സിപിഎമ്മും എല്‍ഡിഎഫ് സര്‍ക്കാരും എന്നും വിശ്വാസികള്‍ക്കൊപ്പം; ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനക്ക് പിന്നാലെ നയം വ്യക്തമാക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനക്ക് പിന്നാലെ നയം വ്യക്തമാക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മുഖ്യമന്ത്രി ടത്തിയ പ്രസ്താവനയില്‍ യാതൊരു അവ്യക്തതയുമില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. ശബരില വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമാണെന്നു തന്നെയാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും കടകംപള്ളി വ്യക്തമാക്കി. ശബരിമലയുടെ പേരിൽ പ്രധാനമന്ത്രിയും ബിജെപിയും വിശ്വാസികളെ വഞ്ചിച്ചു എന്ന സത്യമാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയതെന്നും മന്ത്രി വിശദമാക്കി. മുഖ്യമന്ത്രിയുടെ പരാമർശത്തിൽ അവ്യക്തതയുണ്ടാവേണ്ട കാര്യമില്ല. സിപിഎമ്മും എല്‍ഡിഎഫ് സര്‍ക്കാരും എന്നും വിശ്വാസികള്‍ക്കൊപ്പമാണെന്നും കടകംപള്ളി പറഞ്ഞു.
ശബരിമലയിൽ യുവതികള പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി സംസ്ഥാന സർക്കാർ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു . ഈ വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാടിൽ മാറ്റമില്ലന്ന് പിണറായി വ്യക്തമാക്കി. എന്നാൽ കോടതി മറിച്ച് വിധിക്കുകയാണെങ്കിൽ ആ വിധി നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സർക്കാരിനെതിരായ പ്രചാരണങ്ങളെ വേണ്ട രീതിയിൽ പ്രതിരോധിക്കാനായില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ശബരിമല യുവതി പ്രവേശനത്തിനെതിരെ നിയമം കൊണ്ടുവരാൻ കഴിയില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ വക്താക്കൾ തന്നെ പറഞ്ഞത്. എന്നാൽ നിയമം കൊണ്ടുവരുമെന്നാണ് ചിലർ പറഞ്ഞ് പ്രചരിപ്പിച്ചത്. സത്യത്തിൽ അവർ വിശ്വാസികളായ ആളുകളെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നടക്കാനിരിക്കുന്ന പാല ഉപതിരഞ്ഞെടുപ്പിൽ സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകുമെന്നും അദ്ദേഹം പറഞ്ഞു. പാല യു.ഡി.എഫിന്റെ സ്ഥിരം മണ്ഡലമാണ്. അത്തരമൊരു തിരഞ്ഞെടുപ്പിലും സർക്കാർ പ്രവർത്തനം വിലയിരുത്തിയ ശേഷമാകും ജനങ്ങൾ വോട്ട് ചെയ്യുക. സി.പി.എമ്മിന് അനുകൂലമായ അവസ്ഥ തന്നെയാണ് ഈ തിരഞ്ഞെടുപ്പിലും ഉണ്ടാകുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ശബരിമല സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാരും സി.പി.എമ്മും തിടുക്കം കാട്ടിയതോടെ വിശ്വാസികള്‍ കൈവിടുകയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. ഇതേ തുടര്‍ന്ന് വിശ്വാസികളെ വേദനിപ്പിക്കേണ്ടെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചതോടെ ഇതുവരെ ഒപ്പംനിന്ന നവോത്ഥാന സമിതി നേതാക്കള്‍ ഇടഞ്ഞു. നവോത്ഥാനവും വിശ്വാസ സംരക്ഷണവും ഒരു വള്ളത്തില്‍ കൊണ്ടുപോകാന്‍ പറ്റില്ലെന്നും സി.പി.എം നിലപാട് ആശയക്കുഴപ്പം സൃഷ്ടിക്കുന്നെന്നും സമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ വ്യക്തമാക്കി. സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തരുതെന്ന് സി.പി.എം സെക്രട്ടറിയേറ്റ് കരട് രൂപരേഖ മുന്നോട്ട് വെച്ചതിന് തൊട്ട് പിന്നാലെയാണ് പാര്‍ട്ടി മലക്കംമറിഞ്ഞത്.
ശബരിമല സുപ്രീംകോടതി വിധി നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കഴിഞ്ഞ മണ്ഡലകാലത്ത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. യുവതികളെ കയറ്റുന്നതല്ല പാര്‍ട്ടി നിലപാടെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം തിരുത്തി പറഞ്ഞു. പാര്‍ട്ടി അംഗങ്ങള്‍ക്കും അനുഭാവികള്‍ക്കും അവരുടേതായ വിശ്വാസങ്ങളുണ്ട്, അതിന് പാര്‍ട്ടി തടസ്സം നില്‍ക്കില്ല. വര്‍ഗ്ഗീയ, ഫാസിസ്റ്റ് ശക്തികള്‍ ആരാധനാനയങ്ങള്‍ കയ്യടക്കുന്നതിനാല്‍ അവരെ അകറ്റാല്‍ പ്രവര്‍ത്തകര്‍ പ്രാദേശി ഇടപെടലുകള്‍ നടത്തണം. അത് പാര്‍ട്ടി നിലപാടുകള്‍ക്കും ആശയങ്ങള്‍ക്കും അനുസരിച്ച് വേണം. അതാണ് പാര്‍ട്ടിയുടെ നിലപാടെന്നും കോടിയേരി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























