പാലാരിവട്ടത്തു നിന്നും വിജിലൻസിന് കോഴ ഡയറി കിട്ടി; പാലാരിവട്ടം പാലം നിർമ്മാണ അഴിമതി കേസിൽ വിജിലൻസ് കോഴ ഡയറി കണ്ടെത്തി;കോഴയുടെ വിശദാംശങ്ങൾ അടങ്ങിയ ഡയറി വിജിലൻസ് കണ്ടെത്തിയത് പാലാരിവട്ടം പാലം നിർമ്മിച്ച കമ്പനിയിൽ നിന്ന്

പാലാരിവട്ടം പാലം നിർമ്മാണ അഴിമതി കേസിൽ വിജിലൻസ് കോഴ ഡയറി കണ്ടെത്തി. പാലാരിവട്ടം പാലം നിർമ്മിച്ച കമ്പനിയിൽ നിന്നാണ് കോഴയുടെ വിശദാംശങ്ങൾ അടങ്ങിയ ഡയറി വിജിലൻസ് കണ്ടെത്തിയത്.
മുൻ ഐ എ എസ് ഉദ്യോഗസ്ഥനെതിരെ വിജിലൻസിന് വ്യക്തമായ തെളിവുകളാണ് ലഭിച്ചതെന്ന് അറിയുന്നു . പാലാരിവട്ടം മേൽപാല അഴിമതിയിലാണ് അക്കാലത്ത് പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി ഒ സൂരജിനെതിരെ വ്യക്തമായ തെളിവ് ലഭിച്ചത്. അന്ന് പൊതുമരാമത്ത് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിം കുഞ്ഞിന്റെ അറിവോടെയാണ് അഴിമതി നടന്നതെന്നും വിജിലൻസ് കണ്ടെത്തി.
അന്നത്തെ പൊതുമരാമത്ത് മന്ത്രി പാലാരിവട്ടം കരാറിൽ ഇടപെട്ടെന്നാണ് വിജിലൻസ് കരുതുന്നത്. ദേശീയ പാതാ വിഭാഗത്തെ ഒഴിവാക്കി സംസ്ഥാന സർക്കാരിന്റെ സ്ഥാപനമായ റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷനെ കൊണ്ടാണ് പാലം നിർമ്മിച്ചത്. ഇത് അഴിമതിക്ക് വേണ്ടിയാണെന്നാണ് കണ്ടെത്തൽ . ഇബ്രാഹിം കുഞ്ഞിനോട് ഇക്കാര്യം വിജിലൻസ് സംഘം അന്വേഷിച്ചിരുന്നു . ഇത് സംബന്ധിച്ച ഫയൽ പലവട്ടം ഇബ്രാഹിം കുഞ്ഞിന്റെ മുമ്പിൽ വന്നിട്ടുണ്ട്. മന്ത്രിയും ഉദ്യോഗസ്ഥരും കോഴ കൈപറ്റിയിട്ടുണ്ടെന്നും വിജിലൻസ് കണ്ടെത്തി. പദധതിയിലെ കരാറുകാരായ ആർ ഡി എസിന്റെയും സുമിത് ഗോയലിന്റെയും ബാങ്ക് അക്കൗണ്ടുകളാണ് വിജിലൻസ് സംഘം പരിശോധിച്ചത്. ഇതിൽ നിന്നാണ് അവർ പണം നൽകിയതിന്റെ കണക്കുകൾ വ്യക്തമായത്.
കേസിലെ ഒന്നാം പ്രതിയാണ് സുമിത് ഗോയൽ. അദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിന്നാണ് ഉദ്യോഗസ്ഥർക്കും മന്ത്രിമാർക്കും പണം കൈമാറിയത്. ടെണ്ടർ നടപടിക്രമത്തിലും ചട്ടലംഘനം ഉണ്ടായിട്ടുണ്ടെന്ന് വിജിലൻസ് കണ്ടെത്തി. ടി. ഓ സൂരജുമായി സുമിത് ഗോയൻ നിരന്തരം ആശയവിനിമയം നടത്തിയിട്ടുണ്ട്. ഫണ്ട് വിനിയോഗത്തിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ സൂരജ് ഇക്കാര്യങ്ങളെല്ലാം നിഷേധിച്ചു. ചില കാര്യങ്ങൾ ചോദിക്കാൻ വേണ്ടി മാത്രമാണ് തന്നെ വിളിപ്പിച്ചതെന്ന് സൂരജ് പറഞ്ഞു.
കഴിഞ്ഞ യു ഡി എഫ് മന്ത്രിസഭയുടെ കാലത്ത് റെക്കോർഡ് വികസനത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. കേരളം മുഴുവൻ പാലങ്ങളും റോഡുകളും നിർമ്മിക്കപ്പെട്ടു. പാലങ്ങൾക്ക് അപ്രോച്ച് റോഡുകളും ഉണ്ടായി. എന്നാൽ ഇക്കാലത്ത് നിർമ്മിച്ച പല നിർമ്മിതികളിലും വ്യാപകമായ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്. ഇടതു സർക്കാർ ഇതെല്ലാം പുറത്തു കൊണ്ടു വരുമെന്ന് കരുതിയവർക്ക് തെറ്റി. അവർ തന്ത്രപരമായ നിശബ്ദത പുലർത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പരസ്പര സഹായ സംഘമായി പ്രവർത്തിക്കാനാണ് തീരുമാനം.
പാലാരിവട്ടത്തിന് പിന്നാലെ ഗോശ്രീ പാലത്തിലും തകരാർ കണ്ടെത്തി. റോഡിൽ വിള്ളൽ അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വിള്ളൽ കണ്ടെത്തിയത്. ഇതിന് പിന്നിലും അഴിമതിയുണ്ടെന്ന് വ്യക്തമാണ്. എന്നാൽ അന്വേഷണം കാര്യക്ഷമമാകുമോ എന്ന് കണ്ടെറിയണം.
കോഴ സയറിയിലെ വിവരങ്ങളൊന്നും വിജിലൻസ് പുറത്തു വിട്ടിട്ടില്ല. അതെല്ലാം ഉന്നതതല രഹസ്യങ്ങളാക്കി സൂക്ഷിക്കാനാണ് തീരുമാനമെന്നറിയുന്നു. എന്നാൽ ആരെങ്കിലും വിജിലൻസ് കോടതിയെ സമീപിച്ചാൽ കള്ളി വെളിച്ചതാകും. മുമ്പ് കല്ലുവാതുക്കൽ മദ്യ ദുരന്ത കേസിലാണ് നേതാക്കൾക്ക് കോഴ നൽകിയതിന്റെ ഡയറി കണ്ടെത്തിയത്. അത് വലിയ ഒച്ചപാടുണ്ടാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























