ജേക്കബ് തോമസ് തിരിച്ചെത്തും; ഡി.ജി.പി ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുത്താലും സമാധാനത്തോടെ സർവീസിൽ ഇരുത്തില്ല എന്ന് ആക്ഷേപം; ജേക്കബ് തോമസിനോട് സെൻകുമാർ മോഡൽ വൈരാഗ്യം വേണ്ടെന്ന് അഡ്വക്കേറ്റ് ജനറൽ സർക്കാരിന് ഉപദേശം നൽകി

ഡി.ജി.പി ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുത്താലും സമാധാനത്തോടെ സർവീസിൽ ഇരുത്തില്ല. ചാരകണ്ണുകളുമായി ഐ എ എസുകൾ ജേക്കബ് തോമസിനെ പിന്തുടരും. അടുത്ത് സസ്പെന്റ് ചെയ്യാനുള്ള വഴി ഇവർ ആലോചിക്കും. ജേക്കബ് തോമസിനെ സർവീസിൽ തിരിച്ചെടുക്കാനുള്ള തീരുമാനത്തിന് പിന്നിൽ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം മാത്രമാണ്. ജേക്കബ് തോമസിനോട് സെൻകുമാർ മോഡൽ വൈരാഗ്യം വേണ്ടെന്നാണ് അഡ്വക്കേറ്റ് ജനറൽ സർക്കാരിന് ഉപദേശം നൽകിയത്.
ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന ശുപാര്‍ശയോടെ ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഫയല്‍ ചീഫ്‌സെക്രട്ടറിക്ക് കൈമാറി. സര്‍വീസില്‍ തിരികെ എടുക്കാന്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ വിധിച്ചിരുന്നു.അതേ സമയം ചീഫ് സെക്രട്ടറി ജേക്കബ് തോമസിനോട് മയമില്ലാതെ നിലപാടാണ് സ്വീകരിക്കുന്നത്. ഐ. എ. എസ് ഉദ്യോഗസ്ഥർ കൂട്ടത്തോടെ ജേക്കബ് തോമസിനെതിരെ തിരിയാനുള്ള നീക്കമാണ് നടത്തുന്നത്.
ആദ്യം ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ പോകാനാണ് സർക്കാർ തീരുമാനിച്ചിരുന്നത്. പിന്നീട് അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം തേടി. സെൻകുമാർ വിഷയത്തിൽ കോടതി വിധി അനുസരിക്കാൻ ആദ്യം സർക്കാർ തയ്യാറായിരുന്നില്ല. അങ്ങനെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. അത് സർക്കാരിന് വിനയായി തീർന്നു.
മുഖ്യമന്ത്രി ജേക്കബ് തോമസിനോട് മമത കാണിച്ചതു കൊണ്ടാണ് അദ്ദേഹത്തിന് സർവീസിൽ തിരിച്ചെത്താൻ കഴിയുന്നത്. അടുത്ത കാലത്ത് പിണറായിയെ അനുകൂലിച്ച് ജേക്കബ് തോമസ് രംഗത്തെത്തിയിരുന്നു. പിണറായി തന്റെ ഉപദ്രവിച്ചിട്ടില്ലെന്നാണ് ജേക്കബ് തോമസ് പറഞ്ഞത്. അതേതായാലും ജേക്കബ് തോമസിന് അനുകൂലമായി ഭവിച്ചു.
ജേക്കബ് തോമസിനെ ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്ത് നിയമിക്കും. അഴിമതി കണ്ടെത്താനുള്ള ഊർജിതശ്രമമായിരിക്കും പിന്നീട് നടക്കുക. അതായത് വീണ്ടുമൊരു സസ്പെൻഷന് കളം ഒരുങ്ങുമെന്നത്ഥം. അഴിമതി ഏതെങ്കിലും ഫയലിന്റെ രൂപത്തിൽ എത്തിയാലും മതിയാകും.
ജേക്കബ് തോമസ് ശിഷ്ടകാലം മര്യാദ രാമനായി ജീവിക്കാനായിരിക്കും ശ്രമിക്കുക. ഇല്ലെങ്കിൽ പണി വാങ്ങി പിടിക്കാനായിരിക്കും യോഗം. സർവീസിൽ ഇനിയുമൊരു വിവാദത്തിന് ജേക്കബ് തോമസ് നിൽക്കുമെന്ന് കരുതാനാവില്ല.
https://www.facebook.com/Malayalivartha
























