊണ്ടുപോയെങ്കിലും സൂപ്രണ്ടിന്റെ നിർദേശപ്രകാരം നേരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു വിട്ടു. അവിടെ പൊലീസ് സെല്ലിനു പകരം മൾട്ടി സ്പെഷ്യൽറ്റി ട്രോമ കെയറിലെ തീവ്രപരിചരണ വിഭാഗത്തിലാണു ശ്രീറാമിനെ പ്രവേശിപ്പിച്ചത്. മെഡിക്കൽ കോളജിലെ പൂർവവിദ്യാർഥിയായ ശ്രീറാമിന്റെ അധ്യാപകരും സഹപാഠികളായിരുന്ന ഡോക്ടർമാരുമാണ് ഇതിനു പിന്നിലെന്ന് അന്ന് ആരോപണം ഉയർന്നിരുന്നു.
https://www.facebook.com/Malayalivartha
























