തുഷാറിന് പിന്നാലെ ചെക്ക് കേസിൽ കുടുങ്ങി ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലൻ; രണ്ട് കോടി ദിര്‍ഹത്തിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് പരാതി; അനധികൃതമായി റോഡ് മാര്‍ഗം ഒമാനിലേക്ക് കടക്കുകയും മസ്‌കറ്റ് വഴി ഇന്ത്യയിലെത്താന്‍ ശ്രമിക്കുകയും ചെയ്തതിനിടെ പിടികൂടുകയായിരുന്നു

ചെക്കുകേസില്‍ തുഷാര്‍വെള്ളാപ്പള്ളിക്കു പിന്നാലെ യു.എ.ഇ ജയിലില്‍ കുടുങ്ങി കേരളത്തിലെമറ്റൊരു പ്രമുഖന്റെ മകന്‍ കൂടി. കേരളത്തിലെ പ്രമുഖ വ്യവസായിയും, ശ്രീനാരായണ സഹോദരസംഘം നേതാവും ചലച്ചിത്ര നിര്‍മാതാവുകൂടിയായ ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലനാണ് ഇപ്പോള്‍ അല്‍ ഐന്‍ ജയിലുള്ളത്.
തമിഴ്‌നാട് സ്വദേശി രമണി നല്‍കിയ ചെക്ക് കേസിലാണ് ബൈജുവിനെ ഒമാന്‍ പൊലീസ് അറസ്റ്റു ചെയ്ത് യുഎഇയ്ക്ക് കൈമാറുകയായിരുന്നു. രണ്ട് കോടി ദിര്‍ഹം (ഏകദേശം 39 കോടി രൂപ) യുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് പരാതി.ഒരു സ്വകാര്യ ക്ലിനിക്കുമായി ബന്ധപ്പെട്ട ചെക്കു കേസിലാണ് ബൈജു ഗോപാലനെതിരെ ഉയര്‍ന്ന പരാതി ഉയർന്നിരിക്കുന്നത്.
രണ്ടാഴ്ചമുന്‍പാണ് ബൈജുവിനെ ഗോപാലനെ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ദുബൈ പൊലീസിന് കൈമാറി. ബൈജു ഗോപാലന്‍ അല്‍ഐന്‍ ജയിലാണ് ഇപ്പോഴുള്ളത്. കേസുമായി ബന്ധപ്പെട്ട് യുഎഇ ഇയാള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടെ അനധികൃതമായി റോഡ് മാര്‍ഗം ഒമാനിലേക്ക് കടക്കുകയും മസ്‌കറ്റ് വഴി ഇന്ത്യയിലെത്താന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടെയാണ് പിടികൂടിയത്. ബൈജുവിന്റെ പാസ് പോര്‍ട്ട് അലൈന്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പിടിച്ചുവെച്ചിരിക്കുകയാണ്.
ചെക്ക് കേസിന് പുറമെ എമിഗ്രേഷന്‍ രേഖകള്‍ ഉള്‍പ്പടെ വ്യാജരേഖകള്‍ ഉണ്ടാക്കിയെന്ന ഗുരുതരമായ കുറ്റവും ബൈജുവിനെതിരെ ചുമത്തിയിട്ടുണ്ട്. ഒമാന്‍ പൊലിസാണ് അബൂദാബി പൊലിസിന് ബൈജുവിനെ കൈമാറിയത്. തുഷാര്‍ വെള്ളാപ്പള്ളിയെ ദുബൈ പൊലിസ് പിടികൂടുമ്ബോള്‍ തൊട്ടടുത്ത സെല്ലില്‍ ബൈജു ഗോപാലനും ഉണ്ടായിരുന്നുവെന്നാണ് അറിയുന്നത്. എന്നാല്‍ ബൈജുവിനെ രക്ഷിക്കാന്‍ ആരും ഇടപെട്ടിട്ടില്ല.
അതേ സമയം ചെക്കു കേസില്‍ കോടതിക്കകത്തും പുറത്തും ഒത്തുതീര്‍പ്പിന് സാധ്യതകളുണ്ട്. എന്നാല്‍ വ്യാജരേഖയിലൂടെ മറ്റൊരു രാജ്യത്തേക്കു കടക്കാന്‍ ശ്രമിച്ചത് യു.എ.ഇയില്‍ ഗുരുതരമായ കുറ്റമായതിനാല്‍ കേസില്‍ നിന്ന് ഊരിപ്പോരുക ഏറെ സങ്കീര്‍ണമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം വണ്ടിച്ചെക്ക് നല്‍കിയ കേസില്‍ അജ്മാനില്‍ ജയിലിലായിരുന്ന ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി പരാതിക്കാരനുമായി ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നതായാണ് വിവരം. കേസിലായതോടെ യു.എ.ഇ വിടാന്‍ തുഷാറിന് കഴിയാതായി. പൊലീസ് പാര്‍പോര്‍ട്ട് പിടിച്ചുവച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് അനുനയനീക്കത്തിന് തയ്യാറായത്. കേസിലെ വിചാരണ തീരുന്നത് വരെയോ അല്ലെങ്കിൽ കോടതിക്ക് പുറത്ത് കേസ് ഒത്തുതീർപ്പാകുന്നത് വരെയോ യുഎഇ വിട്ടു പോകരുത് എന്ന വ്യവസ്ഥയിലാണ് അജ്‌മാൻ കോടതി കഴിഞ്ഞ വ്യാഴാഴ്ച തുഷാറിന് ജാമ്യം അനുവദിച്ചത്. പത്ത് വര്‍ഷം മുന്‍പുള്ള ചെക്ക് ഇടപാടില്‍ തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയുടെ പരാതിയിലാണ് തുഷാർ വെള്ളാപ്പള്ളി അറസ്റ്റിലായത്. കോടതി ജാമ്യം അനുവദിച്ചതോടെ ഒന്നര ദിവസത്തെ ജയില്‍ വാസത്തിന് ശേഷം തുഷാര്‍ വെള്ളാപ്പള്ളി പുറത്തിറങ്ങി. അജ്മാന്‍ കോടതിയില്‍ ജാമ്യത്തുക കെട്ടിവച്ചതോടെയാണ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം കിട്ടിയത്. വ്യവസായി എംഎ യൂസഫലിയാണ് തുഷാറിനെ സഹായിച്ചത്.
ഷാര്‍ജയിലെ ഒരു ഷോപ്പിങ്മാളില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ ബന്ധുക്കള്‍ യു.എ.ഇയിലെ എസ്.എന്‍. ഡി.പി അനുഭാവ സംഘടനയായ സേവനം എന്നിവയുടെ നേതാക്കള്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം പരാതിക്കാരന്‍ നാസില്‍ അബ്ദുല്ലയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ കൂടിക്കാഴ്ചയും ഒത്തുതീര്‍പ്പുണ്ടാക്കാന്‍ കഴിയാതെ പിരിഞ്ഞു.
https://www.facebook.com/Malayalivartha
























