കരൾ പിളർക്കുന്ന നോവായി അലീനയുടെ പാഠപുസ്തകം; കവളപ്പാറ ദുരന്തത്തിൽ രക്ഷാപ്രവർത്തകരുടെ കണ്ണു നിറച്ച കാഴ്ചകളിൽ ഒന്നായി അലീന

പതിനെട്ടു ദിവസങ്ങള്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനങ്ങൾക്ക് ശേഷം ഉരുൾ പൊട്ടലിലും മണ്ണിടിച്ചിലിലും ഒഴുകിപ്പോയ കവളപ്പാറയിൽ നിന്നും മണ്ണില്‍ പുതഞ്ഞ ജീവനുകള്‍ക്ക് വേണ്ടി രാവും പകലുമില്ലാതെയുള്ള തെരച്ചില്‍ നടത്തിയ ശേഷം നോവും നൊമ്പരം മനസ്സിൽ ബാക്കിയാക്കി ഫയര്‍ഫോഴ്സ് സംഘം മടങ്ങി.
കവളപ്പാറയില്‍ കാണാതായ 59 പേരില്‍ 48 പേരുടെ മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി. പതിനൊന്നുപേരെയാണ് ഇനി കണ്ടെത്താനുള്ളത്. കേരള ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വ്വീസസ് എന്ന ഫേസ്ബുക്ക് പേജിൽ കവളപ്പാറയില്‍ നിന്നും മടങ്ങുന്ന ഫയര്‍ഫോഴ്സ് സംഘത്തിന്‍റെ ചിത്രമുള്‍പ്പെടെ കുറിപ്പ് പങ്കുവച്ചിരുന്നു.
കവളപ്പാറ ദുരന്തത്തിൽ രക്ഷാപ്രവർത്തകരുടെ കണ്ണു നിറച്ച കാഴ്ചകളിൽ ഒന്നായിരുന്നു തകർന്നു വീണ വീട്ടിലെ കോൺക്രീറ്റ് തൂണിനടിയിൽ നിന്നും രക്ഷക്കായ് നീട്ടിയ കൈകളുമായി കുഞ്ഞു അലീന. രക്ഷാപ്രവർത്തകർ കണ്ടെടുക്കുമ്പോൾ കട്ടിലിൽ കിടന്നുറങ്ങുന്ന നിലയിലായിരുന്നു 7 വയസ്സുകാരി അലീന. അഞ്ചടിയോളം മണ്ണു നിറഞ്ഞ മുറിക്കുള്ളിലെ, നിലത്തേക്കിരുന്നുപോയ കട്ടിലിൽ അവൾ എന്നെന്നേക്കുമായി ഉറങ്ങുകയായിരുന്നു. കോൺക്രീറ്റ് പാളി മാറ്റി കുട്ടിയെ പുറത്തെടുക്കാൻ ശ്രമിച്ചപ്പോഴേക്കുംഅവൾ ലോകത്തോട് വിട പറഞ്ഞിരുന്നു.
വെട്ടുകാട്ടിൽ വിക്ടറിന്റെ മകളാണ് അലീന. സഹോദരൻ തോമസിന്റെ മകൾ അനഘയും അലീനയും ഒരു കട്ടിലിൽ കെട്ടിപ്പിടിച്ച് കിടന്നുറങ്ങുമ്പോഴാണ് ഉരുൾപൊട്ടൽ എന്ന അപ്രതീക്ഷ അതിഥിയുടെ വരവ്. ആ അതിഥി കവർന്നെടുത്തത് ആ കുഞ്ഞു ജീവനായിരുന്നു. ഒരുമിച്ച് കളിച്ചുവളർന്ന കുഞ്ഞുങ്ങളെ ഒന്നിച്ചുതന്നെയാണ് സംസ്‌കരിച്ചത്. കവളപ്പാറയിൽ തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങുന്നതായി കേരള ഫയർ ആന്റ് റെസ്ക്യൂ സംഘം സമൂഹമാധ്യമങ്ങളിലിട്ട കുറിപ്പിലാണ് അലീനയെ വീണ്ടും ഓർത്തെടുക്കുന്നത്.
ഇനിയും കണ്ടെത്താനുള്ള പതിനൊന്നു പേർക്കായുള്ള അവസാനഘട്ട തിരച്ചിലിനായി ഇന്ന് ഒരിക്കൽ കൂടി അലീനയുടെ വീടിരുന്ന സ്ഥലത്ത് മണ്ണുമാന്തി യന്ത്രങ്ങളുമായി എത്തിയപ്പോഴാണ് ഇനിയൊരിക്കലും ഉടമ തേടിയെത്താത്ത ആ പാo പുസ്തകം കൈയിൽ തടഞ്ഞതെന്ന കരൾഅറിയിക്കുന്ന ഓർമകളുമായി റെസ്ക്യൂ സംഘത്തിന്റെ കുറിപ്പിൽ വീണ്ടും അലീനയെ കുറിച്ചുള്ള ഓർമകൾ നിറയുന്നത്. ഇന്ന് തിരച്ചിലവസാനിപ്പിച്ച് മടങ്ങുമ്പോൾ ആ പേരും ആ പുസ്തകവും മനസ്സിന് വല്ലാത്തൊരു ഭാരമാവുന്നുവെന്ന് റെസ്ക്യൂ സംഘം കുറിക്കുന്നു.
'അവസാന ദിനം കരള് പിളർക്കുന്ന നോവായിഅലീനയുടെ പാഠപുസ്തകവും എന്ന് തുടങ്ങുന്ന ഫേസ്ബുക്‌പോസ്റ്റിലെ വരികൾ ഇങ്ങനെ;
കവളപ്പാറ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിൻെറ ആദ്യ ദിനങ്ങളിൽ ഞങ്ങൾ രക്ഷാപ്രവർത്തകരുടെ കണ്ണു നിറച്ച കാഴ്ചകളിൽ ഒന്നായിരുന്നു തകർന്ന് വീണ വീട്ടിലെ കോൺഗ്രീറ്റ് തൂണിനടിയിൽ നിന്നും രക്ഷക്കായ് നീട്ടിയ കൈകളുമായി കുഞ്ഞു അലീനയുടെ കിടപ്പ്! അച്ഛൻെറ കൈയ്യിൽ നിന്നും പിടി വിട്ട് നൂലിട വ്യത്യാസത്തിലായിരുന്നുഅലീനയുടെ ജീവനെടുത്ത് മുത്തപ്പൻ കുന്ന് വീടിന് മുകളിലേക്ക് മലവെള്ളപ്പാച്ചിലിനൊപ്പം ഒലിച്ചിറങ്ങിയത്. ഇനിയും കണ്ടെത്താനുള്ള പതിനൊന്ന് പേർക്കായുള്ള അവസാനഘട്ട തിരച്ചിലിനായി ഇന്ന്ഒരിക്കൽ കൂടി അലീനയുടെ വീടിരുന്ന സ്ഥലത്ത് മണ്ണുമാന്തിയന്ത്രങ്ങളുമായി എത്തിയപ്പോഴാണ് ഇനിയൊരിക്കലും ഉടമ തേടിയെത്താത്ത ആ പാo പുസ്തകം കൈയ്യിൽ തടഞ്ഞത്. ഇന്ന്തിരച്ചിലവസാനിപ്പിച്ച് മടങ്ങുമ്പോൾ ആ പേരും ആ പുസ്തകവും മനസ്സിന് വല്ലാത്തൊരു ഭാരമാവുന്നു..... എന്ന് മനസിൽ ഒരു വെമ്പലോടുകൂടിയാണ് കുറിപ്പ് അവസാനിക്കുന്നത്.
https://www.facebook.com/Malayalivartha
























