ഹാഷിഷ് ഓയിലുമായി മലപ്പുറത്ത് രണ്ട് പേരെ പൊലീസ് പിടികൂടി. വിദേശ മാർക്കറ്റിൽ ഒന്നര കോടി രൂപ വിലയുള്ള ഹാഷിഷാണ് പോലീസ് പിടിച്ചെടുത്തത്

മയക്കുമരുന്ന് മാഫിയ മലപ്പുറത്തും. ഹാഷിഷ് ഓയിലുമായി മലപ്പുറത്ത് രണ്ട് പേരെ പൊലീസ് പിടികൂടി. വിദേശ മാർക്കറ്റിൽ ഒന്നര കോടി രൂപ വിലയുള്ള ഹാഷിഷാണ് പോലീസ് പിടിച്ചെടുത്തത് .പുലർച്ചെ മൂന്ന് മണിയോടെ മോട്ടോർ ബൈക്കിൽ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഹാഷിഷ് പിടികൂടിയത്.
എടപ്പാൾ സ്വദേശി കോറോത്ത് ഷമീർ, തിരൂർ പുതുപ്പള്ളി സ്വദേശി കല്ലനാട്ടിക്കൽ റസാഖ് എന്നിവരാണ് വാഴക്കാട് പൊലീസിന്റെ പിടിയിലായത്
വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘങ്ങൾക്ക് കൈമാറാനാണ് ഹാഷിഷ് എത്തിച്ചതെന്നാണ് പ്രതികൾ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ഗൂഡല്ലൂർ സ്വദേശിയാണ് പ്രതികൾക്ക് ഇത് കൈമാറിയതെന്നാണ് വിവരം. ഇയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇതിനു മുൻപും മലപ്പുറത്തുനിന്നു സമാന സംഭവങ്ങൾ റിപ്പോർട് ചെയ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ പ്രലോഭിപ്പിച്ച് വിദേശത്തേക്ക് മയക്കുമരുന്ന് കടത്തുന്ന മാഫിയ സംഘം മലപ്പുറത്ത് വീണ്ടും സജീവമാകുന്നുവെന്ന് പൊലീസിന്‍റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു.
വിദേശത്തേക്ക് മയക്കുമരുന്ന് കയറ്റി അയക്കുന്ന മാഫിയസംഘം മലപ്പുറം ജില്ലയില്‍ ഇരുപതു വര്‍ഷങ്ങള്‍ക്ക് മുമ്പ് സജീവമായിരുന്നു. അന്ന് ഇവരുടെ പ്രലോഭനങ്ങളില്‍ കുടുങ്ങി മയക്കുമരുന്ന് കടത്തിയ നിരവധി പേര്‍ക്ക് വിദേശത്ത് വധശിക്ഷ ലഭിച്ചിട്ടുണ്ട് . പോലീസിന്റെ ശക്തമായ നിയമ നടപടികളിലൂടെയും ബോധവത്കരണത്തിലൂടെയുമാണ് അന്ന് മയക്കുമരുന്ന് മാഫിയയെ തളക്കാൻ കഴിഞ്ഞത്
വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഈ മാഫിയ ജില്ലയില്‍ വീണ്ടും പിടിമുറുക്കുന്നുവെന്നതാണ് അടുത്തിടെ റിപ്പോർട്ട് ചെയ്യുന്ന സംഭവങ്ങള്‍ കാണിക്കുന്നത്. മൊബൈല്‍ഫോണും ബൈക്കുകളുമടക്കമുള്ള ആഢംബര ജീവത്തിന്‍റെ പ്രലോഭനത്തിലാണ് ഇരുപത് വയസില്‍ താഴെയുള്ള വരും വരായ്മകളെ കുറിച്ച് ചിന്തിക്കാതെ മയക്ക് മരുന്ന് മാഫിയയിലേക്ക് ആകര്‍ഷിക്കപെടുന്നത്.
https://www.facebook.com/Malayalivartha
























